'മസിൽ പിടിച്ചിട്ട് കാര്യമില്ല രാജപ്പാ', പൃഥ്വിരാജിന്റെ കയ്യിൽ നിൽക്കാത്ത അവസ്ഥ; വിടാതെ ഹേറ്റേഴ്സ്
അടുത്ത കാലത്ത് ഒരു സിനിമ കൊണ്ട് വലിയ തോതിൽ ഹേറ്റ് ക്യാമ്പയിൻ നേരിടേണ്ടി വരുന്ന നടനായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. എമ്പുരാൻ എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജിന്റെ പോസ്റ്റുകൾക്ക് വരുന്ന കമന്റുകൾ പലരെയും അമ്പരപ്പിക്കും. ഒരു സിനിമ കാരണം പൃഥ്വിരാജിന്റെ ഇതുവരെയുള്ള നേട്ടങ്ങളെയും പ്രയത്നങ്ങളെയും തള്ളിക്കളയുകയാണ് പലരുമെന്ന് അഭിപ്രായങ്ങളുണ്ട്. പൃഥ്വിരാജിന്റെ പുതിയ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം.
പള്ളിച്ചട്ടമ്പി എന്ന ടൊവിനോ തോമസ് ചിത്രത്തിൽ പൃഥ്വിരാജ് കാമിയോ റോളിൽ എത്തുന്നുണ്ട്. പട്ടേലർ കുഞ്ഞമ്പു നമ്പ്യാർ എന്ന തന്റെ കഥാപാത്രത്തിന്റെ പോസ്റ്ററാണ് പൃഥ്വിരാജ് പങ്കുവെച്ചത്. നിരവധി ഹേറ്റ്കമന്റുകൾ പോസ്റ്റിന് വന്നു. ഹിന്ദുവിനെ വില്ലനായി കാണിക്കുന്നു എന്നാണ് ഒരു കമന്റ്. വില്ലൻ ലുക്ക് പോര, മസിൽ ആർട്ടിഫിഷ്യലായി തോന്നുന്നു, ഓവർ ആക്ടിംഗ് എന്നിങ്ങനെ നിരവധി കമന്റുകളുണ്ട്.

'രാജപ്പൻ എല്ലാ പടത്തിലും ഒരേ അഭിനയം, മസിലും വലിച്ച് തോക്ക് പിടിച്ച് ഇരുന്നാലൊന്നും കാര്യമില്ല രാജപ്പാ. മുഖത്ത് അഭിനയം വരണം. അച്ചൻ അഭിനയിച്ച സിനിമകൾ കണ്ടാൽ അഭിനയം എന്താണ് എന്ന് മനസ്സിലാകും' എന്നിങ്ങനെ പല തരത്തിലുള്ള കമന്റുകളുണ്ട്. അതേസമയം ചിലത് പള്ളിച്ചട്ടമ്പി ഇഷ്‌ടപ്പെടാതെയുള്ള കമന്റുകളാണ്. 'ലാസ്റ്റ് സീനിൽ അമ്പലപ്പറമ്പിലെ നാടക നടൻ. ഈ കഥാപാത്രം എയറിൽ പോകാൻ സാധ്യത ഉണ്ട്' എന്നാണ് ഒരു കമന്റ്
മോളിവുഡിൽ നല്ല രീതിയിൽ പിആർ വർക്കുള്ള നടൻമാരിൽ ഒരാളാണ് പൃഥ്വിരാജ്. എന്നാൽ പിആർ വർക്ക് കൊണ്ട് ഈ ഹേറ്റ് ക്യാമ്പയിൻ മറികടക്കാനാകില്ലെന്ന് വ്യക്തമാണ്. എമ്പുരാന് ശേഷമാണ് ഈ സാഹചര്യമെന്നും വ്യക്തമാണ്. എമ്പുരാന് പിന്നിൽ ശരിക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അറിയാവുന്ന ആളാണ് പൃഥ്വിരാജ്.
ഇത്രയും സെൻസിറ്റീവായ വിഷയം സിനിമയാക്കുമ്പോൾ, അതും ഇത്രയും കോടി മുടക്കി, മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർതാരത്തെ വെച്ച് ചെയ്യുമ്പോൾ എന്തായിരിക്കും പൃഥ്വിരാജ് മുന്നിൽ കണ്ടതെന്ന ചോദ്യം പ്രേക്ഷകർക്കുണ്ട്. വിവാദങ്ങളിൽ വ്യക്തമായ മറുപടി നൽകാനും പൃഥ്വിരാജ് തയ്യാറായില്ല. വിവാദം പൃഥ്വിരാജിനെ മാനസികമായി ബാധിച്ചെന്ന് നടന്റെ അമ്മ മല്ലിക സുകുമാരന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. എമ്പുരാന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് മുരളി ഗോപി, നായകൻ മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ് എന്നിവർ ഒന്നിച്ചുള്ള വിശദീകരണ പ്രസ്താവന വരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ അതുണ്ടായില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications

