സൂപ്പർസ്റ്റാറുകൾ വന്നപ്പോൾ ആർപ്പുവിളി, ആ 15 വയസുകാരൻ തരിച്ച് നിന്നു, യഥാർത്ഥ വേദന അനുഭവിക്കുന്ന മനുഷ്യരുണ്ട്!
അച്ഛന്റെ കർമങ്ങൾ ചെയ്യാൻ പോലും അനുവദിക്കാതെ ഉന്തും തള്ളും സൃഷ്ടിച്ച ആളുകൾക്ക് എതിരെ ചന്തു സലിം കുമാർ കയർത്തത് വലിയ രീതിയിൽ വാർത്തയായിരുന്നു. അപ്പോഴും പലരും കുറ്റപ്പെടുത്തിയത് ചന്തുവിനെയായിരുന്നു. അഹങ്കാരി എന്നാണ് ചിലർ ചന്തുവിനെ വിശേഷിപ്പിച്ചത്. അച്ഛൻ നഷ്ടപ്പെട്ട വേദനയിൽ തകർന്ന് നിൽക്കുമ്പോൾ പലരും അതൊരു ആഘോഷമാക്കി മാറ്റുകയും റീച്ചിനും വ്യൂസിനും ഉള്ള മാർഗമായി കാണുകയും ചെയ്യുന്നുവെന്ന് മനസിലാക്കിയതോടെയാണ് താരപുത്രന്റെ സങ്കടം ദേഷ്യമായി പരിണമിച്ചതും ആക്രോശമായി പുറത്തേക്ക് വന്നതും.
എന്നാൽ സംസ്കാര ചടങ്ങുകൾ മുഴുവൻ ലൈവായി കണ്ടവർ ചന്തുവിന്റെ ഭാഗത്തായിരുന്നു. കൃത്യമായ പ്രതികരണമാണ് എന്നാണ് അനുകൂലിച്ചവർ കുറിച്ചത്. ഇപ്പോഴിതാ ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഇന്ദിര എന്ന ഇൻസ്റ്റഗ്രാം യൂസറാണ് കുറിപ്പ് പങ്കുവെച്ചത്. ഓരോ വാർത്തയ്ക്കും പിന്നിൽ യഥാർത്ഥ വേദന അനുഭവിക്കുന്ന മനുഷ്യരുണ്ട് എന്നത് മറക്കരുതെന്നും ദുഃഖം ഒരു കോണ്ടന്റ് അല്ലെന്നും കുറിപ്പിൽ പറയുന്നു. സെലിബ്രിറ്റികളുടെ അന്ത്യയാത്രകളും സംസ്കാര ചടങ്ങുകളും ഒരിക്കലും ഒരു കാഴ്ച വിരുന്നായി മാറരുത്. പൃഥ്വരാജ് സുകുമാരൻ ഒരിക്കൽ തന്റെ അച്ഛൻ സുകുമാരൻ അന്തരിച്ചപ്പോൾ അനുഭവിച്ച വേദനയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
29 വർഷങ്ങൾക്ക് മുമ്പ് തന്റെ അച്ഛന്റെ മൃതദേഹം മുന്നിൽ കിടക്കുമ്പോൾ ചുറ്റുമുണ്ടായിരുന്ന ചിലർ ദുഃഖം പങ്കിടുന്നതിനുപകരം മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ ആർപ്പുവിളികളോടെയും ആവേശത്തോടെയും അവരെ വരവേറ്റു. അന്ന് 15 വയസ് മാത്രമുണ്ടായിരുന്ന ആ കുട്ടി തന്നെക്കാൾ പ്രായമുള്ളവരുടെ പക്വതയും വകതിരിവും കണ്ട് തരിച്ച് നിന്നുപോയി.
സ്വന്തം അച്ഛനെ നഷ്ടപ്പെട്ട വേദനയിൽ നിൽക്കുമ്പോൾ ചുറ്റുമുള്ളവർ പ്രിയതാരങ്ങളുടെ വരവ് ആഘോഷിക്കുന്നത് കാണേണ്ടി വന്ന അവസ്ഥ എത്രത്തോളം ഹൃദയഭേദകമാണെന്ന് അദ്ദേഹം പങ്കുവെച്ചിരുന്നു. ഇത് ഒരു വ്യക്തിയുടെ അനുഭവം മാത്രമല്ല നമ്മുടെ സമൂഹം ചിന്തിക്കേണ്ട ഒരു വലിയ വിഷയമാണ്. ഒരു മരണവീട് ദുഃഖവും ഓർമ്മകളും ആദരവും നിറഞ്ഞ ഇടമായിരിക്കണം.
സെലിബ്രിറ്റി സ്പോട്ടിംഗിനോ വൈറൽ കണ്ടന്റിനോ വേണ്ടിയുള്ള വേദിയല്ല. ഇന്നലെ സലിം കുമാറിന്റെ മരണനാന്തര ചടങ്ങുകൾക്കിടയിലും സംഭവിച്ചത് സമാനമായ കാര്യങ്ങളാണ്. ചടങ്ങിന് വന്ന തരങ്ങളോട് സെൽഫി വരെ ആവശ്യപെടുന്ന ആളുകൾ. അദ്ദേഹത്തെ ചിതയിലേക്ക് എടുക്കുന്നതിന് മുമ്പ് അവസാനമായി അച്ഛനെ കാണാൻ വേണ്ടി ആ മക്കൾക്ക് മാധ്യമങ്ങളോട് മാറി നിൽക്കാൻ പറയേണ്ടി വന്നു.

കാലമിത്ര കഴിഞ്ഞിട്ടും മനുഷ്യർക്ക് വിവേചന ബുദ്ധി ഉണ്ടായിട്ടില്ല. മൊബൈൽ കാമറയുള്ള ഏതൊരു അണ്ടനും അടകോടനും ഇന്ന് ജേർണലിസ്റ്റ് ചമയലാണ്. നീലയും മഞ്ഞയും അങ്ങനെ പലതരം കുയിലുകൾ. എവിടെയും ചെന്ന് കയറാം എന്തും ചോദിക്കാം എന്തും പകർത്താം എന്ന ധാർഷ്ട്യമാണ്. ഇവരെയൊക്കെ നിയന്ത്രിക്കാൻ ഇവിടെ നിയമമില്ലേ?.
സമൂഹമാധ്യമങ്ങൾ എന്നാണ് ഇത്തരം കോണ്ടന്റുകൾ സെൻസർ ചെയ്യാൻ പോകുന്നത്. നാളെ നിങ്ങളുടെ സ്വന്തം കുടുംബത്തിൽ ഒരു മരണം നടന്നാൽ ചാനലുകൾ വന്ന് ചടങ്ങുകൾ പകർത്താൻ നിങ്ങൾ അനുവദിക്കുമോ?. പ്രമുഖ ചാനലുകളും ഇതിൽ പിന്നിലല്ല. പ്രമുഖ നടന്റെ മരണനാന്തര ചടങ്ങുകളിൽ വന്ന താരങ്ങൾ ആരൊക്കെയെന്ന ഹെഡ്ലൈൻ വിറ്റ് പണമുണ്ടാക്കാൻ നാണമില്ലേ മാപ്രകളെ. ഇച്ചിരി ഉളുപ്പ്, സഹാനുഭൂതി, മനുഷ്യത്വം ബാക്കിയുണ്ടോ?.
പൊതുജനങ്ങളുടെ പ്രിയപ്പെട്ട താരങ്ങളായാലും അവരുടെ കുടുംബങ്ങൾക്കും സ്വകാര്യമായി ദുഃഖിക്കാൻ അവകാശമുണ്ട്. ഓരോ വാർത്തയ്ക്കും പിന്നിൽ യഥാർത്ഥ വേദന അനുഭവിക്കുന്ന മനുഷ്യരുണ്ട് എന്നത് നമ്മൾ മറക്കരുത്. ദുഃഖം ഒരു കോണ്ടന്റ് അല്ല എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications


