ദിലീപിനെ അവർ ജയിലിൽ ഉപദ്രവിച്ചു, എല്ലാം എന്നോട് വിശദമായി പറഞ്ഞു, നടന്റെ അവസ്ഥ ഞാൻ കണ്ടു: ആർ ശ്രീലേഖ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് റിമാൻഡിലായ നാളുകളിലെ ഓർമ പങ്കുവെച്ച് അന്നത്തെ ജയിൽ ഡിജിപിയായിരുന്ന ആർ ശ്രീലേഖ. ജയിലിൽ വെച്ച് ദിലീപ് പറഞ്ഞ കാര്യങ്ങൾ താൻ വിശ്വസിച്ചെന്നും ദിലീപ് എല്ലാ കാര്യങ്ങളും വിശദമായി തന്നോട് സംസാരിച്ചെന്നും ആർ ശ്രീലേഖ പറയുന്നു. മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ദിലീപിന്റെ കേസ് വന്ന സമയത്ത് ഞാൻ ജയിൽ ഡിജിപി ആയിരുന്നു. ദിലീപിന്റെ കേസിൽ പൊളിറ്റിക്കൽ പ്രശ്നമൊന്നുമുണ്ടായിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ ഞാനും വിചാരിച്ചത് വെറുതെ അങ്ങനെ അറസ്റ്റ് ചെയ്യില്ലല്ലോ എന്തെങ്കിലും പങ്കുണ്ടാകുമെന്നാണ്. ദിലീപിന് ജയിലിൽ വിഐപി പരിഗണന കൊടുക്കുന്നു എന്ന് പറഞ്ഞ് വലിയ വാർത്ത വന്നു. അത് നോക്കാനായാണ് ഞാൻ ജയിലിൽ പോയത്. അപ്പോഴാണ് ദിലീപിന്റെ അവസ്ഥ ഞാൻ കണ്ടത്. ദിലീപ് വളരെ വീക്കായിരുന്നു.

മാഡം, എന്നെ ഇതിൽ പെടുത്തിയതാണ്, ഞാൻ പൾസർ സുനിയെന്ന ആളെ കണ്ടിട്ട് പോലുമില്ല, ഓരോ പ്രാവശ്യം എന്നെക്കുറിച്ച് അപവാദം വരുമ്പോൾ അതിനെതിരെ ഞാൻ ഡിജിപിക്ക് പരാതി കൊടുത്തിട്ടുണ്ട്. നോക്കാം എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിച്ച് വിട്ടു. ആദ്യത്തെ പ്രാവശ്യം ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു. സെൻകുമാർ സാറിന് മനസിലായതാണ്. സെൻകുമാർ സർ പോയി ബെഹ്റ സർ വന്നു. വീണ്ടും സന്ധ്യ മാഡം (മുൻ ഡിജിപി ബി സന്ധ്യ) ഈ കേസ് ടേക്കോവർ ചെയ്തു, മനപ്പൂർവം എന്നെ കുടുക്കാൻ വേണ്ടി ചോദ്യം ചെയ്യാൻ വിളിച്ച് ചോദ്യം ചെയ്യാതെ രാവിലെ മുതൽ രാത്രി വരെ ഇരുത്തി.
വളരെ മോശമായി എന്റെ മുഖത്ത് നോക്കി ഉപദ്രവിക്കാൻ പോകുകയും മേശമേൽ അടിക്കുകയും ചെയ്ത് പറയെടാ, നീയല്ലേടാ ചെയ്തത് എന്ന് പറഞ്ഞ് എന്നെ കുടുക്കിയതാണ്, സന്ധ്യ മാഡത്തെ ആരോ സ്വാധീനിച്ചിട്ടുണ്ട് എന്ന് ദിലീപ് എന്നോട് പറഞ്ഞു. എല്ലാം എന്നോട് വിശദീകരിച്ചു. ഞാൻ പൂജ്യത്തിൽ നിന്ന് വന്നയാളായത് കൊണ്ട് തിരിച്ച് എന്നെ കൊണ്ട് പോകാനുള്ള ഇന്നയാൾക്കാരുടെ ശ്രമമാണെന്ന് ദിലീപ് എന്നോട് പറഞ്ഞു. അത് കൃത്യമാണോ എന്നറിയില്ല. തെളിയിച്ചിട്ടില്ലല്ലോ. പക്ഷെ ഞാൻ അദ്ദേഹത്തെ വിശ്വസിച്ചു. വിശ്വസിക്കാൻ തോന്നി. സന്ധ്യ മാഡത്തോട് ഞാൻ ഇതേക്കുറിച്ച് ചോദിച്ചു. സന്ധ്യാ ഇങ്ങനെ പറഞ്ഞല്ലോ കഷ്ടമായിപ്പോയല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ ശ്രീലേഖ, അയാൾ ഭയങ്കര ആക്ടറാണ്, കള്ളനാണ് വിശ്വസിക്കല്ലേയെന്ന് സന്ധ്യ മറുപടി നൽകിയെന്നും ആർ ശ്രീലേഖ പറയുന്നു.


Click it and Unblock the Notifications















