എല്ലാവരേയും കാണാൻ ഒരുപോലെ, തിരിച്ചറിയാൻ കഴിയുന്നില്ല, വസ്ത്രധാരണത്തിലും സാമ്യതകൾ; നായികമാരെ കുറിച്ച് രാധിക!
തെന്നിന്ത്യൻ സിനിമയിലെ ഇപ്പോഴത്തെ നായികമാരെല്ലാം കാഴ്ചയിൽ ഒരുപോലെയാണെന്ന് രാധിക ശരത്കുമാർ. തന്റെ കാലത്ത് ഹീറോയിൻസിന് എല്ലാവർക്കും അവരുടേതായ യൂനീക്ക്നെസ്സും ഭംഗിയും സ്വഭാവവും ഉണ്ടായിരുന്നുവെന്നും രാധിക പറയുന്നു. തമിഴിൽ പ്രശസ്തയായ അവതാരക ദിവ്യ ദർശിനിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാധിക ശരത് കുമാർ.
അന്തരിച്ച നടി ശ്രീവിദ്യയുടെ സൗന്ദര്യത്തെ കുറിച്ച് വർണിക്കുന്നതിന് ഇടയിലാണ് ഇപ്പോഴത്തെ ജനറേഷനിലെ നായികമാരെ കുറിച്ച് നടി തന്റെ അഭിപ്രായം പങ്കുവെച്ചത്. ഒരു സമയത്ത് തമിഴിൽ തിളങ്ങി നിന്നിരുന്ന അഭിനേത്രിയായിരുന്നു ശ്രീവിദ്യ. ശ്രീവിദ്യാമ്മ അതിശയം തോന്നും വിധം ഭംഗിയുള്ള സ്ത്രീയാണ്. അവരുടെ കണ്ണാണ് ഏറ്റവും കൂടുതൽ അഭിനയിക്കുന്നത്. പലരുടേയും കണ്ണ് കണ്ടുപിടിക്കണമെങ്കിൽ നമ്മൾ പരതേണ്ടി വരും.

എന്തൊരു ആർട്ടിസ്റ്റാണ് അവർ. ദളപതി സിനിമയിലെ സീനുകളിൽ രജിനി സാറിനെ ശ്രീവിദ്യാമ്മ നോക്കുന്നത് കാണാൻ എന്തൊരു രസമാണ്. രജിനി സാർ അറിയാതെ നോക്കുന്ന രംഗങ്ങളും അറിഞ്ഞുകൊണ്ട് നോക്കുന്ന സീനുമുണ്ട്. ആ രംഗങ്ങളിൽ എല്ലാം കണ്ണിന് എന്തൊരു ഭംഗിയാണ്. ആഴത്തിലുള്ള അഭിനയം കണ്ണിൽ കാണാം. സൗന്ദര്യം എന്നാൽ ശ്രീവിദ്യാമ്മയാണ്. ഇപ്പോൾ ഹീറോയിൻസ് എന്നാൽ സൈസ് സീറോ ആയിരിക്കണം,
മെലിഞ്ഞിരിക്കണം, അങ്ങനെ ഇരിക്കണം, ഇങ്ങനെ ഇരിക്കണം എന്നിങ്ങനെ ഒരുപാട് നിബന്ധനകളുണ്ട്. ഞങ്ങളുടെ കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും എങ്ങനെയാണോ നാച്വറലായി ഇരിക്കുന്നത്. അത് തന്നെയാണ് സ്ക്രീനിലും എത്തിച്ചതും ജനങ്ങൾ ആസ്വദിച്ചതും. എന്നാൽ ഇപ്പോഴുള്ള ഹീറോയിൻസിനെ കാണുമ്പോൾ ആരും തമ്മിൽ വ്യത്യാസമുള്ളതായി തോന്നാറില്ല.
എല്ലാവരും കാണാൻ ഒരുപോലെയാണ്. എല്ലാവർക്കും ഒരേ ഹെയർസ്റ്റൈൽ ഒരുപോലെ രണ്ട് മുടിയെടുത്ത് മുന്നിലേക്ക് ഇട്ടിട്ടുണ്ടാകും. എല്ലാവരേയും കാണാൻ ഒരുപോലെയാണ്. വസ്ത്രധാരണത്തിൽ പോലും സാമ്യതകളുണ്ട്. ഞങ്ങളുടെ കാലത്ത് എല്ലാവർക്കും വ്യത്യസ്തമായ സ്വഭാവവും രൂപവുമുണ്ടായിരുന്നു രാധിക പറഞ്ഞു.
പിന്നീട് മുതിർന്ന നടി സുജാതയെ കുറിച്ചും രാധിക സംസാരിച്ചു. എനിക്ക് ആദ്യമായി ഇഷ്ടപ്പെട്ട നായിക സുജാത അമ്മയാണ്. സിനിമ എന്താണെന്ന് പോലും അറിയാത്ത പ്രായമായിരുന്നു എനിക്ക് അന്ന്. ഹോസ്റ്റലിൽ നിന്നും ഒരു ദിവസം ഞങ്ങൾ വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു നമുക്ക് ഒരു സിനിമ കാണാൻ പോകാൻ അത് എന്റെ ജീവിതമാണെന്ന് പറഞ്ഞു. അവൾ ഒരു തുടർക്കഥൈ ആയിരുന്നു ആ സിനിമ. ആ സിനിമ അമ്മയുടെ ജീവിതവുമായി റിലേറ്റഡായിരുന്നു.

തന്റെ സഹോദരങ്ങൾക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങൾ ചെയ്തിട്ടുള്ളയാളാണ് എന്റെ അമ്മ. സുജാത അമ്മ വളരെ അധികം കഴിവുള്ള നടിയാണ്. അവർ ചെയ്ത റോളുകൾ പോലും വളരെ മനോഹരമാണ്. സുജാത അമ്മ ചെയ്തതിന്റെ ഒരു ശതമാനമെങ്കിലും എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. എന്നെ ഇൻസ്പെയർ ചെയ്ത നായിക സാവിത്രിയമ്മയാണ് എന്നും രാധിക ശരത്കുമാർ പറയുന്നു.
മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു ഒരു സമയത്ത് ശ്രീവിദ്യ. ശിവാജി ഗണേശനൊപ്പം തിരുവരുള്‍ ശെല്‍വനിലൂടെ സിനിമയിൽ അരങ്ങേറി. കുമാരസംഭവത്തിൽ ഒരു നൃത്തരംഗത്തിലൂടെ മലയാളത്തിലേക്ക് എത്തി. ചട്ടമ്പിക്കവലയിലൂടെ നായികയായി. പിന്നീട് പലഭാഷകളിലായി 800ലേറെ ചിത്രങ്ങൾ ചെയ്തു. മികച്ച നടിക്കുളള സംസ്ഥാന പുരസ്കാരം മൂന്ന് തവണയും മികച്ച സഹനടിക്കുളള പുരസ്‌കാരം രണ്ട് തവണയും ലഭിച്ചു.
വേദന മാത്രം തന്ന ജീവിതത്തോട് വിട പറഞ്ഞ് ശ്രീവിദ്യാമ്മ പോയിട്ട് രണ്ട് പതിറ്റാണ്ടിനോട് അടുക്കുമ്പോവും അവർ അനശ്വരമാക്കിയ വേഷങ്ങളിലൂടെ ശ്രീവിദ്യാമ്മ ഇന്നും തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ ജീവിക്കുന്നു.


Click it and Unblock the Notifications

















