നിങ്ങളല്ലാതെ പിന്നെയാര്, ജയിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു; ഒപ്പം നിന്നവർക്ക് നന്ദിയെന്ന് രമേഷ് പിഷാരടി!
ഇത്തവണ തെരഞ്ഞെടുപ്പിന് മത്സരിച്ചവരിൽ അഖിൽ മാരാരും അഞ്ജലി നായരും റോബിനും അടക്കം നിരവധി സെലിബ്രിറ്റി മുഖങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അതിൽ വിജയിച്ചത് പാലക്കാട് കോൺഗ്രസിനുവേണ്ടി കളത്തിൽ ഇറങ്ങിയ രമേഷ് പിഷാരടി മാത്രമാണ്. ഒട്ടുമിക്ക മലയാളികളും മനസുകൊണ്ട് പിഷാരടി വിജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നതാണ് കമന്റ് ബോക്സിൽ നിന്നും വ്യക്തമാകുന്നത്. 13147 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടിയുടെ ജയം.
നന്ദി... കേരളത്തിന്റെ മഹവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്ത് നിർത്തിയതിന്... വിശ്വസിച്ച നേതൃത്വത്തിന്... ഒപ്പം നിന്ന പ്രവർത്തകർക്ക്... ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച പ്രാർഥിച്ച സുമനസ്സുകൾക്ക് നന്ദി അറിയിക്കുന്നതായി അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

നിങ്ങളല്ലാതെ പിന്നെയാര്... ജയിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു എന്നായിരുന്നു കമന്റുകൾ. ജനത്തിനോട് എങ്ങനെ പെരുമാറണം എന്ന് പിഷാരടിക്ക് അറിയാമെന്നും ചിലർ ആശംസകൾ അറിയിച്ച് കുറിച്ചു. സിനിമയിൽ നിന്നുള്ള പിഷാരടിയുടെ സുഹൃത്തുക്കളായ മനോജ് കെ ജയൻ, ധർമ്മജൻ ബോൾഗാട്ടി, ടിനി ടോം തുടങ്ങി നിരവധി പേരും ആശംസകൾ നേർന്ന് എത്തി.
കലക്കി പൊളിച്ചു മോനെ... നിയുക്ത പാലക്കാട് എംഎൽഎ... എന്റെ പ്രിയ സുഹൃത്ത് രമേഷ് പിഷാരടിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ എന്നാണ് മനോജ് കെ ജയൻ കുറിച്ചത്. മികച്ച വിജയമാണ് പാലക്കാട് എന്നത് മാത്രമല്ല. മികച്ച വിജയമാണ് കേരളത്തിലെന്ന് കൂടി തിരുത്താൻ ഞാൻ ആഗ്രഹിക്കുകയാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യം എന്തെന്നാൽ എല്ലാക്കാലത്തും ജനങ്ങളെ നമ്മൾ മാനിക്കണം. ജനങ്ങളെ ഏറ്റവും മുന്നിലുള്ളവരായി കാണണം.
അവരാണ് നമുക്ക് അധികാരം തരുന്നതെന്നും ജനങ്ങൾക്ക് വേണ്ടി ഭരിക്കുകയാണ് വേണ്ടത്. അല്ലാതെ ജനങ്ങളെ ഭരിക്കുകയല്ല വേണ്ടതെന്ന ബോധ്യവും എല്ലാ ഭരണാധികാരികൾക്കും ഉണ്ടായിരിക്കണം എന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന വലിയ തെരഞ്ഞെടുപ്പ് ഫലമാണ് വന്നത്. പാലക്കാടുള്ള എല്ലാ ജനങ്ങളോടും നന്ദി അറിയിക്കുന്നു.
ഈ ഒരു ദൈത്യവുമായി എന്നെ ഇങ്ങോട്ട് പറഞ്ഞ് വിടുമ്പോൾ അല്ലെങ്കിൽ ഞാൻ തന്നെയാണ് മത്സരിക്കേണ്ടതെന്ന് തീരുമാനിച്ച നേതൃത്വത്തിനും വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങൾ ഒപ്പം പ്രവർത്തിച്ച പ്രവർത്തകർ. ഊണും ഉറക്കവും എല്ലാം മാറ്റിവെച്ച് അവർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലോകമെമ്പാട് നിന്നും സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പിന്തുണച്ചിട്ടുള്ള എല്ലാവർക്കും നന്ദി പറയുന്നു. അഞ്ചക്ക ഭൂരിപക്ഷത്തിന്റെ വിജയം തന്നെയാണ്.

പാലക്കാട്ടെ പ്രവർത്തകർ വളരെ എക്സ്പീരിയൻസ്ഡാണ്. വന്നിറങ്ങുമ്പോൾ തന്നെ പറയും എത്ര കിട്ടുമെന്ന്. അത് ശരിയാവുകയും ചെയ്തു. ജനമനസ് അറിയുക, ജനങ്ങളുടെ ഒപ്പം നിൽക്കുക, ജനങ്ങളെ വലിയവരായി തന്നെ കാണണം. അവരെ ബഹുമാനിക്കണം. അവരാണ് എല്ലാത്തിന്റെയും ചുക്കാൻ പിടിക്കുന്നതെന്ന ബോധ്യം എപ്പോഴും ഓരോ പൊതുപ്രവർത്തകന്റേയും മനസിൽ ഉണ്ടാകണമെന്ന് വിളിച്ച് പറഞ്ഞ ഒരു തെരഞ്ഞെടുപ്പ് ഫലം കൂടിയാണ് ഇത്തവണത്തേത്.
വോട്ടിന് പണം കൊടുത്തവർക്കും വഴിയിൽ തടഞ്ഞവർക്കും ജനങ്ങൾ മറുപടി കൊടുത്തു. ഇനി ഞാൻ അത് എടുത്ത് പറഞ്ഞ് മറുപടി പറയേണ്ടതില്ല. ജനാധിപത്യ മൂല്യങ്ങൾക്ക് എപ്പോഴും നമ്മൾ വലിയ പ്രാധാന്യം കൊടുക്കണം. അവരെ വിസ്മരിച്ച് ആഘോഷിക്കാനോ പ്രവർത്തനങ്ങൾ നടത്താനോ പാടില്ല എന്നുമാണ് ഫലം വന്നശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രമേഷ് പിഷാരടി പറഞ്ഞത്. വളരെ പക്വായ സീരിയസായ രാഷ്ട്രീയം പറഞ്ഞാണ് പിഷാരടി മിന്നും വിജയം നേടിയത്.
അതേസമയം പാലക്കാട് വിജയാഘോഷത്തിൽ പങ്കെടുക്കവെ രമേശ് പിഷാരടിക്ക് നേരെ കല്ലേറുണ്ടായി. ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനായിരുന്നു മണ്ഡലത്തിൽ ആദ്യ ലീഡ്. ഹോട്ടൽ വ്യവസായി എൻഎംആർ റസാഖ് ആയിരുന്നു എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത്.


Click it and Unblock the Notifications


