'ദിലീപിന്റെ റെഡ് കാർപറ്റ് എൻട്രിയാണെന്ന് തോന്നും, മരണത്തെ ആഘോഷമാക്കരുത്, ആ മനുഷ്യൻ മര്യാദ അർഹിക്കുന്നു'
സോഷ്യൽമീഡിയയിൽ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി വൈറലാകുന്നത് ചന്തു സലിം കുമാർ തടിച്ച് കൂടിയ മീഡിയയോടും ജനങ്ങളോടും പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ്. സലിം കുമാറിന് അന്ത്യ വിശ്രമത്തിനുള്ള ഇടം ഒരുങ്ങിയത് അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് തന്നെയായിരുന്നു. പരവൂർ ടൗൺ ഹാളിലെ പൊതുദർശനത്തിനുശേഷമാണ് അദ്ദേഹത്തിന്റെ വസതിയായ ലാഫിങ് വില്ലയിലേക്ക് ഭൗതികദേഹം കൊണ്ടുവന്നത്.
നടനെ അവസാനമായി ഒരു നോക്ക് കാണാൻ ജനം ഒഴുകിയെത്തി. പൊതുദർശനത്തിനുശേഷം സംസ്കാരത്തിനായി മൃതദേഹം മുറ്റത്ത് എത്തിച്ചതോടെ ജനവും മീഡിയയും വളഞ്ഞു. കുടുംബക്കാർക്കോ പ്രിയപ്പെട്ടവർക്കോ അന്ത്യ ചുംബനം നൽകാനോ ചടങ്ങുകൾ ചെയ്യാനോ കഴിയാത്ത അവസ്ഥ. ജനക്കൂട്ടം നിയന്ത്രിക്കാൻ സൗമ്യമായ രീതിയിൽ വേണ്ടതെല്ലാം ചന്തു ചെയ്തു.

പക്ഷെ ബുദ്ധിമുട്ടുകളും ഉന്തും തള്ളും കൂടിയതല്ലാതെ മറ്റൊരു പ്രയോജനവുമുണ്ടായില്ല. അതോടെ ക്ഷമ നശിച്ച ചന്തു പൊട്ടിത്തെറിച്ചു. എന്താടോ... എന്താ നിങ്ങൾക്ക് വേണ്ടതെന്ന് ദേഷ്യവും വിഷമവും കലർന്ന ശബ്ദത്തോടെ ചോദിക്കുന്ന ചന്തുവിന്റെ വീഡിയോ വൈറലാണ്. ഉടൻ തന്നെ അച്ഛന് അരികിൽ നിന്ന് ചന്തു പൊട്ടിക്കരയുകയും ചെയ്തു. വീഡിയോ വൈറലായപ്പോൾ ഒരു വിഭാഗം ആളുകൾ ചന്തുവിനെ വിമർശിച്ചു.
അഹങ്കാരം കാണിക്കുന്നു, ഷോ ഇറക്കുന്നുവെന്നൊക്കെയാണ് ചിലർ കുറിച്ചത്. എന്നാൽ നല്ലൊരു വിഭാഗം ആളുകൾ താരപുത്രനെ പിന്തുണച്ചു. ഈ പ്രതിസന്ധി അനുഭവിക്കുന്ന ആദ്യത്തെ കുടുംബമല്ല സലിം കുമാറിന്റേതെന്നും ശ്രീനിവാസൻ മരിച്ചപ്പോഴും മീഡിയയുടെ തള്ളിക്കയറ്റവും അത് മൂലം പരേതനായ വ്യക്തിയുടെ കുടുംബം അനുഭവിച്ച ബുദ്ധിമുട്ടുകളും കണ്ടതാണെന്നുമാണ് ചന്തുവിനെ അനുകൂലിച്ചവർ കുറിച്ചത്.
ചന്തുവിനെ അനുകൂലിച്ചും മീഡിയയുടെ പെരുമാറ്റത്തെ വിമർശിച്ചും ഫേസ്ബുക്ക് യൂസറായ അനു ചന്ദ്ര പങ്കിട്ട കുറിപ്പ് ഇങ്ങനെയായിരുന്നു... കഷ്ടം... ഒറ്റനോട്ടത്തിൽ കാണുമ്പോൾ ദിലീപിന്റെ റെഡ് കാർപറ്റ് എൻട്രിയാണെന്നൊക്കെ തോന്നിയേക്കാം. കാരണം ചുറ്റും കൂടിയ പാപ്പരാസികളുടെ എണ്ണമൊക്കെ അത്രയ്ക്കുണ്ടല്ലോ. ആരാധകരുടേയും. പക്ഷെ സംഗതി റെഡ് കാർപറ്റ് എൻട്രിയൊന്നുമല്ല. ദിലീപ് സലിം കുമാറിന്റെ മൃതദേഹത്തിന് അരികിലേക്ക് ചെല്ലുന്നതാണ്.
ആ മരണവീട്ടിലേക്ക് കയറി ചെല്ലുന്ന ദിലീപിനെ ക്യാമറകൾ പകർത്തുന്നതാണ്. എന്തോരം തുറന്ന് വെച്ച ക്യാമറകളാണല്ലേ ചുറ്റും. കഷ്ടം. അതൊരു മരണവീടാണ്. സ്വകാര്യ ദുഖത്തിന്റെ ഇടമാണ്. അതിനാൽ ആ മരണപ്പെട്ട മനുഷ്യനെ അവസാനമായി കാണാനും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനുമായി എത്തുന്ന ഓരോ വ്യക്തിക്കും കൃത്യമായ സ്വകാര്യത ലഭിക്കേണ്ട ഇടം കൂടിയാണത്.

അദ്ദേഹത്തെ പ്രിയപ്പെട്ടതായി കാണുന്ന മനുഷ്യരാണ് അവിടെ വരുന്ന ഓരോരുത്തരും. അതിനാൽ അവിടെ ഓരോ മനുഷ്യനും സ്വസ്ഥതയും സ്വകാര്യതയുമൊക്കെ കിട്ടേണ്ടത് അത്യാവശ്യമാണ്. നോക്കൂ... ഒരു സിനിമാ പ്രമോഷൻ പരിപാടിക്കോ അവാർഡ് ചടങ്ങിനോ വേണ്ടി ഇറങ്ങി വരുന്ന താരങ്ങളെ പോലെ അവരെയൊന്നും ഇത്തരം സാഹചര്യങ്ങളിൽ കാണരുത്.
ഇത്തരം സാഹചര്യത്തെ തെറ്റായി അവതരിപ്പിക്കുന്നത് ശരിയുമല്ല. മരണത്തെ ആഘോഷമാക്കുന്നതും ശരിയല്ല. മരണപ്പെട്ട മനുഷ്യനും മര്യാദ അർഹിക്കുന്നുണ്ട്. അവരെ കാണാൻ വരുന്നവരും മര്യാദ അർഹിക്കുന്നുണ്ട് എന്നായിരുന്നു കുറിപ്പ്. ഒപ്പം ദിലീപ് പൊതുദർശനം നടക്കുന്ന ഹാളിലേക്ക് കയറി വരുമ്പോൾ അത് പകർത്തുന്ന മീഡിയയുടെ ഫോട്ടോയും പങ്കിട്ടിട്ടുണ്ട്.
പല താരങ്ങൾക്കൊപ്പവും ജനങ്ങളിൽ ചിലർ സെൽഫി എടുക്കാൻ ശ്രമിക്കുന്നതും കൈ കൊടുക്കാൻ ശ്രമിക്കുന്നതിന്റെയും വീഡിയോകളും വൈറലാകുന്നുണ്ട്. മുഖ്യമന്ത്രി വിഡി സതീശൻ അന്തിമോപചാരമർപ്പിക്കാൻ എത്തിയപ്പോൾ ഒരാൾ ഷാൾ ധരിപ്പിക്കാൻ ശ്രമിക്കുകയും മുഖ്യമന്ത്രി അത് തടഞ്ഞ് കടന്ന് പോവുകയും ചെയ്തു. മരണ വീടാണെന്നും വേണ്ടപ്പെട്ടവരുടെ വേദനയ്ക്ക് മര്യാദ കൊടുക്കണമെന്നുമുള്ള ബോധം കേരളത്തിലെ മീഡിയകൾക്ക് നഷ്ടമായതായും പ്രതികരണങ്ങളുണ്ട്.


Click it and Unblock the Notifications


