രണ്ടാമതൊരു ജന്മം കിട്ടിയതാണ്, പുകവലിക്കരുതെന്ന് മുന്നറിയിപ്പ് കൊടുത്തു, മരണം അടുത്തെന്ന് തിരിച്ചറിഞ്ഞു!
സലിം കുമാറിന്റെ ആദ്യ സിനിമയിൽ ഒപ്പം അഭിനയിച്ചയാളാണ് നടൻ അശോകൻ. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചു. ഇപ്പോഴിതാ പ്രിയ സഹപ്രവർത്തകനെ കുറിച്ച് അശോകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. രണ്ടാമതൊരു ജന്മം കിട്ടിയതാണെന്നും പുകവലിക്കരുതെന്നും അന്നേ മുന്നറിയിപ്പ് കൊടുത്തിരുന്നു താനെന്ന് അശോകൻ പറയുന്നു.
സലിം കുമാർ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കുന്നത് എന്റെ കൂടെയാണ്. ഇഷ്ടമാണ് നൂറുവട്ടം ആയിരുന്നു ആ സിനിമ. ആദ്യമായി കാണുന്നത് എവിടെ വെച്ചാണെന്ന് ചോദിച്ചാലും എന്റെ ഓർമ ആ സിനിമയാണ് എന്നാണ്. ഭഭബയിലാണ് അവസാനം ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. ഞങ്ങൾ തമ്മിൽ കോമ്പിനേഷൻ സീനുണ്ടായിരുന്നു.

സലിം കുമാർ വല്ലാത്തൊരു അവസ്ഥയിലായിപ്പോയതിൽ വിഷമമുണ്ട്. ഇനി പറഞ്ഞിട്ട് കാര്യമില്ലെങ്കിലും അറിഞ്ഞോ അറിയാതെയോ സലിം കുമാറിന്റെ ഒരു അനാസ്ഥയുണ്ടായി ഈ മരണത്തിന് പിന്നിൽ. കുറേ വർഷങ്ങൾക്ക് മുമ്പ് ലിവർ മാറ്റിവെച്ചതാണ്. അതിനുശേഷം എല്ലാം വളരെ പെർഫെക്ടായി വന്നൊരാൾ പിന്നെയും അറിഞ്ഞുകൊണ്ട്... അതാണ് ഞാൻ വിശ്വസിക്കുന്നതും എന്റെ അറിവും കേട്ടതും അങ്ങനെയാണ്.
സലിം കുമാറിനോട് ഞാനൊക്കെ അന്നേ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. സ്വ.ലേ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് അദ്ദേഹം നന്നായി പുക വലിക്കുമായിരുന്നു. അത് കണ്ടപ്പോൾ ഞാൻ പറഞ്ഞു... ഇങ്ങനൊരു അവസ്ഥയിൽ ഇനി പുകവലിക്കരുതെന്ന്. രണ്ടാമതൊരു ജന്മം കിട്ടിയതാണ് ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു. തമാശ രൂപേണയുള്ള നിഷ്കളങ്കമായ ചിരി അദ്ദേഹത്തിനുണ്ട്.
ഞാനിത് പറഞ്ഞപ്പോൾ അതുപോലെ അദ്ദേഹം അങ്ങെടുത്തുവെന്ന് എനിക്ക് തോന്നുന്നു. പല പ്രാവശ്യം ഞാൻ ഇത് പറഞ്ഞിട്ടുണ്ട്. ഞാൻ അല്ലാതെ വേറെയും ആളുകൾ പറഞ്ഞിട്ടുണ്ടാകും. പക്ഷെ പലരും പറഞ്ഞെങ്കിലും അതൊന്നും കാര്യമായി എടുക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത വ്യക്തിയാണ്. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ ഒരു പേരുണ്ടാക്കിയെടുത്തു.
ദേശീയ തലത്തിൽ അടക്കം പുരസ്കാരങ്ങൾ ലഭിച്ചുവെന്നത് ഭാഗ്യമാണ്. അത്രയേറെ ടാലന്റഡായിട്ടുള്ള ഒരാൾ ജീവൻ സ്വയം കുരുതി കൊടുത്തത് പോലെയായിപ്പോയി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വല്ലാതെ വിഷമമുണ്ടാക്കുന്ന വാർത്തയാണെന്നും അശോകൻ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അതേസമയം ഒരു വർഷം മുമ്പ് സലിം കുമാർ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച കുറിപ്പും വീണ്ടും വൈറലാകുന്നുണ്ട്. മരണം അടുത്തെന്ന് അന്നേ തിരിച്ചറിഞ്ഞതുപോലൊരു കുറിപ്പായിരുന്നു അമ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ പങ്കുവെച്ചത്.
ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞ് കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല. ഈ മഹാസാഗരത്തിൽ എവിടെയോ എനിക്ക് വേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം. അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റൂ. എന്റെ വഞ്ചിയിലാണെങ്കിൽ ദ്വാരങ്ങളും വീണ് തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്.
എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം. സ്നേഹപൂർവ്വം നിങ്ങളുടെ സലിംകുമാർ എന്നായിരുന്നു കുറിപ്പ്. സംസ്‌കാരം വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും. രാവിലെ ഒമ്പത് മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം ആരംഭിച്ചു. മുഖ്യമന്ത്രി വി.ഡി സതീശനും മലയാള സിനിമാ രംഗത്തുള്ള പ്രമുഖ താരങ്ങളുമെല്ലാം പറവൂരിലെത്തി അന്ത്യോപചാരമർപ്പിച്ചു.


Click it and Unblock the Notifications


