മീഡിയയുടെ ഉന്തും തള്ളും; നിങ്ങൾക്ക് എന്താണ് വേണ്ടത്?; ദുഖത്താൽ നിയന്ത്രണം നഷ്ടപ്പെട്ട് മകൻ ചന്തു സലിം കുമാർ!
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ സലിം കുമാറിന്റെ വസതിയിൽ അദ്ദേഹത്തിനായുള്ള അന്ത്യകർമ്മങ്ങൾ ആരംഭിച്ചു. കണ്ണീരോടെ യാത്രാമൊഴി നൽകാൻ ആയിരങ്ങളാണ് ലാഫിങ് വില്ലയിലേക്ക് ഒഴുകി എത്തിയത്. മതചാരപ്രകാരമുള്ള ചടങ്ങുകൾ വേണ്ടെന്ന് നേരത്തെ തന്നെ അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞ് ഏൽപ്പിച്ചിരുന്നു. ലിഫിങ് വില്ലയുടെ മുറ്റത്താണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുങ്ങുന്നത്.
പ്രശസ്തരായ ആളുകളുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന ഇടങ്ങളിൽ അടുത്ത കാലത്തായി കണ്ടുവരുന്ന ഒന്നാണ് ദൃശ്യങ്ങൾ ക്യാമറകളിൽ പകർത്താനും സോഷ്യൽ മീഡിയയിൽ തത്സമയം എത്തിക്കാനും മാധ്യമങ്ങളും പൊതുജനങ്ങളും മത്സരിക്കുന്ന കാഴ്ച. സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന ഇടത്തും ഇത്തരം ക്യാമറകളും മൊബൈലുകളും നിറഞ്ഞ് ഉന്തും തള്ളുമായി.

ഗാർഡ് ഓഫ് ഓണർ നൽകാൻ എത്തിയ പോലീസുകാർ പോലും ബുദ്ധിമുട്ടിയ സാഹചര്യത്തിൽ സലിം കുമാറിന്റെ മകനും നടനുമായ ചന്തു പ്രതികരിച്ചു. ചടങ്ങുകൾ നടത്താനും പ്രിയപ്പെട്ടവർക്ക് അന്ത്യചുംബനം നൽകാനുമുള്ള സാഹചര്യം പോലും ഇത്തരക്കാരുടെ തള്ളിക്കയറ്റം മൂലം ഉണ്ടായില്ല. ഉന്തും തള്ളും സൃഷ്ടിച്ചവരോടും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ ധൃതി കൂട്ടിയവരോടും തുടക്കത്തിൽ സൗമ്യമായി ചന്തു പിന്നോട്ട് മാറി നിൽക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല.
ഇതോടെയാണ് ചന്തുവിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതും രൂക്ഷമായി പ്രതികരിച്ചതും. എന്താണ് നിങ്ങൾക്ക് വേണ്ടതെന്നാണ് നിറകണ്ണുകളോടെ ചന്തു ചോദിച്ചത്. ശേഷം അച്ഛന്റെ മൃതദേഹത്തിന് അരികിൽ നിന്ന് പൊട്ടിക്കരഞ്ഞു. ചന്തുവിനെ സമാധാനിപ്പിക്കാൻ അമ്മയും സലിം കുമാറിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രമിക്കുന്നുണ്ടായിരുന്നു.
വീഡിയോ വൈറലായതോടെ ചന്തുവിനെ അനുകൂലിച്ചാണ് ഏറെയും കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. അത് അവരുടെ മാത്രം സ്വകാര്യതയാണ്. അദ്ദേഹവുമായുള്ള അവരുടെ അവസാന നിമിഷങ്ങൾ. അത് മനസിലാക്കണം. ജനങ്ങൾക്ക് വേണ്ടിയാണ് പൊതുദർശനം ഒരുക്കിയത്. ഇനി അവർക്കായി അൽപം സമയം നൽകൂ, മനസ് പതറിയിട്ടാണ് ചന്തു ഇത്തരത്തിൽ പ്രതികരിച്ചത്, മുഖ്യമന്ത്രി ഇടപെട്ടിട്ടും ഫോൺ പൊക്കി പിടിച്ച് തള്ളുക.
ആ കുട്ടി അപ്പോൾ അല്ലാതെ പിന്നെ എപ്പോൾ പ്രതികരിക്കണം?. അവന്റ അച്ഛനാണ് മരിച്ച് കിടക്കുന്നത്. ചന്തുവാണ് ശരി, അവന് ഒന്ന് കരയാൻ ഉള്ള അവകാശവും സാവകാശവും എങ്കിലും കൊടുക്കാനുള്ള മര്യാദ കാണിക്കൂ, ചന്തുവിനെ കുറ്റം പറയാൻ പറ്റില്ല. എന്തൊരു തള്ളലാണ് പുറകിലുള്ളവർ. അവന്റെ അമ്മക്ക് ഒന്നും മര്യാദക്ക് നിൽക്കാൻ പോലും പറ്റുന്നില്ല. അവരുടെ ഭർത്താവ് മരിച്ചു.

അന്ത്യകർമ്മങ്ങൾ നടക്കുമ്പോൾ അവർക്ക് കുറച്ച് സ്വൈരം കൊടുത്തൂടെ?, മരണ വീട്ടിലെങ്കിലും മീഡിയകളെ അകറ്റി നിർത്തണം. വേർപാടിൻ്റെ വേദന... അത് അനുഭവിക്കുന്നവർക്കെ അറിയൂ, അച്ഛൻ മരിക്കുമ്പോൾ ഉള്ള വേദന. കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചുപോകുന്നതുപോലെയാണ്. അത് അനുഭവിച്ചവർക്കെ അറിയൂ, എല്ലാ സ്ഥലത്തും സാഹചര്യം നോക്കാതെ കയറി വരുന്ന ഓൺലൈൻമീഡിയക്കാർ, യുട്യൂബ് ചാനലിനായി മൊബൈലുമായി ഷൂട്ടിങിന് വരുന്നവരെ അടിച്ചൊടിക്കണം.
പ്രത്യേകിച്ച് മരണനന്തര ചടങ്ങുകളിൽ നിന്ന് എന്നാണ് ചന്തുവിനെ പിന്തുണച്ചവർ കുറിച്ചത്. അതേസമയം ചിലർ ചന്തുവിന്റെ പെരുമാറ്റത്തെ വിമർശിച്ചും എത്തി. കുറച്ച് മാസങ്ങൾക്ക് മുമ്പ് നടൻ ശ്രീനിവാസന്റെ മരണാനന്തര ചടങ്ങുകൾ ക്യാമറകളിൽ പകർത്താനും സോഷ്യൽ മീഡിയയിൽ തത്സമയം എത്തിക്കാനും മാധ്യമങ്ങളും പൊതുജനങ്ങളും മത്സരിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി നിർമാതാവ് സുപ്രിയ മേനോൻ എത്തിയിരുന്നു.
ദുഖം എന്നത് വ്യക്തിപരമായ ഒന്നാണെന്നും പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ അന്ന് ആവശ്യപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകൾക്കിടയിലെ തിരക്കും മൊബൈൽ ഫോൺ ഉപയോഗവും അതിരുകടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് സുപ്രിയ പ്രതികരിച്ചത്. പക്ഷെ ഇന്നും സ്ഥിതിയിൽ മാറ്റം വന്നിട്ടില്ലെന്ന് സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകളുടെ വീഡിയോ കണ്ടാൽ മനസിലാകും.


Click it and Unblock the Notifications


