'14 വർഷം ഒന്നും ചെയ്യാതെ അവൾ വീട്ടിലിരുന്നു, മഞ്ജുവിന് അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല; ഗീതുവിന്റെ നോട്ടം മതി'
അഭിനയ രംഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് സംയുക്ത വർമ. സിനിമാ രംഗത്ത് നിന്നും സംയുക്തയ്ക്ക് ലഭിച്ച കൂട്ടുകാരികളാണ് മഞ്ജു വാര്യരും ഗീതു മോഹൻദാസും. ഇടയ്ക്ക് ഇവർ ഒത്ത് ചേരാറുണ്ട്. ഇവരെക്കുറിച്ച് സംയുക്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംയുക്ത വർമ മനസ് തുറന്നത്.
നമുക്ക് സ്ത്രീ സൗഹൃദങ്ങൾ വേണം. എനിക്ക് സ്ത്രീ സൗഹൃദങ്ങളാണ് ഇഷ്ടം. എനിക്ക് പുരുഷൻമാർ സുഹൃത്തുക്കളായില്ല. എനിക്ക് പുരുഷൻമാരെ സുഹൃത്തുക്കളായി കാണാൻ പറ്റില്ല. എനിക്കറിയില്ല. അപൂർവം പുരുഷ സൗഹൃദങ്ങളേ എനിക്കുണ്ടായിട്ടുള്ളൂ. സ്ത്രീകൾ സംസാരിക്കുന്നത് പോലെ പുരുഷൻമാർക്ക് സംസാരിക്കാൻ അറിയില്ല. അത്രയും എന്റർടെയിനിംഗ് ആയിട്ടുളള ആൾക്കാരാണ് സ്ത്രീകൾ. അവർക്കൊരുപാട് വിശേഷങ്ങളുണ്ടാകും പറയാൻ. അവർക്കെല്ലാ ഇമോഷനുമുണ്ട്. പരാതി പറയുന്നുണ്ട്. പിന്നത്തെ നിമിഷം അവർ സന്തോഷിക്കുന്നുണ്ട്. അതാണ് രസകരം.
മഞ്ജുവിനെ ഞാനെപ്പോഴും സൂപ്പർസ്റ്റാർ എന്നാണ് വിളിക്കുക. മഞ്ജു പക്ഷെ സമ്മതിക്കില്ല. അങ്ങനെ വിളിക്കുന്നത് മഞ്ജുവിന് ഇഷ്ടമല്ല. പക്ഷെ ഞാൻ മഞ്ജുവിനെ സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ കാരണമുണ്ട്. 14 വർഷം കല്യാണം കഴിഞ്ഞിട്ട് പൂർണമായും ഒന്നുമില്ലാതെ വീട്ടിലിരുന്ന കുട്ടിയാണ്. ഒരു ഫങ്ഷന് പോലും മഞ്ജുവിനെ നമ്മൾ കണ്ടിട്ടില്ല. അങ്ങനെയുള്ള കുട്ടി സിനിമാ രംഗത്തേക്ക് തിരിച്ച് വന്ന വിജയിക്കുക എന്നത് വളരെ അപൂർവമാണ്.

മഞ്ജു തിരിച്ച് വന്ന് ഡാൻസ് ചെയ്യുന്നത് കണ്ട് രണ്ടാമത് ഡാൻസ് തുടങ്ങിയ എത്രയോ പേരുണ്ട്. എന്റെ സിസ്റ്റർ ഇൻ ലോ ഉൾപ്പെടെ. കല്യാണം കഴിഞ്ഞ് കുട്ടികളും കുടുംബവുമായവർക്ക് മഞ്ജു വീണ്ടും ഡാൻസ് തുടങ്ങിയപ്പോൾ എന്നാൽ എനിക്കും ചെയ്ത് കൂടെ എന്ന് ചിന്തിച്ചു. അതുകൊണ്ടാണ് ഞാൻ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നത്.
ഗീതുവിന്റെ മനസിലുള്ള ഇമേജിനേഷന്റെ പകുതി നിങ്ങൾ കണ്ടിട്ടില്ല. ശരിക്കും പറഞ്ഞാൽ എന്റെ ഫ്രണ്ട്സിൽ ഏറ്റവും കൂടുതൽ മാനസികമായ അടുപ്പം ഗീതുവുമായാണ്. ഞങ്ങൾ തമ്മിലാണ് ഏറ്റവും കൂടുതൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത്. ഞങ്ങളാണ് അധികം സംസാരിക്കാത്തതും. വർഷത്തിലൊരിക്കൽ ആയിരിക്കും ചിലപ്പോൾ കാണുന്നത്. ആ സമയത്ത് നമ്മൾ ഇന്നലെ കണ്ട പോലെ സംസാരിക്കും. അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാൽ ഞങ്ങൾക്ക് മനസിലാകും. അത്രയും ആത്മബന്ധമുള്ള ഫ്രണ്ടാണ്.
ഗീതു സിനിമകളെഴുമ്പോൾ മോൾ ചെറിയ കുട്ടിയാണ്. ഈ മോളുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും നോക്കിയിട്ടാണ് ഗീതു ഇരുന്ന് എഴുതുന്നത്. അത് വലിയ ബുദ്ധിമുട്ടാണ്. അതേസമയം രാജീവിന് കഥ എഴുതണമെങ്കിൽ വയനാട് പോലൊരു സ്ഥലത്ത് പോയി ഏകാന്തതയിൽ ഇരുന്ന് ആലോചിച്ച് എഴുതാം. പക്ഷെ ഗീതുവിന് മകളുടെ കാര്യങ്ങൾ നോക്കേണ്ടിയിരുന്നെന്നും സംയുക്ത പറഞ്ഞു.


Click it and Unblock the Notifications
