അത് പറയാൻ ആലപ്പി അഷ്റഫ് യോഗ്യനല്ല, രഞ്ജിത്ത് ഒടുവിൽ ഉണ്ണികൃഷ്ണനെ അടിച്ചോ? ശാന്തിവിള ദിനേശ് പറയുന്നു
സംവിധായകൻ രഞ്ജിത്ത് അന്തരിച്ച നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചെന്ന ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായതാണ്. രഞ്ജിത്തിനെതിരെ വ്യാപക വിമർശനം വരാൻ ഈ തുറന്ന് പറച്ചിൽ കാരണമായി. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ആലപ്പി അഷ്റഫിന്റെ പരാമർശം തെറ്റാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
ഒടുവിൽ ഉണ്ണികൃഷ്ണൻ രണ്ട് അടിച്ചാൽ കൺട്രോൾ പോകുന്ന ആളാണ്. രഞ്ജിത്തിന്റെ തന്തയ്ക്കോ തള്ളയ്ക്കോ വിളിച്ചിട്ടുണ്ടെന്നാണ് ഞാനറിഞ്ഞത്. തല്ല് വാങ്ങുകയും ചെയ്തിരിക്കാം. കെട്ട് ഇറങ്ങിയപ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണൻ ഒടുവിൽ തന്നെ ചെന്ന് ക്ഷമയും പറഞ്ഞു. അതിനെ വക്രീകരിച്ച് പറയുന്നത് നല്ല ആണുങ്ങൾക്ക് ചേർന്ന ശീലമല്ല. അത് പറയാൻ താങ്കൾ യോഗ്യനുമല്ല. ആറാം തമ്പുരാൻ 1997 ലാണ് റിലീസ് ചെയ്തത്. അന്ന് അദ്ദേഹത്തിന് 52 വയസ് കാണും. അദ്ദേഹം രോഗിയായത് 2000-2002 കാലത്താണ്. രോഗിയായിരുന്ന കാലത്ത് ഒടുവിൽ ഉണ്ണികൃഷ്ണനെ തല്ലി എന്നൊക്കെ പച്ച നുണ പറഞ്ഞ് രസിക്കുന്നത് ക്രൂരമാണ്. ഒരു അഭിമുഖത്തിലും രഞ്ജിത്തിനെതിരെ ഉണ്ണി കൃഷ്ണൻ സംസാരിച്ചിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ആലപ്പി അഷ്റഫ് പറഞ്ഞത്
ആറാം തമ്പുരാൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഏതാനും നാളുകൾ ഞാനുണ്ടായിരുന്നു. ഒരു ചെറിയ വേഷവും ഞാനതിൽ ചെയ്തിട്ടുണ്ട്. ഒരിക്കൽ ഒടുവിൽ ഉണ്ണികൃഷ്ണൻ രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച് നിന്നിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. ഉടൻ ആ വയോവൃദ്ധന്റെ ചെവിക്കല്ല് നോക്കി ഒറ്റയടി അടിച്ചു. ആ അടി കൊണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ കറങ്ങി നിലത്ത് വീണു. നിരവധി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആരോഗ്യമില്ലാത്തയാളായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ.

എല്ലാവരും കൂടി അദ്ദേഹത്തെ പിടിച്ച് എഴുന്നേൽപ്പിച്ചു. നിറ കണ്ണുകളോടെ നിൽക്കുകയാണ് അദ്ദേഹം. ഈ പ്രവൃത്തിയോട് പലരും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും രഞ്ജിത്ത് അതൊന്നും മൈൻഡ് ചെയ്തില്ല. ആ അടിയുടെ ആഘാതത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ മാനസികമായ തകർന്ന് പോയി. പിന്നീടുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കളിയും ചിരിയും മാഞ്ഞിരുന്നു. ആകെ മ്ലാനതയിലായിരുന്നു.
ആ അടിയോടെ അദ്ദേഹത്തിന്റെ ഹൃദയവും തകർന്നിരുന്നു. ആ വിഷമത്തിൽ നിന്നും മോചിതനാകാൻ ഏറെ നാൾ എടുത്തു എന്നതാണ് സത്യം. ഈ സംഭവം തന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.


Click it and Unblock the Notifications














