ഡാഡിയെന്ന വിളി കേൾക്കാൻ ഇനി രംഗനാഥൻ ഇല്ല, സിന്ധു കൃഷ്ണയുടെ പിതാവ് അന്തരിച്ചു, വേർപാടിന്റെ നോവിൽ കെകെ ഫാമിലി
നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥൻ അന്തരിച്ചു. കൊച്ചുമക്കളാണ് പ്രിയപ്പെട്ട അപ്പൂപ്പന്റെ മരണ വാർത്ത സോഷ്യൽമീഡിയ വഴി പുറത്ത് വിട്ടത്. ഏറെ കാലമായി വാർധക്യ സഹജമായ അസുഖങ്ങളും ബുദ്ധിമുട്ടുകളും രംഗനാഥനെ അലട്ടുന്നുണ്ടായിരുന്നു. സിന്ധുവിന്റെ വ്ലോഗുകളിലൂടെയാണ് രംഗനാഥന്റെ വിശേഷങ്ങൾ കെകെ ഫാമിലിയുടെ ആരാധകർ അറിഞ്ഞിരുന്നത്.
സിന്ധുവിനെ കൂടാതെ സിമി എന്നൊരു മകൾ കൂടി രംഗനാഥനുണ്ട്. കഴിഞ്ഞ ദിവസമാണ് വേർപാട് സംഭവിച്ചത്. സിമിയുടെ മൂത്തമകൾ തൻവി സുധീർ ഘോഷാണ് ആദ്യം ചരമം അറിയിച്ച് എത്തിയത്. കാനഡയിൽ കുടുംബസമേതം സെറ്റിൽഡാണ് തൻവി. പൂർണ്ണ ഗർഭിണിയായതിൽ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ തൻവിക്ക് സാധിക്കില്ല.

ഏറെ പ്രിയപ്പെട്ട വ്യക്തിയെ അവസാനമായി കാണാൻ കഴിയുകയില്ലല്ലോയെന്ന വേദനയും തൻവി പങ്കുവെച്ചു. യാത്ര ചെയ്ത് വന്ന് അവസാനമായി അപ്പൂപ്പനെ ഒന്ന് കാണാന്‍ കഴിയില്ലെന്ന് ചിന്തിക്കുന്നത് അത്യന്തം വേദനാജനകമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാലഘട്ടമാണിത്. എന്റെ മാതൃത്വ അവധിക്കാലത്ത് നിങ്ങൾക്കൊപ്പം സമയം ചെലവഴിക്കാമെന്ന് നല്‍കിയ വാഗ്ദാനം പാലിക്കാനാകാതെ പോകുന്നതിന്റെ വേദന എന്നെ മുഴുവന്‍ കീഴടക്കുന്നു.
അപ്പൂപ്പൻ എപ്പോഴും എനിക്കായി ഉണ്ടായിരുന്നു. പക്ഷെ അവസാന നിമിഷങ്ങളിൽ അപ്പൂപ്പന്റെ അടുത്തുണ്ടാകാൻ എനിക്ക് കഴിയുന്നില്ല. അപ്പൂപ്പൻ എപ്പോഴും എന്റെ മനസിലുണ്ടാകും എന്നാണ് തൻവി കുറിച്ചത്. സിന്ധു കൃഷ്ണയുടെ രണ്ടാമത്തെ മകൾ ദിയയും മരണവാർത്ത സ്ഥിരീകരിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.
സിന്ധുവും കൃഷ്ണകുമാറുമാണ് രംഗനാഥന്റെയും ഭാര്യയുടേയും എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും സംരക്ഷിച്ചിരുന്നതും. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശാരീരിക അവശതകൾ രംഗനാഥനെ വല്ലാതെ അലട്ടിയിരുന്നു. അതിനാൽ തന്നെ ഭൂരിഭാഗം സമയങ്ങളിലും എന്തിന് ഇക്കഴിഞ്ഞ ഓണത്തിന് പോലും സിന്ധു അച്ഛനുമായി ആശുപത്രിയിലായിരുന്നു. തിരുവനന്തപുരത്ത് തന്നെയാണ് സിന്ധുവിന്റെ മാതാപിതാക്കളും താമസിക്കുന്നത്.
ഏറെക്കാലം രംഗനാഥൻ മസ്ക്കറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. മക്കൾ വിവാഹിതരായി സെറ്റിലായി എന്ന് തോന്നിയശേഷമാണ് വിദേശത്തെ ജീവിതം അവസാനിപ്പിച്ച് രംഗനാഥനും ഭാര്യയും നാട്ടിൽ സ്ഥിര താമസം തുടങ്ങിയത്. അച്ഛന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും തുടർച്ചയായ ആശുപത്രി സന്ദർശനങ്ങളെ കുറിച്ചും അടുത്തിടെ ഒരു വ്ലോഗിൽ സിന്ധു സംസാരിച്ചിരുന്നു.

വാർധക്യം വളരെ ബുദ്ധിമുട്ടേറിയ വേദന നൽകുന്ന ഒന്നാണ്. പണ്ട് ഡാഡി വളരെ സ്ട്രോങ്ങായ മനുഷ്യനായിരുന്നു. ആക്ടീവായിരുന്നു. ഒരുപാട് എനർജിയുണ്ടായിരുന്നു. മസ്ക്കറ്റിൽ പാക്കിങ് ആന്റ് ഫോർവേഡിങ് ബിസിനസ് ആയിരുന്നു ഡാഡിക്ക്. എപ്പോഴും ആക്ടീവായി നടക്കുന്ന ഡാഡിയെ മാത്രമെ ഞാൻ കണ്ടിട്ടുള്ളു. ഭാരം എടുക്കാനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
ആ ഡാഡിയെ ഇപ്പോൾ അവശനായി കാണേണ്ടി വരുമ്പോൾ വിഷമം തോന്നുന്നു. ആരെങ്കിലും എപ്പോഴും ഒപ്പമുണ്ടാകണം. സ്ട്രോക്ക് വന്നതുകൊണ്ട് ബാലൻസ് പോകും. സർജറി ചെയ്തിരുന്നു. അതുകൊണ്ട് സ്വന്തമായി താടി ഷേവ് ചെയ്യാൻ പോലും കഴിയില്ല എന്നാണ് അടുത്തിടെ അച്ഛനെ കുറിച്ച് സംസാരിക്കവെ സിന്ധു പറഞ്ഞത്. രണ്ട് പെൺമക്കളാണ് എന്നതുകൊണ്ട് തന്നെ കൃഷ്ണകുമാറിനെ മൂത്ത മകനായാണ് രംഗനാഥൻ കണ്ടിരുന്നതും സ്നേഹിച്ചിരുന്നതും.
എല്ലാ തിരക്കുകൾക്കിടയിലും മാതാപിതാക്കൾ സുഖമില്ലെന്ന് അറിഞ്ഞാൽ സിന്ധുവും കൃഷ്ണകുമാറും ഓടി എത്തും. എല്ലാ ആഘോഷങ്ങളിലും മാതാപിതാക്കളെ പങ്കെടുപ്പിക്കാൻ സിന്ധു ശ്രദ്ധിക്കാറുണ്ട്. തൻവി പ്രായപൂർത്തിയാകും വരെ സിന്ധുവിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലായിരുന്നു. അതിനാൽ അമ്മ സിമിയോട് ഉള്ളതിനേക്കാൾ അടുപ്പം തൻവിക്ക് അപ്പൂപ്പനോടാണ്. തന്റെ ജീവിതത്തിൽ എന്ത് സന്തോഷമുണ്ടായാലും അഹാന അത് ആദ്യം പങ്കുവെക്കുന്നതും സിന്ധുവിന്റെ മാതാപിതാക്കളോടാണ്.


Click it and Unblock the Notifications

















