സംസാരിക്കാൻ പോലും പേടിച്ചിരുന്ന കാലം, ആ നിഷ്കളങ്കമായ രൂപത്തെ കാണുമ്പോൾ വിഷമം തോന്നും; ശ്രുതി സിതാര
മിസ് ട്രാന്‍സ് ഗ്ലോബല്‍ മത്സരത്തിലെ കിരീട നേട്ടത്തിലൂടെ മോഡലിങ് രംഗത്തും തന്‍റേതായ ഇടം നേടിയ ട്രാന്‍സ് വുമണാണ് ശ്രുതി സിതാര. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന ലേബലിലും ശ്രുതി സജീവമാണ്. അതിനാൽ തന്നെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായവ ഉപയോഗിക്കുന്നവർക്കും ശ്രുതി പരിചിതയായിരിക്കും. വൈക്കം സ്വദേശിനിയായ ശ്രുതി കേരള സ്റ്റേറ്റ് അവാർഡ് വിന്നർ കൂടിയാണ്.
തന്നിലെ സ്വത്വം തിരിച്ചറിഞ്ഞശേഷം വളരെ അധികം യാതനകൾ അനുഭവിക്കേണ്ടി വന്ന ഒരാൾ കൂടിയാണ് ശ്രുതി. ഇപ്പോഴിതാ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചൊരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പന്ത്രണ്ട് വർഷം മുമ്പുള്ള തന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഒരു ട്രാൻസിഷൻ റീലാണ് ശ്രുതി ചെയ്തിരിക്കുന്നത്. ഒപ്പം 12 വർഷം കൊണ്ട് തനിക്കുണ്ടായ മാറ്റത്തെ കുറിച്ച് ഒരു ചെറിയ കുറിപ്പും താരം കുറിച്ചു.

പന്ത്രണ്ട് വർഷം മുമ്പുള്ള തന്റെ ആ നിഷ്കളങ്കമായ രൂപത്തെ കാണുമ്പോൾ ഇപ്പോഴും വിഷമം തോന്നുമെന്ന് ശ്രുതി പറയുന്നു. ഒന്ന് സംസാരിക്കാൻ പോലും പേടിച്ചിരുന്ന ആ നിഷ്കളങ്കമായ രൂപത്തെ കാണുമ്പോൾ വിഷമം തോന്നും ഒപ്പം സന്തോഷവും. ഇത്രയൊക്കെ നീന്തിയെത്താൻ കഴിഞ്ഞുവല്ലോ എന്നോർത്ത്. ഇത്രയും മനോഹരമായ ഒരു പുനർജന്മം എനിക്ക് നൽകിയതിന് എന്റെ പഴയ പതിപ്പിനെ ഞാൻ ബഹുമാനിക്കുന്നു എന്നുമാണ് ശ്രുതി കുറിച്ചത്.
നിരവധി പേരാണ് പന്ത്രണ്ട് വർഷം കൊണ്ട് മനോഹരമായ മാറ്റം ജീവിതത്തിൽ ഉണ്ടാക്കിയതിന് ശ്രുതിയെ പ്രശംസിച്ചത്. ആർക്കും വേണ്ടി ജീവിക്കാതെ നമ്മൾ നമുക്ക് വേണ്ടി ജീവിക്കണം, മാറാത്തവർ ഇപ്പോഴുമുണ്ട്. ആരെയൊക്കെയോ ഭയന്ന്... ആർക്കൊക്കെയോ വേണ്ടി അങ്ങനെ അങ്ങനെ ജീവിതം ആരും കാണാത്ത തടവറയിൽ കഴിച്ച് കൂട്ടുന്നവർ.
ആദ്യമായാണ് ശ്രുതിയുടെ വീഡിയോയ്ക്ക് കമന്റിടുന്നത്. ക്യാപ്ഷൻ വായിക്കുന്നതിന് മുമ്പ് ഫോട്ടോ കണ്ടപ്പോൾ എന്തോ പോലെ തോന്നി. പക്ഷെ പിന്നീട് ക്യാപ്ഷൻ വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു, ബ്യൂട്ടി പേജെന്റ് വിൻ ചെയ്യുമെന്ന് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ആ ഇരുപതുകാരൻ സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല. ഇന്ന് അവൻ ശ്രുതിയെ ഓർത്ത് അഭിമാനിക്കുന്നുണ്ടാവും, പലതവണ കണ്ടു ഈ ഒരു വീഡിയോ.
ശ്രുതി ക്യാപ്ഷനിൽ പറഞ്ഞതുപോലെ എന്തോ ഈ ഒരു ഫോട്ടോ കണ്ടപ്പോൾ സന്തോഷവും സങ്കവും തോന്നുന്നു എന്നിങ്ങനെയായിരുന്നു കമന്റുകൾ. പ്രവീൺ എന്നായിരുന്നു ശ്രുതിയുടെ ആദ്യ പേര്. സ്കൂൾ കാലം മുതൽ പഠനത്തിലും കലയിലും മിടുക്കനായിരുന്നു. പഠന കാലത്ത് തന്നെയാണ് തന്നിലെ സ്വത്വം ശ്രുതി തിരിച്ചറിഞ്ഞ് തുടങ്ങിയത്. കളിയാക്കലുകൾ ഭയന്ന് ആദ്യം അതെല്ലാം മറച്ചുവെച്ചു.

ബികോം പഠനത്തിനായി കൊച്ചിയിലെ സെന്റ് ആൽബർട്സ് കോളജിലെത്തിയപ്പോഴാണ് ആദ്യമായി ട്രാൻസ് സ്ത്രീകളെയും പുരുഷന്മാരെയും ശ്രുതി കാണുന്നതും പരിചയപ്പെടുന്നതും. മിസ് ട്രാൻസ് ഗ്ലോബൽ 2021 ശ്രുതിക്ക് വലിയൊരു കടമ്പ തന്നെയായിരുന്നു.
എട്ട് മാസത്തോളം നീണ്ടുനിന്ന മത്സരത്തിൽ ഇൻട്രൊഡക്ഷൻ, ഗൗൺ റൗണ്ട്, ബീച്ച് വെയർ, ടാലന്റ് റൗണ്ട്, സ്പീച്ച് റൗണ്ട്, ക്വസ്റ്റ്യൻ ആൻസർ സെഷൻ തുടങ്ങി വിവിധ ഘട്ടങ്ങളുണ്ടായിരുന്നു. വെർച്വലായാണ് പല റൗണ്ടുകളിലും ശ്രുതി പങ്കെടുത്തത്. മിസ് ട്രാൻസ് ഗ്ലോബലായി തെരഞ്ഞെടുക്കപ്പെടും മുമ്പ് സൗന്ദര്യ മത്സര വേദിയിൽ പങ്കെടുക്കാനായി ക്ഷണം സ്വീകരിച്ച് ചെന്നപ്പോൾ അപമാനിതയാവേണ്ട സാഹചര്യം ശ്രുതിക്കുണ്ടായിട്ടുണ്ട്.
ജീവിതത്തിൽ ലഭിച്ചിട്ടുള്ള ഇത്തരം പരിഹാസങ്ങളും മാറ്റി നിർത്തലുകളും തന്നെയാണ് ഉയരങ്ങൾ കീഴടക്കാൻ ശ്രുതിക്ക് എന്നും ഇന്ധനമായത്. സിനിമാ താരങ്ങൾ അടക്കം ശ്രുതിയുടെ മാറ്റത്തെ പ്രശംസിച്ച് സ്നേഹം അറിയിച്ചു.


Click it and Unblock the Notifications

















