നമ്മളെ പോലുള്ളവർ കോട്ടും സ്യൂട്ടും ധരിക്കാൻ പാടില്ലേ?, കറുപ്പും വെളുപ്പും തിരഞ്ഞെടുക്കാൻ കാരണം; ചുട്ടമറുപടി!
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം അടിമുടി മാറ്റമായിരുന്നു. അതിൽ ഒന്ന് വർഷങ്ങളായി തമിഴ്നാട്ടിൽ നിലനിന്നിരുന്ന രാഷ്ട്രീയ വസ്ത്രധാരണ സങ്കൽപങ്ങളുടെ ഉടച്ചുവാർക്കലായിരുന്നു. കാമരാജ് മുതൽ എംജിആർ വരെയും കരുണാനിധി മുതൽ ജയലളിതയും സ്റ്റാലിനും വരെയും പിന്തുടർന്നുപോന്ന വൈറ്റ് ആൻഡ് വൈറ്റ് കീഴ്‌വഴക്കത്തിനാണ് വിജയ് തിരുത്തി കുറിച്ചത്.
വെളുത്ത നിറത്തിലുള്ള ഷർട്ടും വേഷ്ടിയും അണിഞ്ഞ് വരുന്ന മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് സത്യപ്രതിജ്ഞയ്ക്ക് വിജയ് ബ്ലാക്ക് ആന്റ് വൈറ്റ് കോട്ടും സ്യൂട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ എത്തിയത്. സത്യപ്രതിജ്ഞ ചടങ്ങിന് വേണ്ടി മാത്രമുള്ളതാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അങ്ങനെയായിരുന്നില്ല. മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം കോട്ടും സ്യൂട്ടും മാത്രമാമ് വിജയ് ധരിക്കുന്നത്.

യൂണിഫോമായി അതിനെ മാറ്റി കഴിഞ്ഞു. വിജയിയുടെ വസ്ത്രധാരണത്തെ അനുകൂലിച്ച് എന്നതുപോലെ വിമർശിച്ചും ആളുകൾ എത്തിയിരുന്നു. താൻ ധരിച്ചുവരുന്ന കറുപ്പും വെളുപ്പും നിറങ്ങളിലുള്ള സ്യൂട്ടിനെ ചുറ്റിപ്പറ്റി ഉയർന്ന ചർച്ചകൾക്ക് ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ചുട്ടമറുപടി നൽകിയിരിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ടിവികെയുടെ ചരിത്ര വിജയത്തിന് ശേഷം വോട്ടർമാർക്ക് നന്ദി പറയാൻ തിരുച്ചിറപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു തന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്. താൻ സ്യൂട്ട് ധരിക്കുന്നതിനെ കുറിച്ച് പലരും ചർച്ച ചെയ്യുന്നുണ്ടെന്നും അത്തരത്തിലുള്ള വസ്ത്രധാരണം അധികാരസ്ഥാനങ്ങളിലുള്ളവർക്ക് മാത്രമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാൻ ധരിക്കുന്ന പുതിയ സ്യൂട്ടിനെ അടുത്തിടെയായി പലരും സംസാരിക്കുന്നുണ്ട്. നമ്മളെ പോലുള്ളവർക്ക് കോട്ടും സ്യൂട്ടും ധരിക്കാൻ പാടില്ലേ?. ഇത്തരം വസ്ത്രധാരണം എന്നത് അധികാരത്തിലുള്ളവർക്ക് മാത്രമുള്ളതാണോ?. അങ്ങനെയൊന്നുമില്ല വിജയ് പറഞ്ഞു. താൻ കറുപ്പും വെളുപ്പും നിറത്തിലുള്ള സ്യൂട്ട് മാത്രം ധരിക്കാൻ തിരഞ്ഞെടുത്തതിന് പിന്നിലെ ആശയവും അദ്ദേഹം വിശദീകരിച്ചു.
പൊതുജീവിതത്തോടുള്ള തന്റെ സമീപനത്തെ പ്രതിഫലിപ്പിക്കുന്നതിനായാണ് കറുപ്പും വെളുപ്പും തിരഞ്ഞെടുത്തതെന്നാണ് വിജയ് പറഞ്ഞത്. ഞാൻ എന്താ വിവിധ കളറിലുള്ള വസ്ത്രം ധരിച്ചാണോ വരുന്നത്?. അല്ലല്ലോ... രണ്ടേ രണ്ട് നിറത്തിലുള്ള വസ്ത്രം മാത്രമെ ഞാൻ ധരിക്കുന്നുള്ളു. കറുപ്പും വെളുപ്പും മാത്രമാണ് ധരിക്കുന്നത്. നമ്മുടെ ഹൃദയങ്ങളെപ്പോലെ തന്നെ.

എല്ലാ കാര്യങ്ങളിലും കട്ടയ്ക്ക് ബ്ലാക്ക് ആന്റ് വൈറ്റ് (സുതാര്യത) ആയിരിക്കും ഈ വിജയിയുടെ നിലപാടെന്ന് കാണിക്കാനാണ് കറുപ്പും വെളുപ്പും നിറത്തിലുള്ള സ്യൂട്ട് ധരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കറുപ്പ് നിറത്തിന്റെ പ്രതീകാത്മകതയെ കുറിച്ചും വിജയ് പരാമർശിച്ചു. എന്നാൽ അതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കറുപ്പ് നിറം എന്തിനെ പ്രതിനിധീകരിക്കുന്നു... ആരെ സൂചിപ്പിക്കുന്നു എന്നത് പ്രത്യേകം വിശദീകരിക്കേണ്ടതില്ല.
അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞു. വിമർശനങ്ങൾക്ക് ദീർഘമായ മറുപടികൾ നൽകുന്നതിനേക്കാൾ തന്റെ ജോലി ചെയ്യാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും വിജയ് വ്യക്തമാക്കി. ഞാൻ ദീർഘനേരം സംസാരിക്കുകയോ അനാവശ്യ വിശദീകരണങ്ങൾ നൽകുകയോ ചെയ്യുന്ന ആളല്ല. എല്ലാവർക്കും അറിയാവുന്നതുപോലെ.... മിക്ക പൊതുയോഗങ്ങളിലും ഞാൻ 20 മിനിറ്റിൽ താഴെ മാത്രമാണ് സംസാരിക്കാറുള്ളത് അദ്ദേഹം പറഞ്ഞു.
ഭരണത്തിലും ജനസേവനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പലരും തന്നെ ഉപദേശിക്കുന്നതെന്നും വിജയ് കൂട്ടിച്ചേർത്തു. നിങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. അതിനാൽ ആ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കൂ. നിങ്ങളെ കുറിച്ച് നിരന്തരം സംസാരിക്കുന്നവരെ ഞങ്ങൾ നോക്കിക്കൊള്ളാം എന്നാണ് ആളുകൾ എന്നോട് പറയാറുള്ളത് അദ്ദേഹം പറഞ്ഞു. പുതിയ കാലത്തിന്റെ മാറ്റത്തെ ഉൾക്കൊള്ളുന്ന ഒരു നേതാവ് എന്ന പ്രതിച്ഛായ വിജയ് ഇതിനോടകം സമ്പാദിച്ച് കഴിഞ്ഞു.


Click it and Unblock the Notifications


