പണവും പ്രശസ്തിയുമായി, ചേട്ടനും കുടുംബമുണ്ട്, എന്തുകൊണ്ട് മാറി താമസിക്കുന്നില്ല?; കുടുംബത്തെ കുറിച്ച് ടൊവിനോ!
പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന താരമാണെങ്കിലും കോടികൾ ആസ്തിയുള്ള നടനാണെങ്കിലും ഇപ്പോഴും അപ്പന്റേയും അമ്മയുടേയും ചേട്ടന്റെയും സ്നേഹ തണലിൽ കഴിയാനാണ് ടൊവിനോ തോമസിന് ഇഷ്ടം. സൂപ്പർ താരമായെന്ന് കരുതി കൊച്ചിയിൽ പുതിയ ബംഗ്ലാവ് പണിതുയർത്തി അവിടേക്ക് കുടുംബമായി മാറി താമസിക്കാനൊന്നും നടൻ ശ്രമിച്ചിട്ടില്ല. ഇപ്പോഴും ഇരിങ്ങാലക്കുടയിലെ കുടുംബ വീട്ടിൽ തന്നെയാണ് ഭാര്യയ്ക്കും മക്കൾക്കും ഒപ്പം താമസം.
നടന്റെ ചേട്ടൻ ടിങ്സ്റ്റണും കുടുംബവും ഇവർക്കൊപ്പമുണ്ട്. അണുകുടുംബങ്ങൾ പെരുകുന്ന കാലത്ത് കൂട്ടുകുടുംബമായി കഴിയുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണിപ്പോൾ നടൻ. ഇപ്പോഴും വീട്ടിലെ ഗൃഹനാഥൻ അപ്പൻ തന്നെയാണെന്നും ആ സ്ഥാനത്തേക്ക് എത്തണമെന്ന് തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

കൂട്ടുകുടുംബം ആയിട്ടാണ് ഞങ്ങൾ ജീവിക്കുന്നത്. ഭൂരിഭാഗം സമയവും ഞാൻ വീട്ടിൽ ഉണ്ടാവാറില്ല. ഇപ്പോഴും ഞങ്ങളുടെ വീട്ടിലെ ഗൃഹനാഥൻ അപ്പൻ തന്നെയാണ്. എനിക്കോ എന്റെ ചേട്ടനോ ഗൃഹനാഥൻ ആകണമെന്ന് തോന്നിയിട്ടുമില്ല. അപ്പന്റെ മക്കളായി നിൽക്കാൻ തന്നെ ഇഷ്ടപ്പെടുന്ന ആൾക്കാരാണ്. കൂട്ടുകുടുംബത്തിൽ ജീവിക്കുക അതും സന്തോഷത്തോടെ ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
അതിന് ഒരുപാട് കാര്യങ്ങൾ കറക്ടായി വരണം. എല്ലാവരും തമ്മിലുള്ള അടുപ്പവും അഡ്ജസ്റ്റ് ചെയ്യാനുള്ള മനസും എല്ലാവരും അതിന്റെ വാല്യു മനസിലാക്കുക തുടങ്ങി കുറേ കാര്യങ്ങളുണ്ട്. അത്ര എളുപ്പമല്ല അത്. കൂട്ടുകുടുംബമായി താമസിക്കുന്നതിന്റെ ഗുണങ്ങൾ എന്താണെന്ന് ചോദിച്ചാൽ ഒരിക്കലും ഒറ്റപ്പട്ട് പോവില്ല.
നമുക്ക് ശാരീരികമായോ മാനസീകമായോ എന്ത് പ്രശ്നങ്ങൾ വന്നാലും അതെല്ലാം തുറന്ന് സംസാരിക്കാനായി ഒരാളെങ്കിലും അവിടെ ഉണ്ടാകും. പിന്നെ ഞങ്ങൾ പ്ലാൻ ചെയ്ത് കൂട്ടുകുടുംബമായി താമസിക്കുന്നതല്ല. ഞങ്ങൾ എല്ലാവരും വളർന്നു വലുതായി. ചേച്ചി കല്യാണം കഴിച്ച് ഭർത്താവിന്റെ വീട്ടിലേക്ക് പോയി. ചേട്ടൻ കല്യാണം കഴിച്ചു. ഞാനും കല്യാണം കഴിച്ചു. മാറി താമസിക്കുന്നതിനെ പറ്റി ആലോചനകൾ ഉണ്ടായിരുന്നു.
പിന്നെ ആലോചിച്ച് ആലോചിച്ച് ആരും അതിന് മെനകെട്ടില്ല. മാറി താമസിക്കാൻ ശ്രമിച്ചതുമില്ല. പിന്നെ നോക്കിയപ്പോൾ വളരെ സൗകര്യപ്രദമാണ് ഒരുമിച്ച് താമസിക്കുന്നതെന്ന് തോന്നി. എന്റെയും ചേട്ടന്റേയും ഭാര്യമാർ തമ്മിലും നല്ല അടുപ്പമാണ്. അവർ ഞങ്ങളുടെ വീട്ടിലെ എല്ലാവരുമായും നല്ല അടുപ്പമാണ്. അങ്ങനെയുള്ളൊരു ഭാഗ്യം കൊണ്ടാണ് വളരെ സന്തോഷത്തോടെ കൂട്ടുകുടുംബമായി കഴിയാൻ ഞങ്ങൾക്ക് പറ്റുന്നത് എന്നാണ് ടൊവിനോ പറഞ്ഞത്.

എല്ലാ ട്രിപ്പുകളിലും ചേട്ടനേയും ചേച്ചിയേയും അവരുടെ കുടുംബത്തേയും അപ്പനേയും അമ്മയേയും ടൊവിനോ ഉൾപ്പെടുത്താറുണ്ട്. എല്ലാ വിദേശ യാത്രകളിലും കുടുംബത്തിലെ എല്ലാവരേയും നടൻ പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. വിവാഹശേഷം മാതാപിതാക്കളേയും കൂടപ്പിറപ്പുകളേയും ഉപേക്ഷിച്ച് അണുകുടുംബമായി കഴിയുന്നവരുടെ എണ്ണം കൂടി വരുന്ന കാലത്ത് ടൊവിനോയുടെ തീരുമാനം പലർക്കും മാതൃകയാക്കാവുന്നതാണ്.
ജോലി രാജിവെച്ച് സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ച് തുടങ്ങിയ കാലത്ത് ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളതും സഹായിച്ചിട്ടുള്ളതും ചേട്ടൻ ടിങ്സ്റ്റണാണെന്ന് ടൊവിനോ തന്നെ പലവേദിയിലും തുറന്ന് പറഞ്ഞിട്ടുണ്ട്. ബെസ്റ്റ് ഫ്രണ്ടെന്നാണ് സഹോദരനെ നടൻ വിശേഷിപ്പിക്കാറുള്ളത്. ചേട്ടനെ കുറിച്ച് വാചാലനാകുമ്പോൾ നടന്റെ കണ്ണുകൾ ഈറനണിയും. ലോകത്ത് ഞാനേറ്റവും കടപ്പെട്ടിരിക്കുന്നൊരാൾ ചേട്ടനാണ്. ചേട്ടനെ കുറിച്ച് പറയുമ്പോൾ എനിക്കിപ്പോഴും കരച്ചിൽ വരും.
ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമാണ്. ഞാൻ ജോലി റിസൈൻ ചെയ്ത സമയത്ത് ചേട്ടനാകെ ഒമ്പതിനായിരം രൂപയോ മറ്റോ ആയിരുന്നു ആകെ ശമ്പളം. വളരെ താഴെ നിന്ന് തുടങ്ങിയതാണ് ചേട്ടനൊക്കെ. അന്നും കിട്ടുന്ന 9000 രൂപയിൽ നിന്ന് പകുതി ചേട്ടൻ എനിക്ക് തരും. എനിക്ക് ഷർട്ട് വാങ്ങിക്കാനും ഓഡിഷനുപോവാനുമൊക്കെയായി. ഇപ്പോഴും ഫാമിലി നോക്കുന്നത് ചേട്ടനാണ്. ഫാമിലി മാൻ പുള്ളി തന്നെയാണ് എന്നാണ് ടൊവിനോ പറഞ്ഞത്.


Click it and Unblock the Notifications


