അവൾ വശീകരിച്ചു; തൃഷയ്ക്കും കാവ്യയ്ക്കും മാത്രം ചീത്ത പേര്, ആ ഉത്തരവാദിത്വം പെണ്ണിനല്ല; കുറിപ്പ് ചർച്ചയാകുന്നു!
തൃഷ-വിജയ് പ്രണയവും സംഗീതയുടെ വിവാഹമോചന ഹർജിയുമെല്ലാമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. വിജയിക്ക് നടിയുമായുള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് ഭാര്യ വെളിപ്പെടുത്തിയതോടെ രൂക്ഷമായ സൈബർ ആക്രമണമാണ് തൃഷ നേരിടുന്നത്. ഹോം ബ്രേക്കർ എന്നൊരു പേരും വീണ് കഴിഞ്ഞു. ഇപ്പോഴിതാ തൃഷ-വിജയ് ബന്ധത്തെ കുറിച്ചും നടിക്കെതിരെ നടക്കുന്ന അധിക്ഷേപത്തെയും അടിസ്ഥാനമായി ഒരു ഫേസ്ബുക്ക് യൂസർ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഭർത്താവ് മറ്റൊരു ബന്ധത്തിലേക്ക് പോയാൽ അതിന്റെ പേരിൽ സ്ത്രീയെ മാത്രം സമൂഹം ക്രൂശിക്കുന്നതിന് എതിരെയാണ് കുറിപ്പ്. ഇത്തരം സംഭവങ്ങളിൽ ഏറ്റവും കൂടുതൽ വീഴചയുണ്ടായിരിക്കുന്നത് ഭർത്താവിന്റെ ഭാഗത്ത് നിന്നാണെന്നും അല്ലാതെ അവർക്കിടയിലേക്ക് കയറി വന്ന പെണ്ണിൽ നിന്നുമല്ലെന്നും കുറിപ്പിൽ പറയുന്നു.

അതിനാൽ ഭർത്താവിന്റെ തെറ്റുകളെയൊക്കെ മറച്ചുവെച്ച് അവിഹിതത്തിലെ പെണ്ണുങ്ങളെ മാത്രം പഴിചാരുന്നതൊക്കെ ബോറാണെന്നുമാണ് കുറിപ്പ്. പോസ്റ്റ് ഇങ്ങനെയായിരുന്നു... പറയുന്നത് കൊണ്ടൊന്നും തോന്നരുത്... വിജയ് വിവാദത്തിൽ തൃഷയും ദിലീപ് വിഷയത്തിൽ കാവ്യ മാധവനുമൊക്കെ ഒരുപോലെ ക്രൂശിക്കപ്പെടുന്ന ഒരു കാര്യമാണ് ഒരു കുടുംബത്തെ നശിപ്പിച്ചവൾ എന്ന ആ ഒരു ചീത്ത പേര്.
മറ്റൊരുവളുടെ ഭർത്താവിനെ തട്ടിയെടുത്തു, അയാളുടെ കുടുംബം നശിപ്പിച്ചു എന്നതാണ് അതിനായി അവർ കാണുന്ന കാരണം. അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ... ഈ പറയപ്പെടുന്ന മറ്റൊരുവളുടെ ഭർത്താവിന്റെ പ്രവർത്തികൾക്ക് പ്രശ്നങ്ങൾ ഒന്നുമില്ലേ?. അയാളുടെ ആ പ്രശ്നങ്ങളുടെ പേരിൽ അയാൾക്ക് ചീത്തപ്പേര് ഒന്നും ഉണ്ടാക്കി കൊടുക്കണ്ടേ?.
അല്ലെങ്കിലും മറ്റൊരുവളുടെ ഭർത്താവിന്റെ തെറ്റുകളെയൊക്കെ മറച്ചുവെച്ച് ഈ അവിഹിതത്തിലെ പെണ്ണുങ്ങളെ മാത്രം പഴിചാരുന്നതൊക്കെ എന്തൊരു ബോറാണ് ഹേ... ഇവിടെ കമ്മിറ്റ്മെന്റെന്ന് പറയുന്നത് ആരൊക്കെ തമ്മിലാണെന്ന് ഒന്ന് ചിന്തിച്ച് നോക്കണം. അത് ഉറപ്പായും ഭർത്താവും ഭാര്യയും തമ്മിൽ മാത്രമാണുള്ളത്. അതായത് വിവാഹം എന്നത് നിയമപരവും മാനസീകവുമായ ഒരു ഉടമ്പടിയാണ്.
അതിൽ പ്രതിജ്ഞ എടുത്തിരിക്കുന്നത് തീർച്ചയായും ആ വിവാഹബന്ധത്തിൽ ഉൾപ്പെട്ട ഭർത്താവും ഭാര്യയും തമ്മിൽ മാത്രമാണ്. ഇനിയിപ്പോൾ ആ പ്രതിജ്ഞയിൽ ആരെങ്കിലും ഒരാൾ ലംഘനം നടത്തിയാൽ പോലും അതിനുള്ള ആദ്യത്തെ ഉത്തരവാദിത്തം വരുന്നതും ആ ലംഘനം നടത്തിയ ആൾക്ക് തന്നെയാണ്. അല്ലാതെ അവിഹിതം എന്നതിലേക്ക് കയറി വരുന്ന പെണ്ണിനുള്ളതല്ല ആ ലംഘനത്തിനുള്ള ആദ്യത്തെ ഉത്തരവാദിത്തം.

ഒന്നൂടെ സിംപിളാക്കി പറയാം... ഒരു വിവാഹിതനായ പുരുഷൻ ആ വിവാഹത്തിന് പുറത്തുള്ള ഒരു ബന്ധത്തിലേക്ക് പോകുകയാണെങ്കിൽ ദാമ്പത്യത്തിൽ കമ്മിറ്റ്മെന്റ് ഇല്ലാതിരുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം അയാൾ മാത്രമാണ് ഏറ്റെടുക്കേണ്ടത്. അല്ലാതെ വന്ന് കയറിയ അവിഹിതത്തിലുള്ള പെണ്ണല്ല. അല്ലെങ്കിലും നമ്മുടെ സംസ്കാരത്തിലൊക്കെ കുടുംബം തകർത്ത സ്ത്രീ എന്നൊരു സ്റ്റീരിയോടൈപ്പൊക്കെ ആദ്യമെ അങ്ങ് ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ.
അതുകൊണ്ടെന്താ... ദാമ്പത്യത്തിലെ പുരുഷന്റെ തെറ്റിനെ പോലും അവൾ വശീകരിച്ചു എന്ന പേരിൽ എക്സ്ട്രാ വന്ന് കയറിയ പെണ്ണിന്റെ തലയിലേക്ക് അങ്ങ് മാറ്റിവെക്കാൻ സമൂഹത്തിന് ഇച്ചിരി ത്വര കൂടുതലാണ്. നോക്കൂ... വന്ന് കയറിയ പെണ്ണിന് അയാൾ വിവാഹിതനാണെന്ന് അറിയാമായിരുന്നാൽ അയാളുമായുള്ള ആ ബന്ധം തുടരണോ വേണ്ടയോ എന്നതിനൊക്കെ നൈതികമായ ചില ഉത്തരവാദിത്വം അവൾക്ക് കാണിക്കാമെന്നെ ഉള്ളൂ.
ഇനിയിപ്പോ അത് കാണിച്ചില്ലേൽ പോലും അവളെ കുടുംബം തകർത്ത ഏക കുറ്റവാളി എന്ന ലേബലിലേക്ക് ഒന്നും മാറ്റേണ്ട കാര്യമില്ല. അതായത് സംഗതി ഇത്രയേയുള്ളു... കുടുംബം തകരുന്നത് അവിഹിതത്തിലേക്ക് വന്ന് കയറിയ പെണ്ണുങ്ങൾ കാരണമൊന്നുമല്ല.
അവിഹിതത്തിലേക്ക് ഇറങ്ങുന്ന പുരുഷന് അവന്റെ ഭാര്യയോടും കുടുംബത്തോടുമുള്ള കമ്മിറ്റ്മെന്റ് അത്രത്തോളം ദുർബലമായത് കൊണ്ട് മാത്രമാണ്. അത്രക്ക് ലളിതമാണ് ഉത്തരം എന്നുമായിരുന്നു കുറിപ്പ്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.


Click it and Unblock the Notifications

















