അച്ഛൻ തരുന്ന 500 രൂപ കൊണ്ട് ജീവിക്കണം, ബന്ധുക്കളുടെ മക്കളുടെ ആയയായി ജീവിതം കളയേണ്ടി വന്നേനെ: വനിത
വനിത വിജയകുമാറെന്ന് കേട്ടാൽ ഒപ്പം കേൾക്കുന്നത് വിവാദങ്ങളുടെ ഒരു നിര തന്നെയാണ് ഇപ്പോഴും. ജീവിതത്തിലും കരിയറിലും പല പ്രശ്നങ്ങൾ വനിത നേരിട്ടിട്ടുണ്ട്. ഒന്നിലും തളർന്ന് പാേകാതെ ഇന്നും വനിത മുന്നോട്ട് പോകുന്നു. സ്വന്തം അച്ഛനും ജന്മം കൊടുത്ത മകനും സഹോദരങ്ങളും മാറ്റി നിർത്തുന്നതിലെ വിഷമം വനിതയ്ക്കുണ്ട്. എന്നാൽ രണ്ട് പെൺമക്കൾക്കുമൊപ്പം തന്റെ ജീവിതം വനിത മുന്നോട്ട് പോകുന്നു. തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ വനിത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നീ വായ മൂടി വീട്ടിലിരിക്ക്, ഞാൻ നോക്കിക്കോളാം എന്ന് അച്ഛൻ എന്നോട് പറഞ്ഞു. എന്റെ ഡിവോഴ്സ് നടക്കുന്ന സമയമാണ്. ശ്രീഹരിയെ സ്കൂളിൽ ഡ്രോപ് ചെയ്യും. കാറിൽ തന്നെയിരുന്ന് ഞാൻ പുസ്തകം വായിക്കും. തിരിച്ച് പോയി വീണ്ടും വരാൻ ബുദ്ധിമുട്ടാണ്. ദൂരമുണ്ട്. അച്ഛൻ 500 രൂപ പെട്രോളിന് തരും. നൂറ് രൂപ ശ്രീഹരിക്ക് സ്നാക്കിനും മറ്റും കിട്ടും. എന്റെ ഇനിയുള്ള ജീവിതം അങ്ങനെയായിരിക്കണമെന്ന് അച്ഛൻ പ്രതീക്ഷിച്ചു. എനിക്ക് ജോലിക്ക് പോകണമെന്ന് ഞാൻ. നീ ഇങ്ങനെ ഇരിക്ക് ഞാൻ നോക്കിക്കോളാമെന്ന് അച്ഛൻ പറഞ്ഞു. എങ്ങനെ നോക്കും, ഒരു ദിവസം 500 രൂപ നിങ്ങൾ തരും.

എത്ര വർഷങ്ങൾ നിങ്ങളിങ്ങനെ തരും. നാളെ നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാലോ എന്ന് ഞാൻ ചോദിച്ചു. 21 വയസ് മാത്രമാണ് അന്നെനിക്ക്. 14 വയസിൽ നായികയായതാണ്. പണം സമ്പാദിച്ചയാൾ. ഇതല്ല എന്റെ ജീവിതമെന്ന് ഞാൻ തീരുമാനിച്ചു. അതിന് കുടുംബം എനിക്കെതിര് നിന്നാൽ കുഴപ്പമില്ല. എന്റെ ജീവിതമാണ് വലുത്. വീട്ടുകാർ ഇല്ലാത്തത് കൊണ്ട് സമാധാനമേയുള്ളൂ. അവർക്ക് വേണ്ടി എന്റെ ജീവിതം ത്യജിച്ചിരുന്നെങ്കിൽ ആ വീട്ടിലെ കുട്ടികളെ നോക്കി ആയയായി ഇരിക്കേണ്ടി വന്നേനെ. സ്വന്തം കുടുംബത്തിൽ നിന്നും പണത്തിന്റെ പേരിൽ പല അപമാനങ്ങൾ ഞാൻ നേരിട്ടുണ്ട്. കാരണം ഞാനന്ന് സിനിമയിൽ ഇല്ല. സാധാരണക്കാരനെ വിവാഹം ചെയ്തു. പണമില്ലാത്ത ആളെന്ന അവഗണന തനിക്കന്ന് നേരിടേണ്ടി വന്നെന്നും വനിത വിജയകുമാർ പറയുന്നു.
പബ്ലിസിറ്റി തേടുന്ന ആളല്ല ഞാൻ. നെഗറ്റീവായാലും പോസിറ്റീവായാലും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോൾ അനുഭവം കൊണ്ടും പക്വത കൊണ്ടും എന്റെ ജോലിയിലും ജീവിതത്തിലും ശ്രദ്ധ നൽകുന്നു. ഇപ്പോൾ തിരക്കുകൾ കുറയ്ക്കുന്നു. എനിക്കായി സമയം കണ്ടെത്തുന്നു. ശാന്തയായിട്ടുണ്ട് ഞാൻ. അകന്ന് പോയ മകനോട് സംസാരിക്കണമെന്നുണ്ടെന്നും വനിത പറയുന്നുണ്ട്.
നിഷ്കളങ്കനാണ്. പിടിവാശി കൂടുതലാണ്. ആ പിടിവാശി ഭാവിയിൽ മാറി തിരിച്ചറിവ് വന്നാൽ തിരിച്ച് വന്നേക്കും. അമ്മയെന്നാൽ അമ്മയാണെന്ന മൂല്യം മനസിലാക്കണം. അമ്മയ്ക്കുണ്ടായ കഷ്ടപ്പാടുകൾ മനസിലാക്കണം. ഒരു ദിവസം എന്റെ കൂടെ ഇരുന്ന് എന്ത് സംഭവിച്ചു എന്ന് സംസാരിക്കണം. നാല് വയസ് മുതൽ എട്ട് വയസ് വരെ അവന്റെ അണ്ടർസ്റ്റാൻഡിംഗ് വേറെയായിരിക്കും.
അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. എന്നാൽ ഒരു ഗ്യാപ്പിൽ അവന്റെ മനസ് മാറ്റി. ഒരു നാൾ അവനെന്നോട് സംസാരിക്കണമെന്നുണ്ട്. എന്റെ കഥയെന്താണെന്ന് കേൾക്ക്. എന്തിനാണ് ഞാനങ്ങനെയൊരു തീരുമാനം എടുത്തതെന്ന് മനസിലാക്കണം. വിശദീകരണം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതമാണിത്. ഞാനെന്തിന് അവന് വിശദീകരണം നൽകണം. എന്നാൽ എന്നെ കേട്ട് മനസിലാക്കണമെന്നുണ്ടെന്നും വനിത വിജയകുമാർ പറയുന്നു. അതിന് ശേഷം അമ്മയ്ക്കൊപ്പം നിൽക്കണോ വേണ്ടയോ എന്ന് അവന് തീരുമാനിക്കാമെന്നും വനിത വിജയകുമാർ പറഞ്ഞു.


Click it and Unblock the Notifications

