എന്റെ പേര് അറിയില്ല, നയൻതാരയെന്ന് വിളിക്കും, ഭാര്യയുടെ പേരിൽ അറിയപ്പെടുന്നത് അഭിമാനം, നയൻ മറ്റൊരാളായി മാറി!
ഒരിടവേളയ്ക്കുശേഷം വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ ഒരു സിനിമ തിയേറ്ററുകളിലേക്ക് എത്താൻ പോകുന്നു. ലവ് ഇന്‍ഷുറന്‍സ് കമ്പനി അഥവാ ലൈക്ക് എന്നാണ് സിനിമയുടെ പേര്. പ്രദീപ് രംഗനാഥൻ നായകനായ സിനിമയുടെ പ്രമോഷന്റെ ഭാഗമായി വിഘ്നേഷ് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കുടുംബത്തെ കുറിച്ചും സിനിമയിലേക്ക് എത്തിപ്പെട്ടത് എങ്ങനെ എന്നുമെല്ലാം വിഘ്നേഷ് വിശദീകരിച്ചു. അമ്മ നൽകിയ പിന്തുണയെ കുറിച്ചാണ് സംവിധായകൻ ആദ്യം സംസാരിച്ചത്.
അച്ഛൻ പോലീസ് സൂപ്രണ്ടായിരുന്നു. അമ്മ പോലീസ് ഇൻസ്പെക്ടറും. എന്റെ അമ്മയ്ക്ക് സിനിമ ഇഷ്ടമാണ്. അമ്മ പ്രോത്സാഹിപ്പിച്ചില്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തുമായിരുന്നില്ല. സിനിമ ഫങ്ഷൻസ് നടക്കുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടി ഉണ്ടാകുമ്പോൾ അമ്മ എന്നേയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. സിനിമയോടുള്ള എന്റെ ആരാധന അമ്മ വിലക്കിയിട്ടില്ല.

ഞാൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്. ഐപിഎസിലേക്ക് തന്നെ ഞാനും എത്തണം എന്ന ആഗ്രഹം അച്ഛനുണ്ടായിരുന്നു. പണ്ട് മുതൽ ഞാൻ ഹിറ്റായ പാട്ടുകൾക്ക് എന്റേതായ രീതിയിൽ വരികൾ എഴുതുമായിരുന്നു. അങ്ങനെയാണ് എഴുത്ത് തുടങ്ങിയത്. ഹിറ്റ് ഹിന്ദി പാട്ടുകളുടെ തമിഴ് പരിഭാഷ എഴുതാൻ ശ്രമിക്കുമായിരുന്നു. മ്യൂസിക്ക് ഡയറക്ടർ ധരൺ എന്റെ സുഹൃത്താണ്. അവന് വേണ്ടി ഞാൻ പാട്ടുകൾ എഴുതുമായിരുന്നു.
അവൻ വഴിയാണ് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത് തുടങ്ങിയത്. ഇരുപത്തിരണ്ട് വയസുള്ളപ്പോഴാണ് പോടാ പോടി സിനിമ സംവിധാനം ചെയ്യാനുള്ള കരാർ ഒപ്പിടുന്നത്. ആ സമയത്ത് ഞാൻ പ്രഭു സോളമൻ സാറിന്റെ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. എന്റെ സിനിമ കമ്മിറ്റ് ചെയ്തശേഷമാണ് സിമ്പു സാർ വിണ്ണെ താണ്ടി വരുവായയുടെ ഭാഗമാകുന്നത് വിഘ്നേഷ് പറഞ്ഞു.
പിന്നീട് ഭാര്യയേയും മക്കളേയും കുറിച്ചാണ് വിക്കി സംസാരിച്ചത്. നയൻതാരയുടെ ഭർത്താവ് എന്ന നിലയിൽ അറിയപ്പെടുന്നത് അഭിമാനമാണെന്ന് വിഘ്നേഷ് പറഞ്ഞു. എനിക്കൊപ്പമുള്ള ഒരു ഫോട്ടോ നയൻ ആദ്യമായി വാട്സ്ആപ്പ് ഡിപിയാക്കി. നാനും റൗഡി താൻ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്ന സമയമായിരുന്നു. എനിക്ക് നയനെ ഭയമായിരുന്നു. മാം എന്നല്ലാതെ വിളിക്കുമായിരുന്നില്ല. റീ ടേക്ക് വേണം എന്ന് പറയാൻ പോലും എനിക്ക് മടിയായിരുന്നു.
അത് നയൻ മനസിലാക്കി. ഒരു ദിവസം പരസ്യമായി പറഞ്ഞു. സംവിധായകനായ നിങ്ങൾ പറയുന്നത് എത്ര തവണ വേണമെങ്കിലും ചെയ്ത് തരാൻ താൻ തയ്യാറാണെന്ന്. മടിക്കേണ്ടതില്ലെന്നും പറഞ്ഞു. എല്ലാവരും ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. ഷൂട്ടിങിന്റെ മൂന്നാം ദിവസമായിരുന്നു അത്. അടുത്തിടപഴകി തുടങ്ങിയപ്പോഴാണ് നയൻസിനെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറിയത്. ഇത്ര നല്ല വ്യക്തിത്വമായിരുന്നുവോയെന്ന് തോന്നി.

എല്ലാവരുടേയും മുന്നിൽ എല്ലാം തെളിയിക്കാനും അവർക്ക് ഇഷ്ടപ്പെടുന്നത് പോലെ പെരുമാറാനും തുടങ്ങിയാൽ നമുക്ക് ജീവിക്കാൻ സമയം ലഭിക്കില്ല. എല്ലാവരേയും തൃപ്തിപ്പെടുത്താൻ കഴിയില്ല. നയൻസ് വണ്ടർഫുൾ പേഴ്സണാലിറ്റിയുള്ള ആളാണ്. സ്റ്റാർഡം മറ്റുള്ളവർക്ക് മാത്രം. പലർക്കും എന്റെ പേര് അറിയില്ല. അല്ലെങ്കിൽ എന്നെ കാണുമ്പോൾ ഓർമ വരില്ല. അതിനാൽ നയൻതാര എന്ന് വിളിച്ചാണ് സംസാരിക്കാൻ ശ്രമിക്കുന്നത്.
അവളുടെ പേരിൽ അറിയപ്പെടുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എനിക്ക് കിട്ടിയ വലിയ അനുഗ്രഹമാണ് അവൾ. പ്രണയത്തിലാകുമ്പോൾ ഞാൻ ഒരു സക്സസ്ഫുൾ സംവിധായകൻ പോലും ആയിരുന്നില്ല. ഇന്നും നയൻസിനെ കാണുമ്പോൾ എനിക്ക് ആരാധനയാണ്. ഭാര്യാഭർതൃ ബന്ധത്തിന് ഇടയിൽ എന്ത് ഓവർ ഷാഡോ?. തന്റെ പ്രശസ്തിയുടെ നിഴലിൽ എന്റെ കഴിവും വ്യക്തിത്വവും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ എന്ന് നയൻതാര ഒരിക്കൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
എന്നാൽ കുടുംബാംഗങ്ങൾക്കിടയിൽ ഒരാൾ മറ്റൊരാളെ മറച്ചുകളയുക എന്ന ചിന്തയ്ക്ക് സ്ഥാനമില്ല. മക്കളുടെ പേരോ ഭാര്യയുടെ പേരോ ചേർത്ത് ഒരാളെ അഭിസംബോധന ചെയ്യുന്നത് സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലാണ്. അത് വളരെ മനോഹരമായ കാര്യമാണ്.
കുഞ്ഞുങ്ങൾ വന്നശേഷം നയനാണ് ഏറ്റവും കൂടുതൽ മാറിയത്. അവളെ പലതിൽ നിന്നും സുഖപ്പെടുത്തിയത് മക്കളാണ്. വേറൊരാളായി മാറി നയൻ. രണ്ട് മക്കളും സൂപ്പർ കാരക്ടറുള്ളവരാണ്. വളരെ എന്റർടെയ്നിങ്ങാണ്. അവരുടെ കൂടെയാണ് ഞാൻ ചിൽ ചെയ്യുന്നത് എന്നും വിഘ്നേഷ് പറഞ്ഞു.


Click it and Unblock the Notifications

















