തമിഴ്നാടിനെ പിന്നീട് രക്ഷിക്കാം, ജനനായകന്റെ നിർമാതാക്കളെ രക്ഷിക്കൂ; വിജയ് ചിത്രം അപകടാവസ്ഥയിൽ
റിലീസിന് മുമ്പേ വിജയ് ചിത്രം ജനനായകൻ ഓൺലെെനിൽ ലീക്കായതിന് പിന്നാലെ നിയമനടപടിക്കൊരുങ്ങി ചിത്രത്തിന്റെ മേക്കേർസ്. ചിത്രം ഡൗൺലോഡ് ചെയ്യരുതെന്നും പങ്കുവെക്കരുതെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച രാത്രി ജനനായകനിലെ പല സീനുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇന്ന് രാവിലെയോടെ മുഴുവൻ സിനിമയും എച്ച്ഡി പ്രിന്റായി ലീക്കായി. തമിഴകത്ത് വലിയ വിവാദമായിരിക്കുകയാണ് സംഭവം. റിലീസിന് മുമ്പ് വലിയ തടസങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന സിനിമയാണ് ജനനായകൻ.
കെവിഎൻ പ്രൊഡക്ഷൻ ഹൗസാണ് ജനനായകൻ നിർമ്മിച്ചത്. വിജയുടെ അവസാന സിനിമയായി കണക്കാക്കപ്പെടുന്ന ജനനായകൻ പ്രഖ്യാപന സമയത്തേ വലിയ വാർത്താ പ്രാധാന്യം നേടി. എന്നാൽ റിലീസ് നീണ്ട് പോയി. ജനുവരി 9 ആയിരുന്നു ആദ്യം തീരുമാനിച്ച തിയ്യതി. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ലഭിക്കാത്തതിനാൽ അന്ന് റിലീസ് നടന്നില്ല.

സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാതെ മാസങ്ങൾ കടന്ന് പോയി. സെൻസറിംഗ് വെെകുന്നതിനെതിരെ മേക്കേർസ് മദ്രാസ് ഹെക്കോടതിയെ സമീപിച്ചു. കേസ് പിൻവലിച്ച് സെൻസർ ബോർഡ് പറയുന്ന സീനുകൾ ഒഴിവാക്കാൻ മേക്കേർസ് തയ്യാറായി. എന്നാൽ റിവെെസിംഗ് കമ്മിറ്റി ഇവ പരിശോധിക്കാൻ വെെകുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ. ജനനായകന്റെ റിലീസ് തന്റെ രാഷ്‌ട്രീയ എതിരാളികൾ തടയുന്നു എന്ന് വിജയ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തമിഴ്നാട് നിയമസഭാ ഇലക്ഷൻ കഴിഞ്ഞ ശേഷമേ ഇനി ജനനായകൻ റിലീസുണ്ടാകൂ എന്നുറപ്പാണ്.
ഏപ്രിൽ 23 നാണ് തമിഴ്നാട് തെരഞ്ഞെടുപ്പ്. റിലീസ് നീണ്ട് പോകുന്നത് കാരണം ചിത്രത്തിന്റെ 120 കോടിയുടെ ഒടിടി ഡീലിൽ നിന്ന് ആമസോൺ പ്രെെം പിന്മാറിയെന്ന റിപ്പോർട്ട് ഈയടുത്ത് വന്നിരുന്നു. തെലുങ്ക് ചിത്രം ഭഗവതി കേസരിയുടെ തമിഴ് റീമേക്കാണ് ജനനായകൻ. 2023 ലാണ് ഭഗവതി കേസരി റിലീസ് ചെയ്തത്. നന്ദമൂരി ബാലകൃഷ്ണയും ശ്രീലീലയുമാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.
നിർമാതാക്കൾക്ക് കടുത്ത സാമ്പത്തിക നഷ്ടമാണ് ജനനായകന്റെ അനിശ്ചിതത്വം ഉണ്ടാക്കുന്നത്. ഇതേക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി സംസാരിക്കുന്നുണ്ട്. ജനനായകൻ അവസാന സിനിമയെന്ന തീരുമാനം മാറ്റി വിജയ് കെവിഎൻ പ്രൊഡക്ഷൻസിന് വേണ്ടി മറ്റൊരു സിനിമ ചെയ്യണം. ശമ്പളം കുറച്ച് വാങ്ങണം. അതാണ് ന്യായം. നിങ്ങൾ തമിഴ്നാടിനെ രക്ഷിക്കുന്നത് പിന്നീടാകാം. നിങ്ങളെ വിശ്വസിച്ച് 500 കോടി ചെലവിട്ട നിർമാതാക്കളെ ആദ്യം രക്ഷിക്കൂയെന്ന് ബിസ്മി പറയുന്നു.


Click it and Unblock the Notifications
















