സാരിയുടെ സൈസ് എത്ര? ചോദ്യം കേട്ട് ഞാൻ ചിരിച്ചു; അമ്മയെ ബഹുമാനിക്കുന്നവൻ ഉയർത്തപ്പെടും; സംഗീതയും അമ്മയല്ലേ?
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം എവിടേയും വിജയ് തരംഗമാണ്. സോഷ്യൽമീഡിയ മുഴുവൻ ദളപതിയും ടിവികെയും നിറഞ്ഞ് നിൽക്കുന്നു. താരം മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന നിമിഷം ആസ്വദിക്കാനായാണ് തമിഴ്നാട് ജനത കാത്തിരിക്കുന്നത്. കുട്ടികൾ മുതൽ മുത്തശ്ശി മുത്തശ്ശന്മാർ വരെ വിജയിയെ കുടുംബത്തിലെ അംഗത്തെപ്പോലെ സ്വീകരിച്ച് കഴിഞ്ഞു. ഇന്ന് തമിഴ്നാട് ജനതയ്ക്ക് മകനും സഹോദരനും എല്ലാമാണ് വിജയി. നടനെ പിന്തുണയ്ക്കുന്നവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നതാണ് മറ്റൊരു പ്രത്യേക.
വ്യക്തി ജീവിതത്തിലുണ്ടായ വിവാദങ്ങൾ സ്ത്രീകളുടെ പിന്തുണ വിജയിക്ക് കുറയാൻ കാരണമാകുമെന്ന് കരുതിയ ഒരു വിഭാഗം ഉണ്ടായിരുന്നു. എന്നാൽ വിജയിയുടെ വ്യക്തി ജീവിതമല്ല സമൂഹത്തിന് വേണ്ടി അദ്ദേഹം ഇതുവരെ ചെയ്തതും ചെയ്യുമെന്ന് വാഗ്ദാനം നൽകിയിട്ടുള്ള കാര്യങ്ങളും മാത്രമാണ് തമിഴ് ജനത മുഖവിലയ്ക്ക് എടുത്തത്.

ഇപ്പോഴിതാ വിജയ് തരംഗം എല്ലായിടത്തും അലയടിക്കുമ്പോൾ പ്രിയ താരത്തെ കുറിച്ച് അമ്മ ശോഭ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താൻ ഭാഗ്യം ചെയ്തവളായതുകൊണ്ടാണ് വിജയ് തനിക്ക് മകനായി പിറന്നതെന്ന് ശോഭ ചന്ദ്രശേഖർ പറയുന്നു. വസന്ത വാസൽ എന്ന സിനിമയിൽ അഭിനയിക്കുന്നതിന്റെ അഡ്വാൻസ് വാങ്ങിയ ഉടൻ സുഹൃത്ത് സഞ്ജീവിനൊപ്പം കുമരൻ ഷോപ്പിൽ പോയി. സാരിയിലും സൈസുണ്ടെന്നാണ് വിജയ് കരുതിയിരുന്നത്.
അതുകൊണ്ട് തന്നെ ഷോപ്പിലെത്തിയശേഷം എന്നെ അവൻ വിളിച്ചു. അമ്മയുടെ സാരിയുടെ സൈസ് എന്താണെന്ന് ചോദിച്ചു. അവന്റെ ചോദ്യം കേട്ടതും ഞാൻ ചിരിച്ചുപോയി. സാരിക്ക് സൈസ് ഇല്ല. എല്ലാവർക്കും ഒരേ സൈസാണെന്ന് അവന് ഞാൻ പറഞ്ഞ് മനസിലാക്കി കൊടുത്തു. അന്ന് വിജയ് നീല നിറത്തിലുള്ള ഒരു സാരി അവൻ എനിക്ക് വാങ്ങി കൊണ്ട് വന്നു.
1994ലാണ് സംഭവം നടക്കുന്നത്. അന്ന് രണ്ടായിരം രൂപ അവൻ സാരിക്ക് വേണ്ടി മുടക്കി. വിജയിയുടെ കയ്യിൽ നിന്നും സാരി ഗിഫ്റ്റായി കിട്ടിയപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. ഇപ്പോഴും ആ സാരി എന്റെ കയ്യിലുണ്ട്. വിജയിയെ എനിക്ക് മകനായി കിട്ടിയതിന് ഞാനാണ് ഭാഗ്യം ചെയ്തത്. വിജയ് ശബ്ദം ഉയർത്തി സംസാരിക്കാറേയില്ല. ഞാൻ അൽപ്പം വോയ്സ് റെയ്സ് ചെയ്താൽ പോലും പതിയെ സംസാരിക്കാമോയെന്ന് അവൻ ചോദിക്കും.
വീട്ടിൽ ഞങ്ങളുടെ സഹായത്തിന് നിൽക്കുന്നവരോട് ശബ്ദം ഉയർത്തി സംസാരിക്കുന്നതും വിജയിക്ക് ഇഷ്ടമല്ല. ഭക്ഷണം പാകം ചെയ്തത് നന്നായിട്ടില്ലെങ്കിൽ എന്റെ ഭർത്താവ് അടക്കം ഓരോന്നും എടുത്ത് പറഞ്ഞശേഷം മാത്രമെ ടേബിൾ വിട്ട് പോകൂ. എന്നാൽ വിജയിക്കുള്ള വലിയൊരു ഗുണം പാചകം ഇഷ്ടപ്പെട്ടില്ലെങ്കിലും അത് എടുത്ത് പറയാനും നിൽക്കാറില്ല എന്നതാണ്.

ആരാണോ അത് തയ്യാറാക്കിയത് അവരോടും കുറ്റവും കുറവും പറയാനായി വിജയ് പോകാറുമില്ലെന്നും അമ്മ ശോഭ പറഞ്ഞു. അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ വിജയിയും വാചാലനാകും. ദൈവത്തെ നമുക്ക് നേരിൽ കാണാൻ കഴിയില്ല. പക്ഷെ നമ്മുടെ അമ്മയെ നമുക്ക് നേരിൽ കാണാൻ കഴിയും. എന്നെ സംബന്ധിച്ചിടത്തോളം അമ്മയും ദൈവവും ഒന്നാണ്. അതുകൊണ്ടാണ് മഹാന്മാർ മാതാ പിതാ ഗുരു ദൈവം എന്ന് എഴുതി വെച്ചത്.
അപ്പോഴും അച്ഛൻ അമ്മ എന്നല്ല എഴുതിയിരിക്കുന്നത്. അമ്മയെയാണ് അവർ ആദ്യം വെച്ചിരിക്കുന്നത്. പണ്ട് കാലം മുതൽ അമ്മയ്ക്ക് എല്ലാവരും പ്രത്യേകം ഒരു ബഹുമാനം കൊടുക്കുന്നുണ്ട്. അമ്മയെ എത്രത്തോളം സ്നേഹിക്കുന്നുവോ ബഹുമാനിക്കുന്നുവോ അത്രത്തോളം ദൈവം നമ്മളേയും ഉയർത്തും എന്നാണ് അമ്മയെ കുറിച്ച് സംസാരിക്കവെ നടൻ ഒരിക്കൽ പറഞ്ഞത്.
അമ്മയുടേയും മകന്റേയും പഴയ അഭിമുഖങ്ങൾ വീണ്ടും വൈറലായതോടെ സംഗീതയെ കുറിച്ചുള്ള ചർച്ചകളാണ് കമന്റ് ബോക്സിൽ. അമ്മയെ ഇത്രയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടും ഭാര്യയെ മനസിലാക്കാനും സ്നേഹിക്കാനും നടന് കഴിയാതെ പോയത് എന്താണെന്നാണ് ചോദ്യങ്ങൾ. സംഗീതയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയല്ലേയെന്നും ചിലർ കുറിച്ചു.


Click it and Unblock the Notifications


