അമ്മ കൂടെയുണ്ടായിരുന്നു! ശ്രീനിവാസന് വേണ്ടി അവാർഡ് സ്വീകരിച്ച് വിമല! ആ നിമിഷത്തെക്കുറിച്ച് വിനീത് പറഞ്ഞത്?
ശ്രീനിവാസന്റെ വിയോഗം ഇന്നും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അദ്ദേഹം ഏതോ സിനിമയുടെ തിരക്കിലാണെന്ന് വിശ്വസിക്കാനാണ് ആഗ്രഹം എന്നായിരുന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞത്. അസുഖമാണെന്ന് അറിയാമായിരുന്നു. ട്രീറ്റ്‌മെന്റിലൂടെയായി ജീവിതം തിരികെ പിടിച്ചതാണ്. അദ്ദേഹം ഇല്ലാതെയുള്ള സിനിമയെക്കുറിച്ച് ചിന്തിക്കാനേ പറ്റില്ലെന്നായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞത്. ശ്രീനിയെക്കുറിച്ച് ഇമോഷണലായി സംസാരിച്ചിരുന്നു അദ്ദേഹം. വിയോഗ ശേഷമായിരുന്നു അദ്ദേഹത്തിന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ പേരിലുളള പുരസകാരം ലഭിച്ചത്. അന്ന് ധ്യാനും വിമലയുമായിരുന്നു പുരസ്‌കാരം സ്വീകരിക്കാനായി പോയത്. മകനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരയുകയായിരുന്നു വിമല. അന്നത്തെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ ഫിലിം ഫെയര്‍ ലൈഫ് ടൈം എച്ചീവ്‌മെന്റ് പുരസ്‌കാരം ശ്രീനിവാസന് വേണ്ടി സ്വീകരിച്ചിരിക്കുകയാണ് വിമലയും വിനീതും.
വളരെയധികം വിജയിച്ച പുരുഷന് പിന്നില്‍ ഈ സ്ത്രീയുണ്ടായിരുന്നു. എപ്പോഴും കൂടെയുണ്ടായിരുന്നു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അമ്മയ്ക്ക് എന്നായിരുന്നു വിനീത് കുറിച്ചത്. വേദനകളെല്ലാം ഉള്ളിലൊതുക്കി ചിരിച്ച മുഖത്തോടെയായി പോസ് ചെയ്യുകയായിരുന്നു വിമല. നിമിഷനേരം കൊണ്ടായിരുന്നു കുറിപ്പും, വിമലയും, വിനീതും ഒന്നിച്ചുള്ള വീഡിയോയും വൈറലായി മാറിയത്. അമ്മയെ മക്കള്‍ പൊന്നുപോലെ നോക്കുന്നത് കണ്ട് ശ്രീനിവാസന് സന്തോഷിക്കാം എന്നായിരുന്നു കമന്റുകള്‍. വിനീത് പറഞ്ഞത് കിറുകൃത്യമാണ്. ശ്രീനിവാസനൊപ്പം എപ്പോഴും കൂടെയത്തന്നെയുണ്ടായിരുന്നു വിമല. ഒരു കൊച്ചുകുഞ്ഞിനെപ്പോലെയാണ് അസുഖം വന്നപ്പോള്‍ ചേച്ചി ശ്രീനിയേട്ടനെ നോക്കിയതെന്ന് അടുപ്പമുള്ളവരെല്ലാം പറഞ്ഞിരുന്നു.

പ്രണയവിവാഹത്തിലൂടെയായിരുന്നു വിമലയും ശ്രീനിവാസനും ഒന്നിക്കുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടുകളുമൊക്കെയായിരുന്നു അന്ന്. പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്നതിനിടയിലായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് സിനിമാമോഹവുമായി ചെന്നൈയിലേക്ക് വണ്ടി കയറുകയായിരുന്നു അദ്ദേഹം. എഴുത്തിലൂടെയായിരുന്നു തുടക്കം. അഭിനയിക്കണമെങ്കില്‍ എഴുതണം എന്ന ഉപാധി ആദ്യം ശ്രീനിക്ക് മുന്നില്‍ വെച്ചത് പ്രിയദര്‍ശനായിരുന്നു. അങ്ങനെയാണ് എഴുതി തുടങ്ങുന്നത്. പിന്നീട് എഴുത്തും അഭിനയവുമൊക്കെയായി സജീവമാവുകയായിരുന്നു അദ്ദേഹം. രജിസ്റ്റര്‍ മാര്യേജായിരുന്നുവെങ്കിലും താലി കെട്ടണം എന്നായിരുന്നു അമ്മയുടെ നിര്‍ബന്ധം. മമ്മൂട്ടിയും ഇന്നസെന്റുമാണ് അന്ന് തന്നെ സഹായിച്ചതെന്ന് ശ്രീനിവാസന്‍ നിരവധി തവണ പറഞ്ഞിട്ടുണ്ട്.
എല്ലാ കാര്യങ്ങളും ഓപ്പണായി പറയുന്ന പ്രകൃതമാണ് ശ്രീനിയേട്ടന്റേത്. കുറച്ചൊക്കെ കാര്യങ്ങള്‍ മനസില്‍ വെക്കണമെന്ന് അദ്ദേഹത്തോട് പറയാറുണ്ട്. ഇഷ്ടമില്ലെങ്കില്‍ അതും തുറന്നടിച്ച് പറയും. അങ്ങനെ കുറെ ശത്രുക്കളുണ്ടായിട്ടുണ്ട്. ആ സ്വഭാവം മാറ്റണമെന്ന് എപ്പോഴും പറയാറുണ്ടെന്ന് വിമല മുന്‍പൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. മക്കളുടെ സിനിമാപ്രവേശനം സ്വഭാവികമായി സംഭവിച്ചതാണ്.അവരായിട്ട് തന്നെ വന്നതാണ്. അദ്ദേഹം മക്കള്‍ക്ക് വേണ്ടി ഒരിക്കലും ശുപാര്‍ശ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
വിനീതായിരുന്നു ആദ്യം സിനിമയിലേക്കെത്തിയത്. എഞ്ചീനീയറിംഗ് പഠന ശേഷമായിരുന്നു വിനീതിന്റെ വരവ്. തുടക്കം പാട്ടിലൂടെയായിരുന്നു. അഭിനയവും, നിര്‍മാണവും, സംവിധാനവുമൊക്കെയായി എല്ലാ മേഖലയിലും തിളങ്ങുകയായിരുന്നു വിനീത്. ആദ്യമായി സംവിധാനം ചെയ്യുന്ന സമയത്ത് കഥ എഴുതിയത് ശ്രീനിവാസനെ കാണിച്ചിരുന്നു. ഇത് കൊള്ളില്ലെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം, എന്നാല്‍ വേണ്ടത്ര തിരുത്തുകള്‍ വരുത്തിയതോടെ അച്ഛനും ഓക്കെ പറയുകയായിരുന്നു. വിനീതിന്റെ സിനിമയിലൂടെയായിരുന്നു ധ്യാന്‍ അരങ്ങേറിയത്. സിനിമ ചെയ്യുന്നതൊക്കെ അറിയാമെങ്കിലും കഥയൊന്നും ധ്യാനു അച്ഛനുമായി ചര്‍ച്ച ചെയ്യാറില്ലെന്ന് വിമല പറഞ്ഞിരുന്നു.


Click it and Unblock the Notifications











