ആരെയും കൊന്നിട്ടില്ല... മോഷ്ടിച്ചിട്ടില്ല, ആളുകൾ കൂവുന്നു, പാർവതിയുടെ അവസ്ഥയോർത്ത് ഭയം തോന്നുന്നു; കുറിപ്പ്!
കസബ അടക്കമുള്ള സിനിമകളിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചതിന് താന്‍ നേരിട്ട കടുത്ത സൈബര്‍ ആക്രമണത്തെ കുറിച്ചും അപമാനങ്ങളെ കുറിച്ചും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ നടി പാര്‍വതി തിരുവോത്ത് തുറന്ന് പറഞ്ഞത് വൈറലായിരുന്നു. കൊലവിളിയും ബലാല്‍സംഗ ഭീഷണിയും വരെ നേരിട്ടുവെന്നാണ് നടി വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ വൈറലായതോടെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ആൾക്കൂട്ട ആക്രമണത്തെ പാർവതി അതിജീവിച്ചു എന്നത് വലിയൊരു കാര്യമാണെന്നും എല്ലാവർക്കും അത് സാധ്യമാകണമെന്നില്ലെന്നും കുറിപ്പിൽ പറയുന്നു. ആ കുറിപ്പ് ഇങ്ങനെയായിരുന്നു... ലോകത്തെ ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നാണ് ആൾക്കൂട്ട ആക്രമണം. കാരണം അത് ശാരീരികം എന്നതിനപ്പുറത്തേക്ക് മാനസീകപരമായ ആക്രമണം കൂടിയാണ്.

മാത്രമല്ല എല്ലാരും കൂടി ഒന്നിച്ചൊക്കെ നമ്മളെ ആക്രമിക്കാൻ വന്നാൽ നമുക്കവരോട് ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യാൻ പോലും പ്രയാസമാകും. മനുഷ്യരുടെ കൂട്ട വികാരത്തെ ഹാൻഡിൽ ചെയ്യാൻ പോലും പ്രയാസമാകും. ഒരാളുടെ വെറുപ്പിനെ സഹിക്കുന്നത് പോലെയല്ല ഒരു വലിയ കൂട്ടത്തിന്റെ വെറുപ്പിനെ സഹിക്കുന്നത്. അത് ഭീകരമാണ്. അത് തിരിച്ചറിയണമെങ്കിൽ മിനിമലായിട്ടെങ്കിലും സൈബർ അറ്റാക്ക് കിട്ടണം.
അല്ലെങ്കിൽ ജീവിച്ച നാടോ, പഠിച്ച സ്‌കൂളോ അതുമല്ലേൽ കോളേജോവൊക്കെ കൂട്ടമായി നമ്മളെ അങ്ങ് റിജെക്ട് ചെയ്ത അനുഭവമുണ്ടാകണം. മിനിമം അത്രയെങ്കിലും അനുഭവിച്ചാലേ ആൾക്കൂട്ട ആക്രമണത്തിന്റെ ഭീകരത ഊഹിക്കാൻ പോലുമാകൂ. പാർവതിയൊക്കെ എന്ത് ദ്രോഹം ചെയ്തിട്ടാണ് കേരള സമൂഹത്തിന്റെ തന്നെ വലിയൊരു വിഭാഗം ആൾക്കൂട്ട ആക്രമണത്തിന് ഇരയായത് എന്നാലോചിച്ചിട്ടുണ്ടോ?.
ഒരു സിനിമയിലെ നടനെ പറ്റി പറഞ്ഞതിന്റെ പേരിലാണ്. അയാൾ തെരഞ്ഞെടുത്ത കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിലാണ്. അതിന്റെ പേരിലാണ് അവരെ നോക്കി ആളുകൾ കൂവി വിളിച്ചത്. ഒന്നാലോചിച്ച് നോക്കൂ... പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഒരു വലിയ പുരസ്കാര നിശയിൽ അവാർഡ് വാങ്ങുവാനായി സ്റ്റേജിലേക്ക് നടന്ന് കയറുമ്പോൾ ജനങ്ങൾ മുഴുവൻ അവരെ കൂവി വിളിച്ച ആ അവസ്ഥ. ഓർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു. പാർവതി ആരെയും കൊന്നിട്ടില്ല.
ആരിൽ നിന്നും ഒന്നും മോഷ്ടിച്ചിട്ടില്ല. മൂല്യ തകർച്ചയോളം കഷ്ടമായ വ്യഭിചാരം ചെയ്തിട്ടില്ല. എന്നിട്ടും മലയാളികൾ അവരെ നോക്കി ഉച്ചത്തിൽ കൂവി. എന്തിന്? അഭിപ്രായം പറഞ്ഞു എന്ന പേരിൽ മാത്രം. കൂവൽ കേട്ടപ്പോൾ ഉള്ളിൽ സ്ലോ ഡൗൺ ആയതുപോലെ തോന്നി. പതുക്കെ നടക്കുക, കാലുതട്ടി വീഴരുത്, പ്രസംഗം പൂർത്തിയാക്കുക എന്ന് ഞാൻ എന്നെത്തന്നെ ഓർമിപ്പിച്ചു. പ്രസംഗം പൂർത്തിയാക്കി.

അവിടെ തട്ടി വീണില്ല. സത്യത്തിൽ ആ ഏഴ് മിനിറ്റുകൾ എനിക്ക് ഏഴ് വർഷം പോലെയാണ് തോന്നിയത്. അത്രയധികം ആളുകൾ ഒന്നിച്ച് കൂവുമ്പോൾ നിങ്ങൾ തളർന്ന് ഇല്ലാതെയാകും. അല്ലെങ്കിൽ നിങ്ങളുടെ മനസ് ഉരുക്കുപോലെ ഉറച്ചതാകും. അന്നത്തെ ആ അനുഭവം എൻ്റെ ഡിഎൻഎ വരെ മാറ്റിമറിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ ഞാൻ അതിജീവിച്ചു. ആ കുറച്ച് വർഷങ്ങൾ എന്നെ തകർക്കാൻ നോക്കിയെങ്കിലും സത്യത്തിൽ അവയാണ് ഇന്ന് നിങ്ങൾ ഈ കാണുന്ന ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തിയത് എന്നാണ് പാർവതി ആ സംഭവത്തെ പറ്റി പറയുന്നത്.
മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അതിനാൽ തന്നെ മറ്റുള്ളവരാൽ അംഗീകരിക്കപ്പെടണം എന്നത് മനുഷ്യന്റെ അടിസ്ഥാന മനശാസ്ത്രമാണ്. അത് നിഷേധിക്കപ്പെടുന്നതിനോളം വലിയ വേദന വേറെന്താണുള്ളത്?. ഒരു വ്യക്തിയുടെ അഭിപ്രായത്തെ വിമർശിക്കാം. പക്ഷെ ആയിരങ്ങൾ ചേർന്ന് അവരെ അപമാനിക്കുന്നത് ജനാധിപത്യ സംസ്കാരമല്ല.
പിന്നെ പാർവതിയുടെ കാര്യത്തിൽ അവർ അതിനെ അതിജീവിച്ചു എന്നത് വലിയൊരു കാര്യമാണ്. പക്ഷെ എല്ലാവർക്കും അതിജീവിക്കാൻ പറ്റില്ല എന്നത് നിസാരമല്ലാത്തൊരു കാര്യവുമാണ്. അങ്ങനെ അതിജീവിക്കാൻ പറ്റാത്ത മനുഷ്യർ എന്ത് ചെയ്യുമെന്നാണ് ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ ആലോചിക്കുന്നത്. അത് ആലോചിക്കുമ്പോഴാണ് എന്റെ ഭയം ഇരട്ടിക്കുന്നത് എന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications

















