ലളിതയുടെ മക്കളെ സ്വന്തം മക്കളെ പോലെ കണ്ടു, അന്ന് ആശങ്കയോടെ വിളിച്ച ശ്രീവിദ്യ...; താരങ്ങളുടെ ജീവിതം
സംവിധായകൻ ഭരതന്റെ ജീവിതത്തിൽ നടി ശ്രീവിദ്യക്കുണ്ടായിരുന്ന സ്ഥാനം സിനിമാ ലോകത്ത് ചർച്ചയായതാണ്. ഭരതൻ നടി കെപിഎസി ലളിതയെ വിവാഹം ചെയ്ത ശേഷവും ഇവർക്കിടയിൽ അടുപ്പമുണ്ടായിരുന്നു. എങ്കിലും ശ്രീവിദ്യയും ലളിതയും തമ്മിൽ പ്രശ്നങ്ങളില്ലായിരുന്നു. ഭരതൻ ഭാര്യയെന്ന സ്ഥാനം കെപിഎസി ലളിതയ്ക്ക് മാത്രമാണ് നൽകിയത്. ശ്രീവിദ്യ ഭരതനോടും കുടുംബത്തോടും കാണിച്ചിരുന്ന കരുതലിനെക്കുറിച്ച് തിരക്കഥാകൃത്ത് ജോൺ പോൾ ഒരിക്കൽ സഫാരി ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഭരതൻ രോഗാതുരനായി ആസന്ന ഘട്ടത്തിൽ കിടക്കുമ്പോൾ നേരിട്ട് അവിടെ ചെല്ലുന്നത് മറ്റുള്ളവർക്ക് ഉണ്ടാക്കാവുന്ന അസ്വാസ്ഥ്യത്തെ ഭയന്ന് ദിവസത്തിൽ മൂന്ന് തവണയെങ്കിലും ഭരതനെക്കുറിച്ച് വിദ്യ എന്നെ വിളിച്ച് അന്വേഷിക്കുമായിരുന്നു. ഒരിക്കൽ മദിരാശിയിൽ ആഭ്യന്തര കലാപം പോലുള്ള എന്തോ പ്രശ്നങ്ങൾ ഉണ്ടായി. സ്കൂളുകൾ പെട്ടെന്ന് അടച്ചു. കുട്ടികൾ വീടുകളിലേക്ക് പോകാൻ വല്ലാതെ വ്യഗ്രതപ്പെട്ടു. ഭരതന്റെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിൽ എന്തെങ്കിലും തടസം വരുമെന്ന് ആശങ്കപ്പെട്ട വിദ്യ എന്നെ വിളിച്ചു. ലളിതയെ വിളിച്ചിട്ട് കിട്ടുന്നില്ല ലൊക്കേഷനിലായിരിക്കും, ശ്രീക്കുട്ടി വീട്ടിലെത്തിയോ എന്ന് ജോൺ വിളിച്ച് അന്വേഷിക്കുമോ എന്ന് വിദ്യ ചോദിച്ചു.

ലളിതയിൽ ജനിച്ച ശ്രീക്കുട്ടിയെയും സിദ്ധാർത്ഥിനെയും സ്വന്തം മക്കളായി കാണാനുള്ള ഹൃദയ ഐക്യം ഭരതന്റെ കുടുംബത്തോട് ശ്രീവിദ്യക്ക് ഉണ്ടായിരുന്നെന്നും ജോൺ പോൾ അന്ന് ചൂണ്ടിക്കാട്ടി. പ്രണയമെന്നതിനെ സദാചാര മൂല്യങ്ങൾ കൊണ്ട് അളന്ന് മുറിക്കരുത് എന്ന പാഠമാണ് ഭരതന്റെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ചത്. ശ്രീവിദ്യയെ ഭാര്യയായി ഭരതനോ ഭരതനെ ഭർത്താവായി ശ്രീവിദ്യയോ മനസിൽ സങ്കൽപ്പിച്ചിരുന്നില്ല. പ്രണയിതാക്കളായി തുടരാനായിരുന്നു തീരുമാനം. ഭരതന്റെ ജീവിത്തിലുണ്ടായ ശക്തമായ ആദ്യ പ്രണയം ശ്രീവിദ്യയുമായാണ്. ശ്രീവിദ്യ കമൽ ഹാസനേക്കാൾ തീവ്രമായി പ്രണയിച്ചത് ഭരതനെയാണെന്നും ജോൺ പോൾ അന്ന് പറഞ്ഞു.
ഭരതന്റെ മനസിൽ ശ്രീവിദ്യക്കുള്ള സ്ഥാനം പങ്കിടാൻ ലളിതയോ ലളിതയുടെ സ്ഥാനത്തേക്ക് വരാൻ ശ്രീവിദ്യയോ ആഗ്രഹിച്ചിരുന്നില്ല. ഭാര്യയെന്ന നിലയുള്ള പൂർണായ സ്നേഹവും പരിഗണനയും ലളിതയ്ക്ക് ഭരതൻ നൽകിയിരുന്നു. ഞാൻ ബഹുമാനിക്കുന്ന ഏറ്റവും മികച്ച നടിയാരാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ശ്രീവിദ്യയല്ല, ലളിതയാണെന്നാണ് ഭരതൻ പറയാറ്. പ്രിയപ്പെട്ട നടനും നടിയും ആരെന്ന് ചോദിച്ചാൽ ഒരു സംശയത്തിനും ഇട നൽകാതെ ഭരതൻ എന്നും ഏറ്റ് പറഞ്ഞത് ലളിതയുടെയും നെടുമുടി വേണുവിന്റെയും പേരാണ്.
ഭരതന്റെ മനസിൽ സ്വപ്നത്തിന്റേതായ ഇടവും ആ ഇടത്തിൽ പ്രതിഷ്ഠയ്ക്കുള്ള സ്ഥാനവും ശ്രീവിദ്യക്കുണ്ടായിരുന്നു. പ്രായോഗിക ജീവിത നൗകയിലെ സ്ഥാനം എന്നും ഭരതൻ കൊടുത്തിരുന്നത് ലളിതയ്ക്ക് തന്നെയാണ്. ഇത് ലളിതയും വിദ്യയും തിരിച്ചറിഞ്ഞിരുന്നു. അവർക്കിടയിലെ മാനസിക പൊരുത്തത്തെ ആരും കളങ്കത്തിന്റെ കണ്ണ് കൊണ്ട് ഒരു കാലത്തും കണ്ടിട്ടുമില്ലെന്നും ജോൺ പോൾ പറഞ്ഞു. ശ്രീവിദ്യയോട് തനിക്ക് ദേഷ്യം തോന്നിയിട്ടില്ലെന്ന് ഒരിക്കൽ കെപിഎസി ലളിത പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications
