ഷാരൂഖ് മോശമെന്ന് കരുതി, സൽമാൻ ഖാൻ ചെയ്യാൻ വിസമ്മതിച്ചു; 'ചക് ദേ! ഇന്ത്യ'യുടെ പിന്നാമ്പുറ കഥയിങ്ങനെ
സ്പോർട്സ് പ്രമേയമായി എത്തിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ ഹിറ്റായ ചിത്രങ്ങളിൽ ഒന്നാണ് ഷാരൂഖ് ഖാൻ നായകനായ 'ചക് ദേ ഇന്ത്യ'. ഇന്ത്യയിലെ ഹോക്കിയെ പശ്ചാത്തലമാക്കി 2007ൽ ഷിമിത് അമിൻ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയിട്ട് ഇന്ന് 15 വർഷം തികയുകയാണ്. അന്ന് ആ സിനിമ നൽകിയ ആവേശം ഇന്നും ഇന്ത്യൻ സിനിമാ ആസ്വാദകരിൽ നിലനിൽക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾക്ക് നിന്നുമുള്ള ആ വലിയ ഫാൻ ബേസ് അതിന് ഉദാഹരണമാണ്.
ഒരു ദേശീയ അവാർഡും നാല് ഫിലിംഫെയർ അവാർഡുകളും അടക്കം നിരവധി പുരസ്‌കാരങ്ങളാണ് 'ചക് ദേ ഇന്ത്യ' വാരിക്കൂട്ടിയത്. ബോക്സ്ഓഫീസിലും വമ്പൻ ഹിറ്റായിരുന്നു ചിത്രം. 20 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ആകെ 108 കോടി രൂപയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് നേടിയത്. ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, അഭിനേതാക്കളുടെ പ്രകടനം എന്നിവയ്‌ക്കെല്ലാം മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായും ചിത്രം കണക്കാക്കപ്പെടുന്നു.

എന്നാൽ ചക് ദേ ഇന്ത്യക്ക് പലർക്കും അറിയാത്ത ചില പിന്നാമ്പുറ കഥകൾ കൂടിയുണ്ട്. ഒരിക്കെ ഷാരൂഖ് പോലും വിജയിക്കുമോ എന്ന് സംശയിച്ചിരുന്ന ചിത്രമാണ് ഇത്. ഒരിക്കൽ എഡിൻബർഗ് സർവകലാശാലയിൽ സംസാരിക്കുമ്പോൾ ചിത്രത്തിന്റെ ആദ്യ സ്‌ക്രീനിംഗിന് ശേഷം ചക് ദേ ഇന്ത്യ ഒരു മോശം സിനിമയാണെന്നാണ് കരുതിയതെന്ന് ഷാരൂഖ് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ ഏറ്റവും മോശം സിനിമയാണെന്നാണ് മുഴവൻ അണിയറപ്രവർത്തകരും കരുതി എന്നാണ് താരം പറഞ്ഞത്.
"ആദിത്യ ചോപ്ര, ജയ്ദീപ് സാഹ്‌നി, ഷിമിത് അമിൻ തുടങ്ങി നല്ല മനുഷ്യരാണ് ഈ സിനിമ നിർമ്മിച്ചത്. ഹോക്കി കളിക്കാൻ പഠിച്ചിട്ടുള്ള പെൺകുട്ടികൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. യാഷ് ചോപ്രയുടെ പിന്തുണ ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ആദ്യ പ്രദർശനത്തിൽ ചിത്രം കണ്ടപ്പോൾ, ഞങ്ങളുടെ ജീവിതത്തിൽ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മോശം സിനിമയാണെന്ന് ഞങ്ങൾക്ക് തോന്നി."

"ആ പെൺകുട്ടികൾക്ക് ഇത് അറിയില്ലായിരുന്നു, കാരണം അവർക്ക് അവരെ ആദ്യമായി സ്ക്രീനിൽ കാണുന്നത് വലിയ കാര്യമായിരുന്നു. അങ്ങനെ ഞങ്ങൾ നാലുപേരും അവിടെ ഇരുന്നു കരയുമ്പോൾ അവർ ഒച്ചയുണ്ടാക്കുകയും സന്തോഷത്തോടെ നൃത്തം ചെയ്യുകയുമായിരുന്നു. ഇതാണ് ഞങ്ങൾ ചെയ്യാൻ തീരുമാനിച്ചത്. ഞങ്ങൾ ഞങ്ങൾക്ക് പറ്റുന്നത് പോലെ ചെയ്തു ജയവും പരാജയവും വരുംപോകും, ഞങ്ങൾ തിരിച്ചു വരും. എന്ന് വരെ പരാജയം ഏറ്റെടുത്ത് പറയാൻ വരെ ഞങ്ങൾ തയ്യാറായിരുന്നു." എന്ന് ഷാരൂഖ് അന്ന് പറഞ്ഞിരുന്നു.
ഈ സിനിമയെ കുറിച്ചുള്ള മറ്റൊരു രസകരമായ കാര്യം, ഈ സിനിമയ്ക്കായി സംവിധായകൻ ആദ്യം സമീപിച്ചത് സൽമാൻ ഖാനെ ആയിരുന്നു എന്നതാണ്. ക്ലൈമാക്സ് ഇഷ്ടപ്പെടാതെ താരം അത് ഉപേക്ഷിക്കുകയായിരുന്നു. പണ്ട് നൽകിയ ഒരു അഭിമുഖത്തിൽ സൽമാൻ അത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.
Recommended Video

"സിനിമയുടെ ക്ലൈമാക്‌സിൽ എനിക്ക് പ്രശ്‌നമുണ്ടായിരുന്നു. ആദി (നിർമ്മാതാവ് ആദിത്യ ചോപ്ര) എന്നോട് പറഞ്ഞിരുന്നു, ‘ഇത് ഏറ്റവും വലിയ ഹിറ്റായി മാറ്റും, നിങ്ങൾക്ക് നഷ്ടമായത് എന്താണ് നിങ്ങൾക്കറിയില്ലെന്ന്.' 'പാർട്ടണർ' നന്നായി ചെയ്തു. 'ചക് ദേ! ഇന്ത്യ' ശരിക്കും നന്നായി ചെയ്തു, ഷാരൂഖ് ഖാനും നന്നായി ചെയ്തു. എനിക്ക് തെറ്റ് പറ്റി, അവൻ (ആദിത്യ ചോപ്ര) എന്നോട് അന്ന് വിവരിച്ച അതേ രീതിയിൽ തന്നെയാണ് വന്നത്, അന്ന് ഞാൻ ഇത് ശരിയാവില്ലെന്നായിരുന്നു പറഞ്ഞത്" സൽമാൻ ചെറു ചിരിയോടെ അന്ന് പറഞ്ഞു.
ജയ്ദീപ് സാഹ്നിയായിരുന്നു ചക് ദേ! ഇന്ത്യയുടെ തിരക്കഥ. ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ഉപദേശകനായി നിയമിക്കപ്പെട്ട ഹോക്കി പരിശീലകനായ കബീർ ഖാൻ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് ഖാൻ ചിത്രത്തിൽ അവതരിപ്പിച്ചത്. ഷാരൂഖിനെ കൂടാതെ, വിദ്യാ മാൽവാഡെ, സാഗരിക ഗാട്‌ഗെ, ശിൽപ ശുക്ല, ചിത്രാൻഷി റാവത്ത്, താന്യ അബ്രോൾ, ശുഭി മേത്ത, മസോചോൺ സിമിക്, സീമ ആസ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.


Click it and Unblock the Notifications