'ഒരു രൂപ പോലും എടുക്കാനില്ല... ഭക്ഷണത്തിനുള്ള പണം സ്റ്റാഫ് കടം നൽകി'; ബിഗ് ബിയെ കുറിച്ച് അഭിഷേക് ബച്ചൻ
അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമ അടക്കിവാഴുകയാണ് ബിഗ് ബി. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ നിരവധി തവണ അദ്ദേഹം കടന്നുപോയിട്ടുണ്ട്. ഇടയ്ക്ക് സാമ്പത്തികമായി തകർന്ന അദ്ദേഹത്തിന് ഇനിയൊരു തിരിച്ചുവരവില്ല എന്ന് പോലും പലരും വിധിയെഴുതി. അവരെയെല്ലാം സ്തബ്ധരാക്കിക്കൊണ്ടാണ് ബിഗ് ബി തന്റെ താരമൂല്യവും ആസ്തികളും പതിന്മടങ്ങായി തിരികെപ്പിടിച്ചത്. ഇന്ന് ശതകോടികളുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

വളരെ താഴെ കിടയിൽ നിന്നുമാണ് ബച്ചൻ ഇന്ന് കാണുന്ന സാമ്രാജ്യം ബി ടൗണിൽ പടുത്തുയർത്തിയത്. പ്രതിസന്ധികൾ കൂമ്പാരമാകുമ്പോൾ ഓടിയൊളിക്കുന്നവരും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നവരുമെല്ലാം ഒരിക്കലെങ്കിലും അമിതാഭ് ബച്ചന്റെ ജീവിതം എന്തായിരുന്നുവെന്ന് മനസിലാക്കണം. ഭക്ഷണം കഴിക്കാൻ പോലും കൈയ്യിൽ പണമില്ലാതെ സ്റ്റാഫിന്റെ കൈയ്യിൽ നിന്നും കടം വാങ്ങി എല്ലാവർക്കുമുള്ള ഭക്ഷണത്തിന് വക കണ്ടെത്തയൊരു പിതാവാണ് തന്റേതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അഭിഷേക് ബച്ചൻ. ബോസ്റ്റണിൽ അഭിനയം പഠിക്കുന്ന കാലത്ത് അമിതാഭ് ബച്ചൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായി മനസിലാക്കിയതിനെ തുടർന്ന് കുടുംബത്തിന് സഹായമാകാനായി ഇന്ത്യയിലേക്ക് തിരിച്ച് വരേണ്ടി വന്ന കഥ പറഞ്ഞപ്പോഴാണ് അമിതാഭ് ബച്ചൻ കടന്നുവന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അഭിഷേക് വാചാലനായത്.
Also Read: 'സഹിക്കാവുന്നതിലും അപ്പുറമാണ്... ഞാൻ മരിക്കാൻ പോകുന്നു', വിവാഹമോചന ശേഷമുള്ള സാമന്തയുടെ വാക്കുകൾ!
'കോളജിൽ നിന്ന് ഞാൻ അച്ഛനെ വിളിച്ചു. കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. വേണ്ടത്ര യോഗ്യതയില്ലെങ്കിലും ഒരു മകനെന്ന നിലയിൽ ആ സമയത്ത് എന്റെ പിതാവിനൊപ്പം ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നി. ധാർമിക പിന്തുണ നൽകണമെന്ന് തോന്നി. എന്റെ പിതാവിന് ഭക്ഷണം കഴിക്കാൻ പോലും പണം ഉണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ജോലിക്കാരിൽ നിന്ന് പണം കടം വാങ്ങിയാണ് എല്ലാവർക്കും ഭക്ഷണം നൽകിയത്. ധാർമികമായി അദ്ദേഹത്തോടൊപ്പമുണ്ടാകാൻ ഞാൻ ബാധ്യസ്ഥനാണെന്ന് അന്ന് എനിക്ക് തോന്നി. ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഞാൻ പഠനം നിർത്തി വരികയാണെന്നും നമ്മുടെ കുടുംബത്തിന്റെ അവസ്ഥ മനസിലായിട്ടും ബോസ്റ്റണിൽ തന്നെ തുടരാൻ എനിക്ക് സാധിക്കില്ലെന്നും പറഞ്ഞു. പണം കൊണ്ട് സഹായിക്കാൻ കഴിയില്ലെങ്കിലും അച്ഛന് ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടെന്ന് തോന്നിപ്പിക്കുകയെങ്കിലും ചെയ്യാനായിരുന്നു അന്ന് ഞാൻ തീരുമാനിച്ചത്' അഭിഷേക് ബച്ചൻ പറയുന്നു.
കോൻ ബനേഗ ക്രോർപതിയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയും ചെറുമകൾ നവ്യ നവേലി നന്ദയും അമിതാഭിന്റെ ഭാര്യ ജയാ ബച്ചൻ വീഡിയോ കോൺഫറൻസിങ് വഴിയും പങ്കെടുത്തിരുന്നു. 2000 ത്തിൽ കോൻ ബനേഗ ക്രോർപതിയുടെ അവതാരകനായി ബിഗ് സ്‌ക്രീനിൽ നിന്ന് ടി.വി സ്‌ക്രീനിലേക്ക് മാറാനുള്ള തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്ന് അമിതാഭ് ആ എപ്പിസോഡിൽ വെളിപ്പെടുത്തിയിരുന്നു. ക്വിസ് ഷോ 1000 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ എന്താണ് തോന്നിയതെന്ന് അമിതാഭിന്റെ മകൾ ശ്വേത ബച്ചൻ നന്ദ ചോദിച്ചപ്പോഴാണ് താരം പൊട്ടിക്കരഞ്ഞുകൊണ്ട് അന്നത്തെ തന്റെ അവസ്ഥ വിവരിച്ചത്. '21 വർഷമായി. 2000 ആണ് ഷോ തുടങ്ങിയത്. ആ സമയത്ത് എനിക്കൊന്നും അറിയില്ലായിരുന്നു. ബിഗ് സ്‌ക്രീനിൽ നിന്ന് ചെറിയ സ്‌ക്രീനിലേക്ക് മാറുന്നത് എന്റെ ഇമേജിന് നല്ലതല്ലെന്ന് ആളുകൾ മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും ആ സമയത്ത് എനിക്ക് സിനിമകൾ ലഭിക്കാത്ത സാഹചര്യമായിരുന്നു. എന്നാൽ ഷോ പ്രീമിയർ ചെയ്തതിന് ശേഷം എനിക്ക് ലഭിച്ച പ്രതികരണങ്ങൾ എനിക്ക് വേണ്ടി ലോകം മാറിയെന്ന് എന്നെ വിശ്വസിക്കാൻ പ്രേരിപ്പിച്ചു' എന്നാണ് ശ്വേതയ്ക്ക് മറുപടിയായി അമിതാഭ് ബച്ചൻ പറഞ്ഞത്.
Also Read: 'മത്സരാർഥിയെ കേറി പ്രേമിച്ചു'; ശ്രീകാന്ത് മുരളിയും സംഗീതയും പ്രണയത്തിലായതിങ്ങനെ!


Click it and Unblock the Notifications











