'ഇതിന് മാത്രം ആമിർ എന്ത് തെറ്റ് ചെയ്തു, കഴിഞ്ഞ 30 വർഷം നമ്മളെ ആനന്ദിപ്പിച്ച ആളല്ലേ': മോണ സിങ് ചോദിക്കുന്നു
ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ആമിർ ഖാൻ. മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന താരത്തിന്റെ സിനിമാ ജീവിതം പുതുതലമുറയിലെ താരങ്ങൾക്കെല്ലാം മാതൃകയാണ്. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലെ കണിശതയാണ് ആമിറിനെ മറ്റു നായകന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
മാസ് മസാല സിനിമകൾക്ക് പിന്നാലെ പോകാതെ ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകൾ തിരഞ്ഞെടുത്ത് ചെയ്യുന്ന ആമിർ കരിയറിൽ നിരവധി നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സ്വന്തമാക്കിയ നടന്മാരിൽ ഒരാളാണ് ആമിർ.

ആമിറിന്റെ ഏറ്റവും പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദ കഴിഞ്ഞ ആഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ഏകദേശം നാല് വർഷത്തിന് ശേഷം എത്തിയ ആമിർ ചിത്രത്തിന് എന്നാൽ പ്രതീക്ഷിച്ച അത്രയും നല്ല പ്രതികരണമല്ല ലഭിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് പല ഭാഗങ്ങളിലും നിന്നും വരുന്നത്. സിനിമയുടെ റിലീസിന് മുൻപേ തന്നെ ചിത്രത്തിനെതിരെ ക്യാമ്പയിനുകൾ ആരംഭിച്ചിരുന്നു.
ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ട്വിറ്ററിൽ ബോയ്‌കോട്ട് ലാൽ സിങ് ഛദ്ദ ട്രെൻഡിങ്ങിൽ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിനും ആമിറിനുമെതിരായ ഈ ആഹ്വാനങ്ങൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിൽ ആമിറിന്റെ അമ്മയായി അഭിനയിച്ച നടി മോണ സിങ്.

അടുത്തകാലത്തായി സംഭവിക്കുന്ന ഇത്തരം ആഹ്വാനങ്ങളിൽ വിഷമമുണ്ടെന്ന് അവർ പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് മോണ സിങിന്റെ പ്രതികരണം, "ഞാൻ വളരെ സങ്കടത്തിലാണ്. ഇതിനു മാത്രം ആമിർ ഖാൻ എന്ത് തെറ്റ് ചെയ്തു? കഴിഞ്ഞ 30 വർഷമായി നമ്മളെ എപ്പോഴും ആനന്ദിപ്പിച്ച വ്യക്തിയാണ് അദ്ദേഹം." മോണ സിങ് പറഞ്ഞു.
അതേസമയം, ലാൽ സിങ് ഛദ്ദയ്ക്ക് ഒപ്പം ഇറങ്ങിയ അക്ഷയ് കുമാറിന്റെ രക്ഷാബന്ധനും ചെറിയ തോതിലുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങൾ നേരിടേണ്ടി വന്നിരുന്നു. രണ്ടു ചിത്രത്തിനും ബോക്സ്ഓഫീസിൽ വളരെ സ്ലോ ആയ തുടക്കമാണ് ലഭിച്ചത്. ബോയ്‌കോട്ട് ആഹ്വാനങ്ങളുടെ ഫലമാണ് ഇതെന്ന് ആണ് മനസിലാകുന്നത്.

'ബോയ്‌കോട്ട്‌ലാൽ സിങ് ഛദ്ദ' ട്രെയിലർ പുറത്തിറങ്ങിയത് മുതൽ ട്രെൻഡിംഗാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളുംനടന്നിരുന്നു. ഹിന്ദു സംഘടനയായ സനാതൻ രക്ഷക് സേനയുടെ പ്രവർത്തകർ ഉത്തർപ്രദേശിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ആരെയെങ്കിലും ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നുവെന്നും ആമിർ നേരത്തെ ഈ വിഷയത്തെ അഭിസംബോധന പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും. ആരെങ്കിലും സിനിമ കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഞാൻ അവരുടെ വികാരത്തെ മാനിക്കുന്നുവെന്നും ആമിർ പറഞ്ഞിരിന്നു.

ചിത്രത്തിലെ നായികയായ കരീന കപൂറും ഒരു അഭിമുഖത്തിൽ ചിത്രം ബഹിഷ്‌കരിക്കരുതെന്ന് ആളുകളോട് അഭ്യർത്ഥിച്ചിരുന്നു. "ഈ സിനിമ ബഹിഷ്‌കരിക്കരുത്, ഇത് വളരെ മനോഹരമായ ചിത്രമാണ്. എന്നെയും ആമിറിനെയും (ഖാൻ) എല്ലാവരും സ്ക്രീനിൽ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മൂന്ന് വർഷമായി, ഞങ്ങൾ വളരെക്കാലം കാത്തിരുന്നു വരുന്ന ചിത്രമാണ്.'
അതുകൊണ്ട്, ദയവായി ഈ സിനിമ ബഹിഷ്‌കരിക്കരുത്, ഇത് ഒരു നല്ല സിനിമ ബഹിഷ്‌കരിക്കുന്നതിന് തുല്യമാണ്. ആളുകൾ ഇതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്; രണ്ടര വർഷമായി 250 പേർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്." എന്ന് കരീന അഭ്യർത്ഥിച്ചിരുന്നു.


Click it and Unblock the Notifications