'മറ്റാർക്കും ലഭിക്കാത്ത സൗഭാഗ്യം ആരാധ്യക്ക് ലഭിച്ചു'; സന്തോഷം പങ്കുവച്ച് ഐശ്വര്യ റായ്!
ഇന്ത്യൻ സിനിമയുടെ സൂപ്പർ നായികയാണ് ഐശ്വര്യ റായ് ബച്ചൻ. സൗന്ദര്യത്തിന്റെ അവസാന വാക്കായാണ് ഐഷ്വര്യയെ ആരാധകർ വിലയിരുത്തിയിരുന്നത്. ഇന്ത്യയൊട്ടാകെ വലിയ ആരാധക വൃന്ദമാണ് താരത്തിനുള്ളത്. ഐശ്വര്യയെ പോലെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാധ്യയും.
അച്ഛനും അമ്മയ്ക്കും ഒപ്പം എല്ലായിടത്തും എത്തുന്ന ആരാധ്യ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഐശ്വര്യയോടുള്ള അതേ സ്നേഹമാണ് ആരാധകർക്ക് ആരാധ്യയോടും. അതുകൊണ്ട് തന്നെ താരദമ്പതികൾ മകളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഐശ്വര്യ മകൾ ആരാധ്യക്ക് ലഭിച്ച ഒരു പ്രത്യേക അവസരത്തെ കുറിച്ച് പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.

ഐശ്വര്യ റായ് പ്രധാന കഥാപാത്രമായി എത്തുന്ന മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് മകൾക്കുണ്ടായ സൗഭാഗ്യത്തെ കുറിച്ച് ഐശ്വര്യ സംസാരിച്ചത്. മണിരത്‌നം, എആർ റഹ്മാൻ, അഭിനേതാക്കളായ വിക്രം, ജയം രവി, കാർത്തി, തൃഷ എന്നിവർക്കൊപ്പമാണ് ഐശ്വര്യ പരിപാടിയിൽ പങ്കെടുത്തത്.
പൊന്നിയിൻ സെൽവനിൽ നന്ദിനി എന്ന രാജ്ഞി ആയിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഐശ്വര്യയെ ആ വേഷത്തിൽ ചിത്രത്തിൽ കണ്ടപ്പോൾ മകൾ ആരാധ്യയുടെ പ്രതികരണം എന്തായിരുന്നു എന്ന് ചോദിക്കുകയുണ്ടായി. അപ്പോൾ ആരാധ്യയും മണിരത്‌നവും തമ്മിൽ സെറ്റിൽ വെച്ചുണ്ടായ ഒരു സംഭവമാണ് ഐശ്വര്യ പങ്കുവച്ചത്.

'ആരാധ്യ ഇതുവരെ സിനിമ കണ്ടിട്ടില്ല. എന്നാൽ ഷൂട്ടിങ് സമയത്ത് ഒക്കെ അവൾ ആവേശഭരിതയായിരുന്നു. ഇവിടെയുള്ള പലർക്കും കുട്ടികളുണ്ട്. കൂടാതെ, ഒരു പീരിയഡ് ഡ്രാമ കാണുന്നത് എപ്പോഴും ആവേശകരമായ കാര്യമാണ്, അവൾക്ക് സെറ്റ് സന്ദർശിക്കാനുള്ള അവസരം ലഭിച്ചിരുന്നു, അത് അവളെ അതിശയിപ്പിക്കുന്നതായിരുന്നു. അവളുടെ കണ്ണുകളിൽ എനിക്ക് അത് കാണാമായിരുന്നു,'
മണിരത്‌നത്തെ കണ്ടപ്പോൾ ആരാധ്യക്ക് വലിയ ബഹുമാനം ആയിരുന്നെന്നും ഐശ്വര്യ പറഞ്ഞു. 'അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നതിലുള്ള എന്റെ ആദരവ്, അവൾക്ക് ഇപ്പോഴേ ഉണ്ടെന്ന് തോന്നുന്നു... അവൾ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരു ദിവസം അവൾ സെറ്റിൽ വന്നപ്പോൾ അദ്ദേഹം അവൾക്ക് ആക്ഷൻ പറയാൻ അവസരം നൽകിയിരുന്നു. അവളെ ഏറ്റവും കൂടുതൽ ആവേശം കൊള്ളിച്ചത് അതാണെന്ന് ഞാൻ കരുതുന്നു,'

'സാർ അത് പറയാൻ എനിക്ക് അവസരം തന്നു' എന്ന മട്ടിലാണ് അവൾ. ഞാൻ പറഞ്ഞു, 'എന്റെ ദൈവമേ' എന്ന്, ഞങ്ങൾക്ക് ആർക്കും അങ്ങനെ ഒരു അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ട് അത് ഒരുപക്ഷേ ഏറ്റവും പ്രിയമുള്ള ഓർമ്മയാണ്. അത് ശരിക്കും വിലപ്പെട്ടതാണ്, അവൾ അതിനെ വിലമതിക്കുന്നു,അവൾ വലുതാകുമ്പോൾ അത് ഏറ്റവും വിലപ്പെട്ട ഒന്നായി കാണുമെന്ന് ഞാൻ കരുതുന്നു. അത് ഏറ്റവും പ്രിയപ്പെട്ട ഓർമയാണ്,' ഐശ്വര്യ കൂട്ടിച്ചേർത്തു.
ഇത് നാലാം തവണയാണ് ഐശ്വര്യ മണിരത്‌നം ചിത്രത്തിൽ അഭിനയിക്കുന്നത്. രാവൺ, ഇരുവർ, ഗുരു തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. "അദ്ദേഹം എന്റെ ഗുരുവാണ്. എന്റെ ആദ്യ സിനിമ അദ്ദേഹത്തോടൊപ്പം ആയിരുന്നു... അദ്ദേഹം ഒരു സ്കൂളും, ഗുരുവും ഒക്കെയാണ്, കാരണം അനുഭവമാണ് മികച്ച അധ്യാപകൻ' ഐശ്വര്യ പറഞ്ഞു.

ചിത്രത്തിൽ ഐശ്വര്യ റായ്ക്ക് പുറമെ, തൃഷ, വിക്രം, കാർത്തി, ജയം രവി, പ്രഭു, റഹ്മാൻ, ശോഭിത ധുലിപാല, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 1950 കളിൽ പുറത്തിറങ്ങിയ കൽക്കി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സെപ്റ്റംബർ 30 നാണ് ചിത്രത്തിന്റെ റിലീസ്.


Click it and Unblock the Notifications











