ഭര്‍ത്താവിന്റെ നായികയാകാന്‍ വാശി പിടിച്ച ബിപാഷ; ചുംബന രംഗം ചെയ്യാനും എതിർപ്പ്; നിര്‍മ്മാതാവിന് നഷ്ടം 10 കോടി
ഐക്കോണിക് ഗായകനാണ് മിക്ക സിംഗ്. അതേസമയം വിവാദങ്ങളുടെ പ്രിയ തോഴനുമാണ് മിക്ക പാജി. തന്റെ പ്രവര്‍ത്തികളും പ്രസ്താവനകളുമെല്ലാം പലപ്പോഴായി മിക്കയെ വിവാദത്തിലേക്ക് കൊണ്ടു ചെന്നിട്ടുണ്ട്. പാട്ടുകാരനായ മിക്ക സിംഗ് നിര്‍മ്മാതാവായി മാറിയ സിനിമ ആണ് ഡേഞ്ചറസ്. തന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയില്‍ താരതമ്യേനെ ചെറിയ താരമായ കരണ്‍ സിംഗ് ഗ്രോവറിനെയാണ് മിക്ക നായകനാക്കിയത്. നായികയായി പുതുമുഖത്തെ കൊണ്ടു വരാനും പ്ലാന്‍ ഇട്ടു.
എന്നാല്‍ അപ്രതീക്ഷിതമായി കരണിന്റെ ഭാര്യയും ബോളിവുഡിലെ മുന്‍നിര നായികയുമായ ബിപാഷ ബസു നായികയായി. പക്ഷെ ഈ തീരുമാനം തനിക്ക് കനത്ത നഷ്ടമാണുണ്ടാക്കിയത് എന്നാണ് മിക്ക സിംഗ് പറയുന്നത്. ബിപാഷ ഒടുവിലായി അഭിനയിച്ചത് ഈ എംഎക്‌സ് പ്ലെയര്‍ സിനിമയിലാണ്. അഞ്ച് വര്‍ഷമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ബിപാഷ.

ബിപാഷയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മിക്ക സിംഗ് ഇപ്പോള്‍ ഉന്നയിക്കുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മിക്ക സിംഗ് മനസ് തുരന്നത്. ബിപാഷയ്ക്ക് ഇപ്പോള്‍ സിനിമ ഇല്ലാതാകാന്‍ കാരണം കര്‍മ ആണെന്നാണ് മിക്ക പറയുന്നത്. ''അവര്‍ക്ക് ഇപ്പോള്‍ പണിയില്ലാത്തത് എന്തുകൊണ്ടാണ്? ദൈവം എല്ലാം കാണുന്നുണ്ട്'' എന്നാണ് മിക്ക സിംഗ് പറയുന്നത്. എന്താണ് തന്റെ സിനിമയില്‍ സംഭവിച്ചതെന്നും മിക്ക പറയുന്നുണ്ട്.
''എനിക്ക് കരണിനെ ഒരുപാട് ഇഷ്ടമായി. എന്റെ സംഗീതത്തിന് പ്രധാന്യം ലഭിക്കുന്നൊരു ഷോയാണ് ഞാന്‍ മനസില്‍ കണ്ടത്. കുറഞ്ഞ ബജറ്റിലുള്ളൊരു സിനിമ. നാല് കോടിയാണ് പ്രതീക്ഷിച്ചത്. സംവിധായകനായി ഭുഷന്‍ പട്ടേലിനെ കൊണ്ടു വന്നു. നേരത്തെ എലോണ്‍ ചെയ്തിട്ടുള്ള ആളാണ്. അതില്‍ ബിപാഷ ഇരട്ട വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്'' മിക്ക പറയുന്നു. ചിത്രത്തില്‍ താന്‍ പുതുമുഖ നടിയെ നായികയാക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ തനിക്ക് നായികയാകണമെന്ന് ബിപാഷ നിര്‍ബന്ധം പിടിച്ചുവെന്നാണ് മിക്ക പറയുന്നത്.

''ലണ്ടനിലായിരുന്നു ഷൂട്ട്. അങ്ങനെ ബജറ്റ് നാല് കോടിയില്‍ നിന്നും 14 കോടിയിലെത്തി. ബിപാഷ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ കാരണം നിര്‍മ്മാണത്തിലേക്ക് കടക്കാനുള്ള തീരുമാനത്തെ ഞാന്‍ എന്നും കുറ്റബോധത്തോടെയാണ് കാണുന്നത്. അവര്‍ക്ക് പരിചയമുള്ള ടീം ആയിരുന്നു. അവര്‍ രണ്ടു പേരും തന്നെയാണ് നായകനും നായികയും. പക്ഷെ പെട്ടെന്ന് ചുംബന രംഗം ചെയ്യാന്‍ പറ്റില്ലെന്ന് അവള്‍ പറഞ്ഞു. അത് ചെയ്യില്ല, ഇത് ചെയ്യില്ല എന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കി' എന്നാണ് മിക്ക പറയുന്നത്.
അതേസമയം താന്‍ ഒരിക്കല്‍ പോലും പ്രതിഫലം വൈകിപ്പിച്ചിട്ടില്ലെന്നും മിക്ക പറയുന്നു. എന്നാല്‍ ബിപാഷയ്ക്കും കരണിനുമൊപ്പമുള്ള ചിത്രീകരണം ദുഷ്‌കരമായിരുന്നു. പണിയില്ലാതിരിക്കുന്ന നായികമാര്‍ അവസരവുമായി വരുന്ന നിര്‍മ്മാതാക്കളെ ബഹുമാനിക്കണമെന്നാണ് മിക്ക സിംഗ് പറയുന്നത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ സിനിമയില്‍ ചെറിയ വേഷവും സന്തോഷത്തോടെ ചെയ്യുന്നവര്‍ കൃത്യമായി പണം നല്‍കുന്ന ചെറിയ നിര്‍മ്മാതാക്കളെ ബഹുമാനിക്കില്ലെന്നും മിക്ക ചൂണ്ടിക്കാണിക്കുന്നു.


Click it and Unblock the Notifications











