'ആ സംഭവത്തിന് ശേഷം മൂന്ന് ദിവസം എനിക്ക് പനിയായിരുന്നു'; കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവച്ച് നടി ചാരു അസോപ
വിനോദ മേഖലയുടെ നിറം കെടുത്തുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. സിനിമ, സീരിയൽ, മോഡലിംഗ് തുടങ്ങി എല്ലാ മേഖലകളിലും ഇത് ഇന്നും നിലനിൽക്കുന്നുണ്ട്. നിരവധി താരങ്ങൾ ഇതിനകം അവർക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അവസരങ്ങൾക്ക് പകരമായി കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി എത്തിയവരിൽ മുതിർന്ന താരങ്ങളടക്കമുണ്ടെന്നതാണ് മറ്റൊരു കാര്യം. തുടക്കകാലത്താണ് പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത്.
ഇപ്പോഴിതാ തനിക്കുണ്ടായ വെളിപ്പെടുത്തുകയാണ് നടി ചാരു അസോപ. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധനേടിയിട്ടുള്ള താരം തന്റെ വ്യക്തിജീവിതത്തിലെ സംഭവങ്ങളുടെ പേരിലും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. മുൻ ഭർത്താവ് രാജീവ് സെന്നുമായുണ്ടായ പ്രശ്നങ്ങളാണ് നടിയെ വാർത്തകളിൽ നിറച്ചത്. നടി സുഷ്മിത സെന്നിന്റെ സഹോദരനാണ് രാജീവ് സെൻ. കഴിഞ്ഞവർഷം ഇരുവരും വിവാഹമോചനം നേടിയിരുന്നു. 18 മാസം പ്രായമുള്ള മകളുമായി ഒറ്റയ്ക്ക് ജീവിക്കുകയാണ് ചാരു ഇപ്പോൾ.

അതിനിടെ ഇ-ടൈംസിന് നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ തുടക്കകാലത്തെ കുറിച്ചും അന്നുണ്ടായ മോശം അനുഭവവും നടി പങ്കുവച്ചത്. രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് നടിയാകാനുള്ള സ്വപ്നവുമായി മുംബൈയിൽ എത്തിയതിനെ കുറിച്ച് പറഞ്ഞാണ് ചാരു തുടങ്ങിയത്. തന്റെ സ്വപ്നത്തിന് പിന്തുണയുമായി കുടുംബം മുഴുവൻ തനിക്കൊപ്പം മുംബൈയിലേക്ക് വന്നത് നടി ഓർത്തു. ഇൻഡസ്‌ട്രിയെക്കുറിച്ച് എല്ലാവർക്കും ആശങ്കയുണ്ടായിരുന്നതിൽ ഓഡിഷനുകൾക്ക് എല്ലാം അമ്മ ഒപ്പം വരാറുണ്ടായിരുന്നു എന്നും ചാരു പറയുന്നു.
'ബിക്കാനീർ വിട്ടപ്പോൾ എന്റെ കണ്ണുകളിൽ സ്വപ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ആദ്യമായി മുംബൈയിൽ വന്നപ്പോൾ എന്റെ കുടുംബം മുഴുവൻ എന്നോടൊപ്പം വന്നിരുന്നു. വാടകയ്ക്ക് വീട് കിട്ടി, അവിടെ താമസം തുടങ്ങിയ ശേഷം അച്ഛനും സഹോദരനും പോയി. എന്റെ അമ്മ എന്നോടൊപ്പം നിൽക്കുകയും ഓഡിഷനുകളിലും മീറ്റിംഗുകളിലുമെല്ലാം എന്നെ അനുഗമിക്കുകയും ചെയ്തു. ഇൻഡസ്ട്രിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ എന്നെ ഒറ്റയ്ക്ക് വിടാൻ അമ്മ ആഗ്രഹിച്ചില്ല', ചാരു പറഞ്ഞു.
എങ്കിലും തനിക്ക് കാസ്റ്റിംഗ് കൗച്ച് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചാരു വ്യക്തമാക്കി. 20-21 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഉണ്ടായ ദുരനുഭവവും നടി പങ്കുവച്ചു. 'ഞാൻ ആ സമയത്ത് ഒരുപാട് മീറ്റിംഗുകൾക്ക് പോയിരുന്നു, അതിനിടെ അറിയപ്പെടുന്ന ഒരു പ്രൊഡക്ഷൻ ഹൗസിൽ നിന്നുള്ള ഒരു നിർമ്മാതാവിനെ കണ്ടു. കരാറിലേക്ക് വരെ എത്തി. കാസ്റ്റിംഗ് ഡയറക്ടർ കരാറുമായി വന്നു',
'പേനയെടുത്ത് കരാർ ഒപ്പിടാൻ പോയപ്പോൾ, തനിക്കറിയാവുന്ന കുറച്ച് ആളുകളുമായി വിട്ടുവീഴ്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അതിന് എനിക്ക് കഴിയില്ലെന്ന് ഞാൻ പറഞ്ഞു. ഞാൻ ചെയ്തില്ലെങ്കിൽ പുറത്ത് അതിന് തയ്യാറായി പെൺകുട്ടികൾ ഇരിക്കുന്നുണ്ടെന്നാണ് അവർ പറഞ്ഞത്. ആ സംഭവത്തിന് ശേഷം മൂന്ന് ദിവസം എനിക്ക് പനിയായിരുന്നു,' നടി പറഞ്ഞു.

അതേസമയം നിരവധി തവണ അവസരങ്ങൾ നഷ്ടമായതിനെ കുറിച്ചും ചാരു പറഞ്ഞു. ഓഡിഷന് പോകുമ്പോൾ വളരെ സുന്ദരിയായി പോകുന്ന താൻ അവിടെ എത്തുമ്പോൾ ആകെ മോശം ലുക്കിൽ ആയിട്ടുണ്ടാകും. ഇതേ തുടർന്ന് മൂന്ന് വസ്ത്രങ്ങളും അതിനൊത്ത ചെരുപ്പുകളുമായി ഓഡിഷന് പോകാൻ തുടങ്ങിയെന്നും ഓരോ ഇടങ്ങളിലും ഓരോന്ന് മാറി മാറി ഉപയോഗിക്കുമായിരുന്നുവെന്നും നടി പറഞ്ഞു.
സിംഗിൾ മദറായ ശേഷം അഭിനയത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, തന്റെ സാമ്പത്തിക സ്ഥിരതയെ ആശ്രയിച്ചാണ് എല്ലാം എന്ന മറുപടിയാണ് ചാരു നൽകിയത്. സാമ്പത്തികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നാൽ മുന്നിൽ വരുന്ന അവസരങ്ങളെല്ലാം രണ്ടാമതൊന്ന് ആലോചിക്കാതെ തിരഞ്ഞെടുക്കാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. കൈസാ യെ റിഷത അഞ്ജാന എന്ന പരമ്പരയിലാണ് ചാരു അസോപ ഇപ്പോൾ അഭിനയിക്കുന്നത്.


Click it and Unblock the Notifications