ലിപ്സ്റ്റിക്കിട്ട് പണി വാങ്ങിയ ഐശ്വര്യ; ആരാധ്യയെ ട്രോളിൽ മുക്കിയ വീഡിയോ കോൾ!, കാനിലെ ചില വിവാദ നിമിഷങ്ങൾ
ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2023ലെ കാൻ ചലച്ചിത്ര മേളയ്ക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തുടക്കമാവുകയാണ്. ചലച്ചിത്ര മേള എന്നതിനപ്പുറം ഒരു ഫാഷൻ റെഡ് കാർപെറ്റ് ഇവന്റ് കൂടിയാണ് കാൻ ഫിലിം ഫെസ്റ്റിവൽ. നിരവധി താരങ്ങളാണ് പുത്തൻ ഫാഷനിൽ റെഡ് കാർപെറ്റിൽ എത്താറുള്ളത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഐശ്വര്യ റായ് അടക്കമുള്ള താരങ്ങളും എല്ലാ വർഷവും കാനിൽ ഉണ്ടാവാറുണ്ട്.
ഇത്തവണ ആദ്യമായി അനുഷ്‌ക ശർമ്മയും കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ എത്തുമെന്നാണ് വിവരം. കാനിലെ തന്റെ അരങ്ങേറ്റത്തിൽ അനുഷ്‌ക ശർമ്മ എങ്ങനെയാകും പ്രത്യക്ഷപ്പെടുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അതേസമയം, വീണ്ടും ഒരു കാൻ ചലച്ചിത്ര മേള കൂടി എത്തുമ്പോൾ മുൻപുണ്ടായ ചില വിവാദങ്ങളൊക്കെ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഐശ്വര്യ റായ്, സോനം കപൂർ, ദീപിക പദുകോൺ തുടങ്ങിയവരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

നടൻ ജിം സർഭിന്റെ റേപ്പ് ജോക്കാണ് ഇതിലൊന്ന്. മദ്യം തൊടുന്നതിനേക്കാൾ 12 വേശ്യകൾ എന്നെ ബലാത്സംഗം ചെയ്യുന്നതാണ് നല്ലതെന്ന് താരം ഒരിക്കൽ കാൻ വേദിയിൽ പറഞ്ഞിരുന്നു. നടി കങ്കണ റണാവത്തും ജിമ്മിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു, നടന്റെ ആ റേപ്പ് ജോക്ക് കേട്ട് ചിരിക്കുകയാണ് കങ്കണ ചെയ്തത്. ഇതോടെ ഈ സംഭവം വലിയ വിവാദമാവുകയായിരുന്നു. കഴിഞ്ഞ വർഷം സംഭവിച്ചതാണ് മറ്റൊന്ന്.
കഴിഞ്ഞ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ ഐശ്വര്യയ്ക്ക് ഒപ്പം മകൾ ആരാധ്യയും എത്തിയിരുന്നു. കാൻ റെഡ് കാർപെറ്റിൽ വെച്ച് ഇവർ അമേരിക്കൻ നടി ഈവ ലോംഗോറിയയെ കണ്ടുമുട്ടുകയും അവർ മകനെ വീഡിയോ കോളിലൂടെ ആരാധ്യയ്ക്കും ഐശ്വര്യക്കും പരിചയപ്പെടുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ വലിയ രീതിയിൽ വൈറലാവുകയുണ്ടായി. ഇതിനു പിന്നാലെ ഇംഗ്ലീഷ് ഉച്ചാരണത്തിന്റെ പേരിൽ ആരാധ്യയെ പരിഹസിച്ച് പലരും രംഗത്തെത്തുകയായിരുന്നു.
ദീപികയ്ക്ക് എതിരെയും കഴിഞ്ഞ വർഷം വിമർശനം വന്നിരുന്നു. കഴിഞ്ഞ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഓണററി ജൂറി അംഗമായിരുന്നു ദീപിക. എന്നാൽ തന്റെ ചുമതലയെ കുറിച്ച് ചോദിച്ചപ്പോൾ നടി ആശയക്കുഴപ്പത്തിലായി, ഇതോടെ ഇതിനേക്കാൾ നല്ലത് പ്രിയങ്ക ആയിരുന്നു എന്ന് പറഞ്ഞ് ചിലർ രംഗത്ത് വരുകയായിരുന്നു.
കാൻ റെഡ് കാർപെറ്റിൽ സ്ഥിരമായി എത്താറുള്ള ഒരു ഇന്ത്യൻ താരമാണ് മല്ലിക ഷെരാവത്ത്. മല്ലികയും ഇതുപോലെ വിവാദത്തിൽ പെട്ടിട്ടുണ്ട്. ലിംഗപരമായ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന കാര്യത്തിൽ ഇന്ത്യ ഒരു പിന്തിരിപ്പൻ രാജ്യമാണെന്ന രീതിയിൽ നടത്തിയ പ്രസ്താവനയുടെ പേരിലായിരുന്നു ഇത്.
2019ൽ ഹിന ഖാൻ ആദ്യമായി കാൻ റെഡ് കാർപെറ്റിൽ എത്തിയപ്പോൾ താരത്തെ കളിയാക്കികൊണ്ട് ജിതേഷ് പിള്ള ഇട്ട ഒരു പോസ്റ്റ് വലിയ ചർച്ചയായി മാറിയിരുന്നു. അന്ന് നിരവധി പേരാണ് ജിതേഷിന് എതിരെയും ഹിനയ്ക്ക് പിന്തുണയുമായി എത്തിയത്. പിന്നീട് ജിതേഷ് പിള്ള അതിൽ മാപ്പ് പറയുകയും ചെയ്തിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളകളിലെല്ലാം ഇന്ത്യയെ പ്രതിനിധീകരിച്ച് സ്ഥിര സാന്നിധ്യമാകാറുള്ള താരമാണ് ഐശ്വര്യ. 2016 ലെ കാനിലും ഐശ്വര്യ എത്തിയിരുന്നു.

എന്നാൽ അന്ന് വലിയ രീതിയിലുള്ള പരിഹാസങ്ങളാണ് ഐശ്വര്യയ്ക്ക് കേൾക്കേണ്ടി വന്നത്. പർപ്പിൾ ലിപ്സ്റ്റികിന്റെ പേരിൽ ആയിരുന്നു കളിയാക്കൽ. അതിനു ശേഷം ശരീരഭാരത്തിന്റെ പേരിലും ബോട്ടോക്‌സ് ചെയ്തു എന്ന് പറഞ്ഞും ഐശ്വര്യയ്ക്ക് നേരെ ട്രോളുകൾ വന്നിട്ടുണ്ട്.
കഴിഞ്ഞ വർഷം പ്ലാസ്റ്റിക് ബ്യൂട്ടി എന്ന് വിളിച്ചും ഐശ്വര്യയെ ചിലർ കളിയാക്കിയിരുന്നു. ഇതുകൂടാതെ ഒരിക്കൽ സോനം കപൂർ ഐശ്വര്യയെ അമ്മായി എന്ന് വിളിച്ചതിന്റെ പേരിൽ കാനിന്റെ റെഡ് കാർപെറ്റിൽ സോനത്തിനൊപ്പം വരാൻ ഐശ്വര്യ വിസമ്മതിച്ചതും മുൻപ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ 20 വർഷമായി കാനിലെ സ്ഥിരസാന്നിധ്യമാണ് ഐശ്വര്യ. ഇത്തവണ താരം എങ്ങനെയാകും റെഡ് കാർപെറ്റിൽ എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.


Click it and Unblock the Notifications











