ഷാരൂഖിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ അധോലോക നേതാവ്, പേടിച്ചരണ്ട കിങ് ഖാൻ; സംഭവമിങ്ങനെ
ബോളിവുഡിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ താരമാണ് ഷാരൂഖ് ഖാൻ. സിനിമ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തം കഴിവ് കൊണ്ടാണ് ഷാരൂഖ് ഇന്ന് കാണുന്ന എല്ലാം നേടിയത്. ലോകമെമ്പാടും നിരവധി ആരാധകരാണ് താരത്തിനുള്ളത്. കിങ് ഖാൻ, ബാദ്ഷാ എന്നിങ്ങനെ പല വിശേഷങ്ങളാണ് ആരാധകർ താരത്തിന് ചാർത്തി നൽകിയിരിക്കുന്നത്.
90 കളിലാണ് ഷാരൂഖ് സൂപ്പർ താരപദവി നേടിയെടുക്കുന്നുണ്ട്. ഷാരൂഖിന്റെ കരിയറിലെ സുവർണ കാലഘട്ടമായിരുന്നു അത്. ബോളിവുഡിനെ സംബന്ധിച്ച് ഭീതിജനകമായ കാലഘട്ടവും. ആ സമയത്താണ് സിനിമ വ്യവസായത്തിന് നേരെ അധോലോകത്തിന്റെ ഭീഷണി ഉയർന്നുവരുന്നത്. 1997ൽ ഗുൽഷൻ കുമാർ വെടിയേറ്റ് മരിച്ചതും നിർമ്മാതാവ് രാജീവ് റായി ആക്രമിക്കപ്പെട്ടതും അതിന്റെ ഭാഗമായാണ്. ഈ രണ്ടു സംഭവങ്ങളെയും തുടർന്ന് താരങ്ങളുൾപ്പെടെ കനത്ത ജാഗ്രതയിൽ ആയിരുന്നു.

ഈ സമയത്ത് തന്നെ ബോളിവുഡിലെ വമ്പൻ താരങ്ങൾക്ക് അധോലോകത്ത് നിന്ന് ഭീഷണി കോളുകൾ വരുന്നുണ്ടായിരുന്നു, അന്നത്തെ സൂപ്പർ സ്റ്റാറായിരുന്ന ഷാരൂഖിനെ തേടിയും ആ സമയത്ത് കോളെത്തി. അനുപമ ചോപ്രയുടെ കിംഗ് ഓഫ് ബോളിവുഡ്: ഷാരൂഖ് ഖാൻ ആൻഡ് ദി സെഡക്റ്റീവ് വേൾഡ് ഓഫ് ഇന്ത്യൻ സിനിമ എന്ന പുസ്തകത്തിൽ ഈ സംഭവത്തെ കുറിച്ച് പറയുന്നുണ്ട്.
90 കളിൽ ഏറ്റവും താരമൂല്യമുള്ള നടനായിരുന്നു ഷാരൂഖ്. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ എന്ന ചിത്രത്തിലൂടെ തലവര മാറിയ ഷാരൂഖ് ബോളിവുഡ് ഭരിക്കുന്ന സമയമായിരുന്നു. ആ സമയത്താണ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സംവിധായകൻ മഹേഷ് ഭട്ടിനെ വിളിക്കുന്നത്. അധോലോക നേതാവ് അബു സലീം ഷാരൂഖിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം കൈമാറി എന്നായിരുന്നു അദ്ദേഹം സംവിധായകനെ അറിയിച്ചത്.

ഗുൽഷൻ കുമാറിന്റെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരനായിരുന്നു അബു സലിം. പൊലീസിന് ലഭിച്ച വിവരമനുസരിച്ച്, അബു സലീമിന്റെ സുഹൃത്തായ നിർമ്മാതാവിന്റെ സിനിമ ഷാരൂഖ് നിരസിച്ചതാണ് ഷാരൂഖിനെ ലക്ഷ്യം വെക്കാൻ കാരണമായത്. എന്നാൽ ഈ സമയത്ത് അധോലോകത്തിൽ നിന്ന് ഷാരൂഖിന് കോളുകളൊന്നും ലഭിച്ചിരുന്നില്ല. മഹേഷ് സംഭവം അറിഞ്ഞയുടൻ ഷാരൂഖുമായി പൊലീസ് ഉദ്യോഗസ്ഥന്റെ അടുത്തെത്തി. ഷാരൂഖിന് സുരക്ഷയൊരുക്കി.
ഭീഷണിയെത്തുടർന്ന് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനോടും മക്കളോടും വീടിനു പുറത്തിറങ്ങരുതെന്ന് നിദേശം നൽകിയിരുന്നു. അങ്ങനെയിരിക്കെ ഷാരൂഖ് യാഷ് ചോപ്രയുടെ ദിൽ തോ പാഗൽ ഹേയുടെ ഷൂട്ടിങ്ങിന്റെ തിരക്കിൽ ആയിരിക്കെ, ഒരു ദിവസം അബു സലീമിന്റെ കോൾ വന്നു. സലിം ഷാരൂഖിനോട് 'എന്തൊക്കെയുണ്ട്' എന്ന് ചോദിച്ചു. ഷാരൂഖ് തിരിച്ചു 'ആരാണിത്' എന്ന് ചോദിച്ചു. എന്നാൽ അത് കേട്ട സലിം അസ്വസ്ഥനായി ഷാരൂഖിനെ ചീത്ത വിളിക്കാൻ തുടങ്ങി.

ഒടുവിൽ ഷാരൂഖ്, 'എന്താണ് പ്രശ്‌നം, സർ?' എന്ന് ചോദിച്ചപ്പോൾ, നിങ്ങളൊരു മുസ്ലിം നിർമാതാവിന്റെ സിനിമ ഉപേക്ഷിച്ചതിൽ തനിക്ക് എതിർപ്പുണ്ടെന്നും. താങ്കൾ സ്വന്തം സമുദായത്തിൽ ഉള്ളവരെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധോലോക നേതാവ് പറഞ്ഞു. സത്യത്തിൽ ആ സമയത്ത് ഷാരൂഖ് ഖാൻ ഏതാനും മുസ്ലീം നിർമ്മാതാക്കളുമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇത് സലീമിനെ ബോധിപ്പിച്ചു.
അപ്പോൾ സലിം ഷാരൂഖിനോട് പറഞ്ഞു,'നിങ്ങൾ വളരെ അഭിമാനിയാണെന്നാണ് ആളുകൾ എന്നോട് പറയുന്നത് അതുപോലെ നല്ലയാളാണെന്നും. അതുകൊണ്ട് ഇനി നിങ്ങൾക്ക് പൊലീസ് ആവശ്യമില്ല. ഞാൻ നിങ്ങളെ കൊല്ലില്ല'

അബു സലിം നടനോട് നേരിട്ട് വധഭീഷണി പിൻവലിച്ചെങ്കിലും ഷാരൂഖിന്റെ സുരക്ഷ തുടർന്നു. എന്നാൽ മറ്റുള്ളവരുടെ വിവരങ്ങൾ ചോർത്താനായി സലിം ഷാരൂഖിനെ ഇടയ്ക്കിടെ വിളിക്കാൻ തുടങ്ങിയിരുന്നു. നമ്മൾ നേരിൽ കാണുമെന്നും അയാൾ ഷാരൂഖിനോട് പറഞ്ഞിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരം ഷാരൂഖ് ഒന്നും വിട്ടു പറയുകയോ ആരെയും കുറിച്ച് ഒരു വിവരവും നൽകുകയും ചെയ്തിരുന്നില്ല. ആ കോളുകളിൽ താൻ ഒരുപാട് പേടിച്ചിരുന്നു എന്ന് ഷാരൂഖ് പറഞ്ഞിട്ടുണ്ട്.
നിരവധി തവണ വിളിച്ചെങ്കിലും സലിം ഷാരൂഖിനോട് പണമൊന്നും ആവശ്യപ്പെട്ടില്ല, എന്നാൽ താൻ ഏതൊക്കെ സിനിമകളാണ് ചെയ്യേണ്ടതെന്ന് പലപ്പോഴും ഉപദേശിക്കുമായിരുന്നു. അതിന് ഞാൻ ആരെ കൊല്ലണമെന്ന് പറയുന്നില്ലല്ലോ അപ്പോൾ ഏത് സിനിമ ചെയ്യണമെന്ന് എന്നോട് പറയരുത് എന്ന് പറഞ്ഞു അതെല്ലാം വിനയപൂർവം നിരസിക്കുമായിരുന്നു എന്നും ഷാരൂഖ് പറയുന്നു.

ഒരുപാട് നാൾ സുരക്ഷ ജീവനക്കാർ തീർത്ത സുരക്ഷാ വലയത്തിനുള്ളിൽ കഴിഞ്ഞ ഷാരൂഖ് പിന്നീട് അത് പിൻവലിക്കുകയും സ്വന്തമായി ഒരു സെക്യൂരിറ്റി ഗാർഡിനെ വെക്കുകയും ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുകയും ചെയ്തിരുന്നു. അതേസമയം, താൻ ഒരിക്കലും വെടിയേറ്റ് വീഴില്ലെന്ന തെറ്റായ ആത്മവിശ്വാസം തനിക്ക് ഉണ്ടായിരുന്നു എന്നും ഷാരൂഖ് പറയുന്നുണ്ട്.


Click it and Unblock the Notifications