അന്ന് സൽമാൻ ഖാന്റെ കാറിനെ ചേസ് ചെയ്തു; ആരാധകൻ എന്ന നിലയിൽ താൻ ഇതൊക്കെ ചെയ്തിട്ടുണ്ടെന്ന് ദുൽഖർ
മലയാളത്തിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം കഴിവ് തെളിയിച്ച ദുൽഖർ ഇന്ന് മലയാളത്തിൽ നിന്നുള്ള ഏറ്റവും വലിയ പാൻ ഇന്ത്യൻ താരമാണ്. ഇന്ത്യയൊട്ടാകെ വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കാനും ദുൽഖറിന് ആയിട്ടുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ തുടക്കകാലത്ത് അറിയപ്പെട്ട നടൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ദുൽഖറിന്റെ തെലുങ്ക് ചിത്രം സീതാ രാമം ഗംഭീര വിജയമായിരുന്നു. തിയേറ്ററുകളിൽ വലിയ ഓളമുണ്ടാക്കിയ ചിത്രം കഴിഞ്ഞ ആഴ്ച ആമസോൺ പ്രൈമിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ഹിന്ദി ചിത്രമാണ് ദുൽഖറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിറം മങ്ങിയ ബോളിവുഡിനെ തിരിച്ചു കൊണ്ടുവരുന്ന ചിത്രമാണ് ദുൽഖറിന്റെ ഛുപ് എന്നാണ് ബോളിവുഡ് പ്രേക്ഷകരിൽ നിന്ന് ഉയരുന്ന അഭിപ്രായം. ദുൽഖറിന്റെ പ്രകടനവും കയ്യടി വാങ്ങുന്നുണ്ട്.
ചിത്രത്തിന്റെ പ്രമോഷനുമായി തിരക്കിലാണ് ദുൽഖർ ഇപ്പോൾ. ബി ടൗണിലെ പ്രമുഖ മാധ്യമങ്ങൾക്കെല്ലാം ദുൽഖർ അഭിമുഖങ്ങൾ നൽകുന്നുണ്ട്. മാഷബിൾ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. താൻ സൽമാൻ ഖാന്റെ ആരാധകൻ ആണെന്നും വിദ്യാർത്ഥി ആയിരിക്കെ ഒന്ന് കാണാൻ നടന്റെ കാറിനെ ചേസ് ചെയ്തിട്ടുണ്ടെന്നുമാണ് ദുൽഖർ പറഞ്ഞത്.

മെഗാസ്റ്റാറിന്റെ മകനായ ദുൽഖറിന് വേണമെങ്കിൽ എല്ലാ താരങ്ങളെയും നേരിൽ കാണാം. എന്നാൽ വിദ്യാർത്ഥി ആയിരിക്കെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ആരാധകൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നാണ് ദുൽഖർ പറയുന്നത്.
'ഞാൻ സൽമാൻ ഖാന്റെ കാറിനെ ചേസ് ചെയ്തിട്ടുണ്ട്. ഒരു ആരാധകനെന്ന നിലയിൽ ഞാൻ അതെല്ലാം ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ആഗ്രഹിച്ചു. പുറകെ പോയാൽ അദ്ദേഹം കാറിൽ നിന്ന് ഇറങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു, അപ്പോൾ ഞങ്ങൾക്ക് അദ്ദേഹത്തെ കാണാൻ കഴിയുമെന്ന് കരുതി. അദ്ദേഹം കാറിന്റെ മുൻ സീറ്റിൽ ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു,' ദുൽഖർ പറഞ്ഞു.

അന്ന് ഒന്ന് കാണാൻ ആഗ്രഹിച്ചെങ്കിലും ഇതുവരെ നടനെ നേരിൽ കണ്ട് സംസാരിക്കാൻ ആയിട്ടില്ലെന്ന് ദുൽഖർ പറഞ്ഞു. 'ഞാൻ ഇതുവരെ സൽമാൻ സാറിനെ നേരിൽ കണ്ടിട്ടില്ല. ഷാരൂഖ് സാറിനെ രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട്, ആമിർ സാറിനെയും രണ്ട് തവണ കണ്ടു, പക്ഷേ സൽമാൻ സാറിനെ കാണാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല,' ദുൽഖർ പറഞ്ഞു.
ആർ ബൽകിയാണ് ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് സംവിധാനം ചെയ്തിരിക്കുന്നത്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ ത്രില്ലർ ചിത്രമാണിത്. സിനിമാ നിരൂപകരിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണിതെന്നാണ് ലഭിക്കുന്ന സൂചന. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications