മൂന്ന് വയസുള്ള മകന് ക്യാന്‍സര്‍, നാളെ ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍; എന്റെ ലോകം കീഴ്‌മേല്‍ മറിഞ്ഞു: ഇമ്രാന്‍
ബോളിവുഡിലെ മിന്നും താരമാണ് ഇമ്രാന്‍ ഹാഷ്മി. രണ്ടായിരങ്ങളില്‍ ഇമ്രാന്‍ ഹാഷ്മിയെ പോലെ ഓളമുണ്ടാക്കിയ വേറൊരു നായകനില്ല. പാന്‍ ഇന്ത്യനൊക്കെ വരുന്നതിനും മുമ്പേ രാജ്യം മുഴുവനും തരംഗമുണ്ടാക്കാന്‍ ഇമ്രാന്‍ ഹാഷ്മിയ്ക്ക് സാധിച്ചിരുന്നു. പ്രണയകഥകളും ത്രില്ലറുകളുമാണ് ഇമ്രാന്‍ ഹാഷ്മിയെ താരമാക്കുന്നത്. ഇമ്രാന്റെ സിനിമകളിലെ പാട്ടുകള്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. ഇമ്രാന്‍ ഹാഷ്മിയ്ക്ക് മാത്രം എങ്ങനെ ഇങ്ങനെ നല്ല പാട്ടുകള്‍ മാത്രം കിട്ടുന്നുവെന്ന് സമകാലികര്‍ ആലോചിച്ചിട്ടുണ്ട്.
തന്റെ സിനിമകളിലെ ചുംബന രംഗങ്ങളുടെ പേരിലും പ്രശസ്തനാണ് താരം. സീരിയല്‍ കിസ്സര്‍ എന്ന പേരും അങ്ങനെ ലഭിച്ചിട്ടുണ്ട്. താരകുടുംബത്തില്‍ നിന്നും വന്ന് ബോളിവുഡിലെ പ്രമുഖനായി മാറിയ നടന്‍. അതേസമയം പുറമെ കാണുന്നത് പോലെയായിരുന്നില്ല ഇമ്രാന്‍ ഹാഷ്മിയുടെ ജീവിതം. 2014 ന് ശേഷം ഇമ്രാന്‍ ഹാഷ്മിയുടെ ജീവിതം പ്രശ്‌നഭരിതമായിരുന്നു.

കരിയറില്‍ മികച്ചനിലയില്‍ നില്‍ക്കെയാണ് താരത്തിന്റെ മകന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. ഇതോടെ സിനിമയില്‍ നിന്നും ഇറങ്ങി നടന്ന അദ്ദേഹം അഞ്ച് വര്‍ഷക്കാലം മകന്റെ ചികിത്സയ്ക്കായി വിദേശത്തായിരുന്നു. മകന്‍ രോഗമുക്തനായ ശേഷമാണ് തിരികെ വന്നത്്. മൂന്ന് വയസ് മാത്രമുള്ളപ്പോഴാണ് താരപുത്രന് ക്യാന്‍സര്‍ ബാധിക്കുന്നത്. തന്റെ മകന്റെ രോഗകാലത്തെക്കുറിച്ച് ഇമ്രാന്‍ പിന്നീട് പുസ്തകം എഴുതിയിരുന്നു. ഇപ്പോഴിതാ രണ്‍വീര്‍ അലഹബാദിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി.
2014 ലാണ് മകന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ ഘട്ടമാണ് അത്. തൊഴില്‍പരമായ ഒരു തകര്‍ച്ചയും അതിന്റെ അടുത്ത് പോലും വരില്ലെന്നാണ് താരം പറയുന്നത്. ആ അഞ്ച് വര്‍ഷക്കാലം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നുവെന്നാണ് താരം ഓര്‍ക്കുന്നത്.
''ഒരു വൈകുന്നേരമാണ് എന്റെ ജീവിതം മാറ്റി മറിക്കുന്നത്. ജനുവരി 13 ന് ഞാനും ഭാര്യയും മകനും ഭക്ഷണം കഴിക്കാനായി പുറത്ത് പോയി. അവിടെ വച്ചാണ് ആദ്യമായി രോഗലക്ഷണം കാണുന്നത്. അവന്‍ ഭാര്യയോട് വാഷ് റൂമില്‍ കൊണ്ടു പോകണം എന്ന് പറഞ്ഞു. മൂത്രത്തില്‍ രക്തമാണ് പോയത്. വളരെ സന്തോഷകരമായൊരു സായാഹ്നത്തില്‍ നിന്നും മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഞങ്ങള്‍ ഡോക്ടറുടെ മുന്നില്‍ ഇരിക്കുകയാണ്. മകന് ക്യാന്‍സര്‍ ആണെന്നും അടുത്ത ദിവസം തന്നെ ഓപ്പറേഷന്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു'' എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്.
''അതിന് ശേഷം കീമോതെറാപ്പി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 12 മണിക്കൂറിനുള്ളില്‍ എന്റെ ലോകം കീഴ്‌മേല്‍ മറിഞ്ഞു. അതിന് മുമ്പ് കുടുംബത്തിലെ ആരും തന്നെ ലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. ഈ വാര്‍ത്ത അറിഞ്ഞ ആദ്യത്തെ ദിവസം മകന്റെ മുന്നിലിരുന്ന് കരയാന്‍ പോലും സാധിച്ചില്ല. ഞങ്ങള്‍ അവന്‍ കാണാതെ ഒരു മുറിയില്‍ കയറിയിരുന്നാണ് കരഞ്ഞത്. മകനെ തളര്‍ത്താന്‍ സാധിക്കില്ലായിരുന്നു'' എന്നും അദ്ദേഹം പറയുന്നുണ്ട്.
മകന്റെ ചികിത്സ പൂര്‍ത്തിയായി എല്ലാം സാധാരണ നിലയിലേക്ക് വരുമ്പോഴാണ് ഇമ്രാന്‍ ഹാഷ്മിയുടെ ജീവിതത്തിലേക്ക് അടുത്ത കൊടുങ്കാറ്റെത്തുന്നത്. ഇത്തവണ അത് എത്തിയത് അമ്മയുടെ മരണത്തിന്റെ രൂപത്തിലാണ്. അമ്മയ്ക്കും ക്യാന്‍സര്‍ ആയിരുന്നു. അമ്മയുടെ അവസാന നാളുകളില്‍ കൂടെ ഉണ്ടായില്ല എന്നത് ഇന്നും തന്നെ വേദനിപ്പിക്കുന്നതാണെന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്.

''മകന്റെ ചികിത്സ കഴിഞ്ഞപ്പോഴാണ് അമ്മയ്ക്കും ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. ആറ് മാസത്തിനകം അമ്മ മരിച്ചു. അത് എനിക്ക് വലിയ ഞെട്ടലായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധമാണ്, ഇങ്ങനെ സംഭവിക്കുമെന്ന് അറിയാതെ ഞാന്‍ ഷൂട്ടിംഗിലായിരുന്നത്. അമ്മ കീമോതെറാപ്പി ചെയ്തിരുന്നു. ഞാന്‍ വിമാനത്തില്‍ കയറിയപ്പോഴാണ് അമ്മ പോയെന്ന കോള്‍ വരുന്നത്. 15 മണിക്കൂര്‍ യാത്ര ചെയ്താണ് തിരിച്ചെത്തുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള 15 മണിക്കൂറാണ് അത്' എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്.
അതേസമയം ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ഗ്രൗണ്ട് സീറോയാണ് പുതിയ സിനിമ. മുന്‍ ബിഎസ്എഫ് ഓഫീസര്‍ നരേന്ദ്ര നാഥ് ധര്‍ ദൂബെയുടെ കഥയാണ് സിനിമ പറയുന്നത്. തേജസ് വിജയ് ദ്യോസ്‌കര്‍ ആണ് സംവിധാനം.


Click it and Unblock the Notifications











