'എല്ലാവരും മാറ്റി നിർത്തി, കളിയാക്കി; സുഹൃത്തുക്കൾ പോലും ഉണ്ടായിരുന്നില്ല'; ഹൃത്വിക് റോഷൻ പറയുന്നു
ബോളിവുഡിലെ സ്റ്റൈലിഷ് താരമാണ് നടൻ ഹൃത്വിക് റോഷന്‍. അഭിനയം, നൃത്തം, സൗന്ദര്യം എന്നിവ കൊണ്ടെല്ലാം നിരവധി പേരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട് നടൻ. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ആമിര്‍ ഖാനും അക്ഷയ് കുമാറുമൊക്കെ കളം നിറഞ്ഞാടുന്ന സമയത്താണ് ഹൃത്വികും ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. ആദ്യ സിനിമ തന്നെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ആയതോടെ ഹൃത്വിക് സൂപ്പർ താരമായി മാറുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാകാൻ ഹൃത്വിക്കിന് കഴിഞ്ഞു.
ഹൃത്വിക്കിന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിൽ ഒന്നാണ് കോയി മിൽ ഗയ. ഇന്നും ഹൃത്വിക്കിന്റെ സിനിമകളിൽ ഏറ്റവും ജനപ്രീയമായി നിൽക്കുന്ന സിനിമയും അത് തന്നെ. ചിത്രം പുറത്തിറങ്ങിയിട്ട് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അതിനിടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ കോയി മിൽ ഗയയിലെ രോഹിത് എന്ന കഥാപാത്രം തന്റെ യഥാർത്ഥ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതെന്ന് പറയുകയാണ് ഹൃത്വിക് റോഷന്‍.

രോഹിതിനെ പോലെ സ്‌കൂൾ കാലഘട്ടത്തിൽ ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്ന ആളാണ് താനെന്ന് ഹൃത്വിക് പറഞ്ഞു. സീനിയർ വിദ്യാർത്ഥികളുടെ ഉപദ്രവം കാരണം സ്‌കൂളിൽ പോകാൻ ആഗ്രഹിക്കാത്ത സമയങ്ങളുണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹൃത്വിക് റോഷൻ ഇക്കാര്യം തുറന്ന് പറഞ്ഞത്.
'രോഹിത് എന്ന കഥാപാത്രവുമായി ഞാൻ പൂർണമായും ബന്ധപ്പെട്ട് കിടക്കുകയാണ്. വിക്കിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ കേട്ടാണ് ഞാൻ വളർന്നത്. സ്കൂളിൽ പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അമ്മയുടെ അടുത്ത് പരാതി പറഞ്ഞ് കരയുമായിരുന്നു. സിനിമയിൽ രാജും സുഹൃത്തുക്കളും ചേർന്ന് രോഹിതിന്റെ സ്കൂട്ടി തകർക്കുന്ന രംഗം യഥാർത്ഥ ജീവിതത്തിൽ എനിക്ക് സംഭവിച്ചതാണ്. എനിക്ക് ഒരു ബിഎംഎക്സ് സൈക്കിൾ ഉണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഏറ്റവും വിലപ്പെട്ട സ്വത്തായിരുന്നു അത്',
'ഒരിക്കൽ ചില സീനിയർ വിദ്യാർത്ഥികൾ എന്റെ സൈക്കിൾ തകർത്തു, ഞാൻ തകർന്നു പോയി. രോഹിത്തിന്റെ കഥാപാത്രത്തിന് ആവശ്യമായ ഒരു ദുർബലത, എന്റെ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ എനിക്ക് ലഭിച്ചിരുന്നു', ഹൃത്വിക് റോഷന്‍ പറഞ്ഞു.

ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ മറ്റൊരു അഭിമുഖത്തിലും ഹൃത്വിക് തന്റെ സ്‌കൂൾ കാലഘട്ടത്തെ കുറിച്ച് സംസാരിച്ചു. തന്റെ സ്കൂൾ ദിനങ്ങൾ ശരിക്കും വേദനാജനകമായിരുന്നുവെന്നാണ് നടൻ പറഞ്ഞത്. കുട്ടിക്കാലത്ത് തനിക്ക് നല്ല രീതിയിൽ വിക്കുണ്ടായിരുന്നു. അതിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നു. സുഹൃത്തുക്കളോ, കാമുകിമാരോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വളരെ നാണക്കാരനായിരുന്നു ഞാൻ. കളിയാക്കലുകൾ കാരണം സ്കൂളിൽ നിന്ന് വന്നാൽ ഞാൻ കിടന്ന് കരയും. അത്രമാത്രം വേദനാജനകമായിരുന്നു തന്റെ സ്‌കൂൾ ജീവിതമെന്ന് ഹൃത്വിക് പറയുന്നു.
ഹൃത്വിക് റോഷന്റെ അച്ഛന്‍ രാകേഷ് റോഷന്‍ ആയിരുന്നു കോയ് മില്‍ ഗയയുടെ സംവിധാനം. പ്രീതി സിന്റ നായികയായ സിനിമയില്‍ രേഖയും പ്രധാന വേഷത്തിലെത്തിയിരുന്നു. അതേസമയം വിക്രം വേദയാണ് ഹൃത്വിക് റോഷന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴില്‍ വലിയ ഹിറ്റായി മാറിയ ഇതേ പേരിലുള്ള സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു വിക്രം വേദ.
തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിച്ചത്. മാധവന് പകരം സെയ്ഫ് അലി ഖാനുമെത്തി. ഹൃത്വിക്കിന്റെ പ്രകടനം കയ്യടി നേടിയെങ്കിലും ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഫൈറ്റര്‍ ആണ് ഹൃത്വിക്കിന്റെ പുതിയ സിനിമ. ദീപിക പദുക്കോണാണ് നായിക.


Click it and Unblock the Notifications