പതിനെട്ടാം വയസിലെ കാസ്റ്റിംഗ് കൗച്ച്! ഒറ്റയ്ക്ക് കാണാന്‍ പറഞ്ഞ പ്രമുഖ നടന്‍; വെളിപ്പെടുത്തി ഇഷ കോപ്പിക്കര്‍
രണ്ടായിരങ്ങളുടെ തുടക്കത്തില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ഇഷ കോപ്പികര്‍. ഗ്ലാമറസ് റോളുകളും തന്റെ തുറന്ന സമീപനങ്ങളിലൂടേയും ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഇഷ താരമായി മാറുകയായിരുന്നു. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും ഇഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കമ്പനി, എല്‍ഒസി കാര്‍ഗില്‍, 36 ചൈന ടൗണ്‍ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റുകള്‍ ഇഷയുടേതായുണ്ട്.
ഇപ്പോഴിതാ താന്‍ നേരിട്ട ചില മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഇഷ. എന്നെങ്കിലും ഗ്ലാമറസ് റോളുകളില്‍ നിന്നും ഐറ്റം സോംഗുകളില്‍ നിന്നും ശക്തമായ കഥാപാത്രങ്ങളിലേക്ക് ചുവടുമാറ്റാന്‍ ആഗ്രഹിച്ചിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇഷ. ബോളിവുഡില്‍ തീരുമാനങ്ങളെടുക്കാനുളള അധികാരം സ്ത്രീകള്‍ക്ക് ഇല്ലായിരുന്നു എന്നാണ് ഇഷ പറയുന്നത്.

'' നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്നതായിരുന്നില്ല കാര്യം. നായകന്മാരും നടന്മാരുമായിരുന്നു തീരുമാനിച്ചിരുന്നത്. നിങ്ങള്‍ മീടുവിനെക്കുറിച്ച് കേട്ടിട്ടില്ലേ? നിങ്ങള്‍ക്ക് മൂല്യങ്ങളുണ്ടെങ്കില്‍ വളരെ കഠിനമായിരിക്കും. എന്റെ സമയത്ത് പല നടിമാരും ഇന്‍ഡസ്ട്രി ഉപേക്ഷിച്ച് പോയി. പെണ്‍കുട്ടികള്‍ ഒന്നെങ്കില്‍ വഴങ്ങും അല്ലെങ്കില്‍ ഇട്ടിട്ട് പോകും. വീണു പോകാതെ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നവര്‍ കുറച്ചുപേരെയുള്ളൂ. അതിലൊരാളാണ് ഞാന്‍'' താരം പറയുന്നു.
പിന്നാലെയാണ് താരം തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറയുന്നത്. തന്റെ പതിനെട്ടാം വയസിലാണ് ഇഷയ്ക്ക് ദുരനുഭവമുണ്ടാകുന്നത്. ജോലി കിട്ടണമെങ്കില്‍ കൂടുതല്‍ സൗഹൃദം കാണിക്കണമെന്ന് ഒരു നിര്‍മ്മാതാവ് പറഞ്ഞുവെന്നാണ് താരം പറയുന്നത്.
''എനിക്ക് പതിനെട്ട് വയസുള്ളപ്പോള്‍ ഒരു സെക്രട്ടറിയും ഒരു നടനും എന്നെ കാസ്റ്റിംഗ് കൗച്ചിനായി സമീപിച്ചു. അവസരം കിട്ടണമെങ്കില്‍ നടന്മാരുമായി സൗഹൃദം ഉണ്ടാക്കണമെന്ന് പറഞ്ഞു. ഞാന്‍ നല്ല ഫ്രണ്ട്‌ലിയാണ്, പക്ഷെ എന്താണ് ഇവര്‍ പറയുന്ന ഫ്രണ്ട്‌ലി? ഞാന്‍ ശരിക്കും നല്ല ഫ്രണ്ട്‌ലിയാണ്. ഒരിക്കല്‍ എന്നോട് എക്ത കപൂര്‍ പറഞ്ഞത് കുറച്ചെങ്കിലും തലക്കനം കാണിക്കണം എന്നായിരുന്നു'' ഇഷ പറയുന്നു.

''എനിക്ക് 23 വയസുള്ളപ്പോള്‍ ഒരു നടന്‍ എന്നോട് വന്ന് ഒറ്റയ്ക്ക് കാണാന്‍ പറഞ്ഞു. ഡ്രൈവറെയൊന്നും കൂട്ടണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ പേര് മറ്റ് നടിമാരുടെ പേരിനൊപ്പം ചേര്‍ത്തുവച്ചിരുന്ന കാലമാണ്. എന്നെക്കുറിച്ച് ഒരുപാട് വിവാദങ്ങളുണ്ട്. സ്റ്റാഫാണ് കിംവദന്തികള്‍ പരത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഞാന്‍ ഒറ്റയ്ക്ക് വരില്ലെന്ന് പറഞ്ഞു. അദ്ദേഹം ഹിന്ദി സിനിമയിലെ എ ലിസ്റ്റ് ആക്ടര്‍ ആയിരുന്നു. അവര്‍ വെറുതെ വന്ന് തൊടുകയല്ല ചെയ്യുക, അവര്‍ നമ്മുടെ കൈ പിടിച്ച് അമര്‍ത്തി, നായകന്മാരോട് സൗഹൃദമുണ്ടാക്കണം എന്ന് പറയും'' ഇഷ പറയുന്നു.
സിനിമാ ലോകത്ത് നിലനില്‍ക്കുന്ന ഇത്തരം മോശം പ്രവണതകളെക്കുറിച്ച് മുമ്പും ഇഷ തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള സിനിമാ ലോകത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഇത്തരം ചില നീചവ്യക്തികളുടെ പ്രവർത്തികള്‍. അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറുകയാണ് ഇഷ കോപ്പിക്കർ. തമിഴ് ചിത്രം അയലാനാണ് ഒടുവിലിറങ്ങിയ സിനിമ.


Click it and Unblock the Notifications