അമ്മ പോയ ശേഷം കരുത്തായത് ഇവരാണ്; വികാരഭരിതയായി ജാന്‍വി കപൂർ
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ജാന്‍വി കപൂര്‍. താരകുടുംബത്തില്‍ നിന്നുമാണ് ജാന്‍വി സിനിമിലെത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്ന ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി. അമ്മയുടെ ശിക്ഷണത്തിലൂടെയാണ് ജാന്‍വി അരങ്ങേറ്റത്തിനായി തയ്യാറെടുത്തത്. എന്നാല്‍ ജാന്‍വിയുടെ അരങ്ങേറ്റത്തിന് മുമ്പ് തന്നെ ശ്രീദേവി മരണപ്പെടുകയായിരുന്നു. അമ്മയുടെ വേര്‍പാടിന്റെ വേദനയും പേറിയാണ് ജാന്‍വി കപൂര്‍ തന്റെ ആദ്യ സിനിമ പൂര്‍ത്തിയാക്കിയതും അരങ്ങേറിയതുമെല്ലാം.
ശ്രീദേവിയുടെ മരണത്തോടെ തളര്‍ന്നു പോയ ജാന്‍വിയേയും സഹോദരി ഖുഷി കപൂറിനേയും താങ്ങി നിര്‍ത്തിയതും കരുത്ത് പകര്‍ന്നും സഹോദരങ്ങളായ അര്‍ജുന്‍ കപൂറും അന്‍ഷുലുമായിരുന്നു. ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് അര്‍ജുനും അന്‍ഷുലയും. നേരത്തെ ശ്രീദേവിയുമായും കുടുംബവുമായി കാര്യമായ അടുപ്പം പാലിച്ചിരുന്നില്ല ഇരുവരും. എന്നാല്‍ ശ്രീദേവിയുടെ മരണത്തോടെ ഒറ്റപ്പെട്ട ജാന്‍വിയ്ക്കും ഖുഷിയ്ക്കും അരികിലേക്ക് എത്തുകയായിരുന്നു. ഇന്ന് ബോണിയുടെ മക്കള്‍ നാലു പേരും വളരെ ആഴത്തിലുള്ള ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നത്.

ഇപ്പോഴിതാ അര്‍ജുനും അന്‍ഷുലയും തങ്ങളുടെ ജീവിതത്തില്‍ കൊണ്ടു വന്ന മാറ്റങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജാന്‍വി കപൂര്‍. ജീവിതത്തിന്റെ ഈ ഘട്ടത്തിലാണ് തനിക്ക് രണ്ട് സഹോദരങ്ങളെ ലഭിക്കുന്നതെന്നാണ് ജാന്‍വി പറയുന്നത്. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ''അര്‍ജുന്‍ ഭയ്യയും അന്‍ഷുല ദീദിയും ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെ ഞങ്ങള്‍ കുറേക്കൂടി കരുത്തരും സുരക്ഷിതരുമായി മാറിയിരിക്കുകയാണ്. ജീവിതത്തിന്റെ വൈകി വേളയില്‍ ഞങ്ങള്‍ക്ക് രണ്ട് സഹോദരങ്ങളെ ലഭിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഒരുപാട് ഭാഗ്യം ചെയ്തവരാണെന്നാണ് തോന്നുന്നത്'' എന്നായിരുന്നു ജാന്‍വി പറഞ്ഞത്.

അതേസമയം, അമ്മയുടെ മരണ ശേഷമുള്ള അച്ഛന്റെ ജീവിതത്തെക്കുറിച്ചും ജാന്‍വി മനസ് തുറക്കുന്നുണ്ട്. ''എനിക്ക് തോന്നുന്നത് പപ്പയ്ക്ക് ഇതൊരു പുതിയ ജീവിതമാണെന്നാണ്. സത്യത്തില്‍ ഞങ്ങള്‍ക്കിടയില്‍ കൂടുതല്‍ സൗഹൃദമുണ്ട് ഇപ്പോള്‍. പരസ്പരം കൂടുതല്‍ സത്യസന്ധരും സുതാര്യമുള്ളവരുമായി മാറി. വളരെ നല്ലൊരു സാഹചര്യമാണത്. കുറഞ്ഞത് അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച് ഞാന്‍ കരുതുന്നത് അങ്ങനെയാണ്. ഞങ്ങള്‍ നാല് പേര്‍ക്കും അദ്ദേഹവുമായുള്ള വ്യത്യസ്തമായ ബന്ധമാണ്. ഞാനും അദ്ദേഹവുമൊരു ടീമാണ്. എന്റെ ബെസ്റ്റ് ഫ്രണ്ടാണ് അദ്ദേഹം'' എന്നാണ് അച്ഛനെക്കുറിച്ച് ജാന്‍വി പറയുന്നത്.

മറ്റെല്ലാ താരങ്ങളേയും പോലെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട് ജാന്‍വിയ്ക്കും. ഇതേക്കുറിച്ചും ജാന്‍വി കപൂര്‍ അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്. ''ഞാന്‍ അതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ശീലിച്ചിട്ടുണ്ട്. പക്ഷെ പലപ്പോഴും ഇരട്ടത്താപ്പുകള്‍ എന്നെ അത്ഭുതപ്പെടുത്താറുണ്ട്. മറ്റ് ചിലപ്പോള്‍ ആളുകള്‍ക്ക് എത്രമാത്രം ക്രൂരമാകാമെന്നതും. പക്ഷെ അതൊന്നും വലിയ കാര്യങ്ങളല്ല'' എന്നാണ് ജാന്‍വി പറഞ്ഞത്.

തന്റെ ജീവിതം സോഷ്യല്‍ മീഡിയ സ്വാധീനിക്കുകയാണെങ്കില്‍ അത് ജീവിതത്തെ അര്‍ത്ഥ ശൂന്യമാക്കുമെന്നും ജാന്‍വി പറയുന്നുണഅട്. 2021 ല്‍ പുറത്തിറങ്ങിയ രൂഹിയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രാജ്കുമാര്‍ റാവുയായിരുന്നു ചിത്രത്തിലെ നായകന്‍. നിരവധി സിനിമകളാണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഗുഡ് ലക്ക് ജെറി, മിലി തുടങ്ങിയ സിനിമകളാണ് ജാന്‍വിയുടേതായി തയ്യാറാകുന്നത്. മലയാളം സിനിമ ഹെലന്റെ ഹിന്ദി റീമേക്കിലെ നായികയും ജാന്‍വിയാണ്. പിന്നാലെ വീണ്ടും രാജ്കുമാര്‍ റാവുവിനൊപ്പം അഭിനയിക്കുന്ന മിസ്റ്റര്‍ ആന്റ് മിസിസ് മാഹിയും അണിയറയിലുണ്ട്. നിതേഷ് തിവാരിയുടെ ബവാലും ജാന്‍വിയുടേതായി പുറത്തിറങ്ങാനുണ്ട്. അതേസമയം സഹോദരി ഖുഷി കപൂറും അഭിനയത്തില്‍ അരങ്ങേറുകയാണ്. സോയ അക്തറിന്റെ ആര്‍ച്ചിയിലൂടെയാണ് ഖുഷിയുടെ അരങ്ങേറ്റം.


Click it and Unblock the Notifications