ഭക്ഷണമേയില്ല, വയറ്റില്‍ മദ്യം മാത്രം; മൃതദേഹം കണ്ടെത്തിയത് മൂന്നാം നാള്‍; ദുരന്തനായികയായ താരസുന്ദരി
ഒരുകാലത്ത് ബോളിവുഡിലെ താരറാണിയായിരുന്നു പര്‍വീണ്‍ ബാബി. ബോക്‌സ് ഓഫീസില്‍ തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച താരം. അതേസമയം പര്‍വീണിന്റെ വ്യക്തിജീവിതം സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു. ഒരു ബോളിവുഡ് സിനിമ പോലെ ട്രാജഡികള്‍ നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. ഇന്നും വേദനയോടെയല്ലാതെ പര്‍വീണിനെ ഓര്‍ക്കാന്‍ സാധിക്കില്ല.
പര്‍വീണും നടന്‍ കബീർ ബേദിയും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹിതനായിരിക്കെ തന്നെയാണ് പര്‍വീണുമായി കബീർ പ്രണയത്തിലാകുന്നത്. കിരണിന്റേയും ഭാര്യ പ്രൊതിമയുടേയും ദാമ്പത്യം ഓപ്പണ്‍ മാര്യേജായിരുന്നു. എന്നാല്‍ പര്‍വീണിന്റേയും കബീർ ബേദിയുടേയും പ്രണയവും അധികനാള്‍ നീണ്ടു നിന്നില്ല. വളരെ ട്രാജിക് ആയിരുന്നു ആ പ്രണയത്തിന്റെ അന്ത്യം.

സ്‌ക്രീനില്‍ സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കുമ്പോഴും പര്‍വീണിന്റെ മനസ് മറ്റൊരു ലോകത്തായിരുന്നു. ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ പര്‍വീണ്‍ നേരിട്ടിരുന്നു. അവസാന കാലത്ത് സിനിമയില്‍ നിന്നും അകന്നു നിന്ന പര്‍വീണ്‍ വീട്ടില്‍ നിന്നു പോലും പുറത്തിറങ്ങാതായി. 2005ല്‍ തന്റെ അമ്പതാം വയിസിലാണ് പര്‍വീണ്‍ മരണപ്പെടുന്നത്.
മൂന്ന് ദിവസത്തോളം പര്‍വീണ്‍ മരിച്ചത് ആരും അറിഞ്ഞതു പോലുമില്ല. പത്രങ്ങളും പച്ചക്കറികളും എടുക്കാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് താരം മരിച്ചെന്ന് ലോകം അറിയുന്നത്. ഇപ്പോഴിതാ പര്‍വീണിനെക്കുറിച്ച് സംസാരിക്കുകയാണ് കബീർ ബേദി. താനും പര്‍വീണും തമ്മില്‍ വേര്‍ പിരിഞ്ഞത് മോശം രീതിയിലാണെങ്കിലും അവസാന യാത്രയില്‍ കൂട്ടായി എത്തിയിരുന്നു കബീർ ബേദി.
താനും പര്‍വീണിന്റെ മുന്‍ കാമുകന്മാരായ മഹേഷ് ഭട്ടും ഡാന്നിയും ചേര്‍ന്നാണ് താരത്തിന്റെ അന്ത്യ കര്‍മ്മങ്ങള്‍ നേതൃത്വം നല്‍കിയതെന്നാണ് കബീർ ബേദി പറയുന്നത്. താനും പര്‍വീണും പിരിയാനുണ്ടായ കാരണവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. പര്‍വീണിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കബീറിന് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് താരം കാമുകിയോട് ഡോക്ടറുടെ സഹായം തേടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ പര്‍വീണ്‍ തയ്യാറായില്ല.
താന്‍ ചികിത്സ തേടാന്‍ നിര്‍ബന്ധിക്കുമെന്ന തോന്നലിലാണ് പര്‍വീണ്‍ പ്രണയ ബന്ധം അവസാനിപ്പിച്ചതെന്നാണ് കബീർ പറയുന്നത്. തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന കാര്യം പുറത്തറിഞ്ഞാല്‍ സിനിമകള്‍ ലഭിക്കുന്നത് ഇല്ലാതാകുമെന്ന് പര്‍വീണ്‍ ഭയന്നിരുന്നുവെന്നാണ് കബീർ ബേദി പറയുന്നത്. താനല്ല പര്‍വീണുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്, മറിച്ച് പര്‍വീണ്‍ ആണ് തന്നെ ഉപേക്ഷിക്കുന്നതെന്നാണ് കബീർ പറയുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പര്‍വീണിന് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗമായിരുന്നു. എന്നാല്‍ തന്നെ ഇല്ലാതാക്കാന്‍ ബോളിവുഡിലെ ഉന്നതര്‍ നടത്തിയ ഗൂഢാലാചോനയാണിതെന്നായിരുന്നു പര്‍വീണ്‍ പറഞ്ഞത്. തന്റെ കുടുംബവുമായും സുഹൃത്തുക്കളുമായുമെല്ലാം ബന്ധം അവസാനിപ്പിച്ചിരുന്നു അവസാനകാലത്ത് പര്‍വീണ്‍. അമിതാഭ് ബച്ചന്‍, ബില്‍ ക്ലിന്റണ്‍ തുടങ്ങിയവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി പര്‍വീണ്‍ ആരോപിച്ചിരുന്നു. അമിതാഭ് ബച്ചന്റെ ഗുണ്ടകള്‍ തന്നെ തട്ടിക്കൊണ്ടു പോയതായിപ്പോലും പര്‍വീണ്‍ ആരോപിച്ചിരുന്നു.
1973ല്‍ ചരിത്ര എന്ന സിനിമയിലൂടൊണ് പര്‍വീണ്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. ബോളിവുഡിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായി വളര്‍ന്നു. 1991 ല്‍ പുറത്തിറങ്ങിയ ഇരാദയാണ് പര്‍വീണിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











