വൃത്തികെട്ട രംഗത്തിനായി ആമിർ ഖാൻ നിർമ്മിച്ചു;കരഞ്ഞുപോയെന്ന് സംവിധായകൻ; ഒപ്പം അഭിനയിക്കില്ലെന്ന് കജോൾ
ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും ഇന്നും ആരാധകര്‍ സംസാരിക്കുന്ന സിനിമ മേള. ആമിര്‍ ഖാന്‍ നായകനായ സിനിമയില്‍ ട്വിങ്കിള്‍ ഖന്നയായിരുന്നു നായകന്‍. എന്നാല്‍ ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചിരുന്ന പേര് കജോളിന്റേതാണ്. ഇപ്പോഴിതാ കജോള്‍ എന്തുകൊണ്ട് തന്റെ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായില്ലെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ധര്‍മ്മേഷ് ദര്‍ശന്‍.
ആമിര്‍ ഖാനൊപ്പം അഭിനയിക്കുന്നതിനോട് കജോളിന് താല്‍പര്യമില്ലായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. ആമിര്‍ ഖാന്‍ നിരവധി ടേക്കുകള്‍ പോകുന്നതായിരുന്നു കജോളിനെ അലട്ടിയിരുന്ന പ്രശ്‌നം. കജോള്‍ സ്‌പോട്ടില്‍ അഭിനയിക്കുന്ന, ഒറ്റ ടേക്കില്‍ തീര്‍ക്കുന്ന അഭിനേത്രിയാണ്. അതുകൊണ്ട് ആമിര്‍ ഖാനൊപ്പം അഭിനയിക്കുന്നത് തനിക്ക് ബുദ്ധിമുട്ടാകും എന്നതിനാല്‍ കജോള്‍ പിന്മാറുകയായിരുന്നു എന്നാണ് ദര്‍ശന്‍ പറയുന്നത്.

''എന്റെ സുഹൃത്തുക്കളെല്ലാം അവളുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. പക്ഷെ ഞാന്‍ ജോലി ചെയ്തിട്ടിട്ടുള്ളത് കരിഷ്മ കപൂറിന്റെ കൂടെയായിരുന്നു. മേളയില്‍ കജോള്‍ ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. പക്ഷെ അവള്‍ക്ക് ചില അസ്വാരസ്യങ്ങളുണ്ടായി. ആമിര്‍ ഖാനൊപ്പം അഭിനയിക്കാന്‍ അന്ന് താല്‍പര്യമുണ്ടായിരുന്നില്ല. പിന്നീട് അവര്‍ ഫനയിലൊക്കെ അഭിനയിച്ചു. അവള്‍ വണ്‍ ടേക്ക് അഭിനേത്രിയാണ്. പക്ഷെ ആമിര്‍ കുറേ ടേക്കുകളെടുക്കും'' എന്നാണ് ദര്‍ശന്‍ പറയുന്നത്.
''ആ ചിന്ത അവളെ അലട്ടിയിരുന്നു. പക്ഷെ അവള്‍ വളരെ മാന്യമായാണ് നിരസിച്ചത്. എന്നെ കാണാന്‍ വീട്ടിലേക്ക് വന്നു. തന്റെ പ്രശ്‌നം എനിക്ക് വിശദീകരിച്ചു തന്നു. അതൊന്നും മുമ്പൊരിക്കലും കജോള്‍ ചെയ്തിട്ടില്ലായിരുന്നു'' എന്നും അദ്ദേഹം പറയുന്നു. പിന്നീട് ട്വിങ്കിള്‍ ഖന്ന സിനിമയിലേക്ക് വന്നു. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം തന്നെ നേരിട്ടു. ഇന്നും മേളയെക്കുറിച്ച് പരസ്യമായി വിമര്‍ശനാത്മകതയോടെയെ ട്വിങ്കിള്‍ സംസാരിക്കാറുള്ളൂ.

അതേസമയം സിനിമയുടെ മികവിനെക്കുറിച്ച് ആമിര്‍ ഖാന്‍ ചിന്തിച്ചിരുന്നില്ലെന്നും ആ സമയത്ത് തന്റെ സഹോദരന്‍ ഫൈസല്‍ ഖാന്റെ കരിയര്‍ സുരക്ഷിതമാക്കുകയായിരുന്നു ആമിര്‍ ഖാന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. താന്‍ മേള സംവിധാനം ചെയ്യാന്‍ ഒരുക്കമായിരുന്നില്ലെന്നും തുടക്കത്തില്‍ ആമിര്‍ ഖാനോട് താന്‍ നോ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നീട് തന്റെ അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ദര്‍ശന്‍ ചിത്രം ചെയ്യാന്‍ തയ്യാറാകുന്നത്.
''ആമിര്‍ ഖാന്‍ മേളയില്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ചിന്തയത്രം ഫൈസലിനെക്കുറിച്ചായിരുന്നു. രാജ ഹിന്ദുസ്ഥാനിയ്ക്ക് ശേഷം ആമിര്‍ വലിയ താരമായി മാറിയിരുന്നു. അതുകൊണ്ട് വാണിജ്യ വിജയം മനസില്‍ കണ്ടതേയില്ല. അത് പ്രശ്‌നമായി. പക്ഷെ ഞാന്‍ അത് പറഞ്ഞില്ല. ഒടുവില്‍ സിനിമ സാമ്പത്തികമായി രക്ഷപ്പെട്ടുവെങ്കിലും എനിക്ക് ഒരുപാട് വിമര്‍ശനം കേള്‍ക്കേണ്ടി വന്നു'' എന്നും ദര്‍ശന്‍ പറയുന്നുണ്ട്.
അതുവരെ എലൈറ്റ് സിനിമാപ്രേമികള്‍ക്കിടയില്‍ മാത്രമായിരുന്നു ആമിര്‍ ഖാന് ആരാധകരുണ്ടായിരുന്നത്. അതിനാല്‍ മേളയിലൂടെ തന്റെ ഇമേജിനെ തകര്‍ക്കാന്‍ ആമിര്‍ ശ്രമിച്ചുവെന്നും ദര്‍ശന്‍ പറയുന്നു. ചിത്രത്തില്‍ ഒരു മോശം രംഗം ചിത്രീകരിക്കാന്‍ ആമിര്‍ ഖാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് ദര്‍ശന്‍ പറയുന്നത്.
''നിങ്ങള്‍ വിശ്വസിക്കില്ല. ചിത്രത്തിലൊരു യൂറിന്‍ തെറാപ്പി രംഗമുണ്ട്. ജോണി ലിവറുള്ളത്. ജീവിതത്തില്‍ ആദ്യമായി ഞാന്‍ സെറ്റില്‍ വച്ച് പൊട്ടിക്കരഞ്ഞു. ഇതൊരു ആമിര്‍ ഖാന്‍ സിനിമയാണെന്ന് ആര് വിശ്വസിക്കുമെന്ന് ഞാന്‍ ചോദിച്ചു. പക്ഷെ അദ്ദേഹം എന്നെ നിര്‍ബന്ധിച്ചു'' എന്നാണ് ദര്‍ശന്‍ പറയുന്നത്. എന്തായാലും മേളയുടെ പരാജയത്തില്‍ നിന്നും ആ്മിര്‍ ഖാന്‍ അടുത്ത വര്‍ഷം ഉയിര്‍ത്തെഴുന്നേറ്റു. പിന്നീട് വന്ന സിനിമകളെല്ലാം വലിയ വിജയങ്ങളായിരുന്നു. എന്നാല്‍ ഫൈസല്‍ ഖാന്റെ കരിയര്‍ അതോടെ തീരുകയും ചെയ്തു.


Click it and Unblock the Notifications