നടന്മാരാണെങ്കിൽ ഒരു കുഴപ്പവുമില്ല, നടിമാർ ചെയ്താൽ പ്രശ്‌നമാണ്; വിമർശകർക്കെതിരെ തുറന്നടിച്ച് തമന്ന!
തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് തമന്ന ഭാട്ടിയ. മുംബൈയിൽ നിന്നുള്ള താരം തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് സൂപ്പർ താരമായി മാറുന്നത്. സൗന്ദര്യത്തിലും അഭിനയത്തിലുമെല്ലാം മുന്നിട്ട് നിൽക്കുന്ന തമന്നയ്ക്ക് കേരളത്തിൽ നിന്നടക്കം നിരവധി ആരാധകരുണ്ട്. മിൽക്കി ബ്യൂട്ടി എന്നാണ് തമന്നയെ ആരാധകർ വിശേഷിപ്പിക്കുന്നത്. അടുത്തകാലത്തായി ബോളിവുഡിലും തിളങ്ങി നിൽക്കുകയാണ് തമന്ന.
തെന്നിന്ത്യൻ സിനിമകളിൽ സൂപ്പർ താരമായി തിളങ്ങി നിൽക്കുമ്പോഴും വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന നടിയാണ് തമന്ന. എന്നാൽ ഒരു ഹിന്ദി വെബ്സീരീസിലും സിനിമയിലും ചെയ്ത രണ്ട് രംഗങ്ങളുടെ പേരിൽ ഇപ്പോൾ രൂക്ഷമായ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ് താരം. അടുത്തിടെ പുറത്തിറങ്ങിയ വെബ് സീരീസായ ജീ കർദാ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഓ.ടി.ടി റിലീസായെത്തിയ ലസ്റ്റ് സ്റ്റോറീസ് 2 എന്നിവയിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരിലാണ് തമന്നയ്‌ക്കെതിരെ വിമർശനം ഉയരുന്നത്.

ഇതിൽ ലസ്റ്റ് സ്റ്റോറീസ് 2 ൽ കാമുകനായ വിജയ് വർമയ്ക്കൊപ്പമാണ് തമന്നയുടെ വിവാദരംഗം. അതേസമയം വിമർശിക്കുന്നവർക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് തമന്ന ഇപ്പോൾ. മോശം മാനസികാവസ്ഥയുള്ള ആളുകളാണ് തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതെന്ന് ബർഖാ ദത്തിന്റെ മോജോ സ്റ്റോറിക്ക് നൽകിയ അഭിമുഖത്തിൽ തമന്ന പറഞ്ഞു.
സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് ആളുകൾ സ്ത്രീവിരുദ്ധമായ കാര്യങ്ങൾ എഴുതുന്നത് ശ്രദ്ധയിൽപ്പെട്ടതായി തമന്ന വെളിപ്പെടുത്തി. ആ രംഗങ്ങളുടെ പേരിൽ ആളുകൾ തന്നെ ധാർമ്മികമായി വിലയിരുത്തുന്നു എന്നറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. ഈ കാലത്തും ഇതുപോലെ ചിന്താഗതിയുള്ളവരുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും തമന്ന വ്യക്തമാക്കി.
ഇന്റിമേറ്റ് രംഗങ്ങളുമായി ബന്ധപ്പെട്ട് പ്രേക്ഷകർ കാണിക്കുന്ന ലിംഗ വിവേചനത്തെക്കുറിച്ചും അഭിമുഖത്തിൽ തമന്ന സംസാരിച്ചു. ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിന് പുരുഷ അഭിനേതാക്കളെ ആരും വിമർശിക്കാറില്ല. എന്നാൽ ഇതേ രംഗം ഒരു നടിയാണ് ചെയ്യുന്നതെങ്കിൽ ആളുകൾ അവളെ വിലയിരുത്താൻ സമയം പാഴാക്കാറില്ല. എല്ലാത്തരം റോളുകളും ചെയ്ത് കരിയറിൽ വളരണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ഒരു വെബ്സീരീസിലെ രംഗത്തിന്റെ പേരിൽ ഈ രീതിയിലുള്ള വിമർശനം പ്രതീക്ഷിച്ചില്ലെന്നും തമന്ന വ്യക്തമാക്കി.
നേരത്തെ സ്‌ക്രീനിൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യില്ലെന്ന് തീരുമാനം എടുത്തിരുന്ന നടിയായിരുന്നു തമന്ന. അടുത്തിടെ ഒരു അഭിമുഖത്തിൽ ആ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാനുണ്ടായ കാരണത്തെ കുറിച്ച് നടി വ്യക്തമാക്കിയിരുന്നു. കരിയറിൽ ഇതുവരെ ഇതുപോലെയുള്ള ഇന്റിമസി രംഗങ്ങൾ ചെയ്തിരുന്നില്ല.
അഥവാ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അത് വളരെ കുറച്ചു മാത്രമാണ്. പ്രേക്ഷകർക്ക് അത് അരോചകമായി തോന്നുമോ എന്നായിരുന്നു ഭയം. സ്‌ക്രീനിൽ ചുംബിക്കില്ല, അങ്ങനെയൊരിക്കലും ചെയ്യില്ല എന്നൊക്കെ ചിന്തിച്ചിരുന്ന ആളായിരുന്നു. ഇപ്പോഴാണ് അതിൽ നിന്നൊക്കെ പുറത്തുകടന്നതെന്ന് തമന്ന പറഞ്ഞു.

ഹോട്ട് സീനുകൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അത്തരം സീനുകളും സിനിമകളുമാണ് ഇൻഡസ്ട്രിയും പ്രേക്ഷകരും ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ അങ്ങനെ അഭിനയിക്കാൻ നിർബന്ധിതയാവുകയാണ്. 18 വർഷത്തിന് ശേഷം ജനപ്രീതി നേടാനുള്ള ശ്രമമല്ല ഇത്. പ്രശസ്തിയ്ക്ക് വേണ്ടി തനിക്ക് ഇത് ചെയ്യേണ്ടതില്ലല്ലെന്നും തമന്ന വ്യക്തമാക്കി.
ഈ മാസം 29-നാണ് ലസ്റ്റ് സ്റ്റോറീസ് 2 നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്തത്. നാല് കഥകളടങ്ങിയ ആന്തോളജി ചിത്രത്തിൽ കജോൾ, മൃണാൾ താക്കൂർ, അമൃതാ സുഭാഷ്, തിലോത്തമാ ഷൂമി, കുമുദ് മിശ്ര, നീനാ ഗുപ്ത തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ആർ. ബാൽകി, കൊങ്കണ സെൻ ശർമ, സുജോയ് ഘോഷ്, അമിത് രവീന്ദർനാഥ് ശർമ എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്തത്.


Click it and Unblock the Notifications