കാജോളിനൊപ്പം ബോൾഡ് രംഗങ്ങൾ ചെയ്യാൻ മടിയും പരിഭ്രമവുമായിരുന്നു; തുറന്നുപറഞ്ഞ് നടൻ കുമുദ് മിശ്ര
ബോളിവുഡിലെ ശക്തമായ സ്ത്രീസാന്നിധ്യമാണ് നടി കാജോൾ. നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ആന്തോളജി സിനിമയായ ലസ്റ്റ് സ്റ്റോറി 2 ആണ് കാജോളിന്റെ എറ്റവും പുതിയ ചിത്രം. ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമായ വേഷമാണ് കജോൾ ലസ്റ്റ് സ്റ്റോറീസിൽ അവതരിപ്പിച്ചിരിക്കുന്നത്. ബോൾഡ് സീനുകളടക്കം ചിത്രത്തിലുണ്ട്. നടൻ കുമുദ് മിശ്രയാണ് സിനിമയിൽ കാജോളിന്റെ സഹതാരം.
ഇപ്പോഴിതാ കാജോളിനൊപ്പം ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് കുമുദ് മിശ്ര. ബോൾഡ് രംഗങ്ങളിൽ അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ബോൾഡ് രംഗങ്ങൾ ചെയ്യാൻ മടിയും പരിഭ്രമവും ഉണ്ടായിരുന്നുവെന്ന് കുമുദ് മിശ്ര തുറന്നു പറഞ്ഞു.

21 വയസ്സല്ല ഇപ്പോഴത്തെ പ്രായം, അതുകൊണ്ട് തന്നെ അത്തരം രംഗങ്ങൾ ചെയ്യുന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ മനസ്സിൽ ഉയർന്നിരുന്നു. സീനുകൾ ചെയ്യുമ്പോൾ നമ്മൾ പൂർണമായും ഒരു പെർഫോർമർ ആയി മാറും. ബോൾഡ് സീനുകളിലേത് പോലെ തന്നെയുള്ള നിസംഗത സാധാരണ രംഗങ്ങളിലും ചിലപ്പോൾ തോന്നും. സാധാരണ രംഗങ്ങളിൽ രണ്ടു താരങ്ങൾ പരസ്‌പരം അഭിനയിക്കുമ്പോൾ പോലും അവർക്കിടയിൽ ഒരു മതിൽ രൂപപ്പെടാൻ സാധ്യതയുണ്ട്. അത് തകർക്കുക പ്രധാനമാണ്.
ഇവിടെ ഞാനാണ് ശങ്കിച്ചു നിന്നത്. കാജോൾ ആയിരുന്നു സഹതാരം. ഒരുപാട് അനുഭവസമ്പത്തുണ്ട്. അനായാസം അഭിനയിക്കാൻ അറിയാം. ആ നിലയിലെത്താൻ അഭിനേതാക്കൾക്ക് വർഷങ്ങളെടുക്കും. ഇത്രയും വർഷം ജോലി ചെയ്തതിൽ നിന്നും സഹതാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവരോട് എങ്ങനെ പെരുമാറണമെന്നും കാജോളിന് നന്നായിട്ട് അറിയാമായിരുന്നു. കാജോളായിരുന്നു ഏറ്റവും വലിയ പ്ലസ് പോയിന്റ്. കാജോളായത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി. ഞങ്ങളുടേത് ഒരു കൊടുക്കൽ വാങ്ങലായിരുന്നു, കുമുദ് മിശ്ര പറയുന്നു.
ഇന്റിമസി കോ-ഓർഡിനേറ്ററുടെ സാന്നിധ്യത്തിലാണ് സീനുകൾ ഷൂട്ട് ചെയ്തതെന്നും സിനിമയിൽ അവർക്കുള്ള പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. പുരുഷനോ സ്ത്രീയോ ആരായാലും ഇന്റിമസി കോർഡിനേറ്ററുടെ സാന്നിധ്യം താരങ്ങൾക്ക് വളരെ സഹായകമാകുന്ന ഒന്നാണ്. എല്ലാ സിനിമകളിലും ഇന്റിമസി കോ-ഓർഡിനേറ്ററെ ഉളപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ കുടുംബം ഇതുവരെ സിനിമ കണ്ടിട്ടില്ലെന്നും അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും കുമുദ് മിശ്ര പറഞ്ഞു. മകൻ കണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മകന് പതിനാല് വയസ്സേ ആയിട്ടുള്ളു. അവൻ സിനിമ കാണണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഭാര്യയും നടിയാണ്. ചിലപ്പോൾ സിനിമ കണ്ട് അഭിപ്രായം പറയുമ്പോൾ ചിലപ്പോൾ മിണ്ടാതെയിരിക്കും. മിണ്ടാതെയിരുന്നാൽ കണ്ണുകളിൽ നിന്ന് വായിച്ചെടുത്ത ശേഷം അതേക്കുറിച്ച് സംസാരിക്കേണ്ടി വരുമെന്നും കുമുദ് മിശ്ര പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലസ്റ്റ് സ്റ്റോറീസ് സ്ട്രീമിംഗ് ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമിത് ശർമ, കൊങ്കണാ സെൻ ശർമ, ആർ. ബാൽകി, സുജോയ് ഘോഷ് എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ് 2 ലെ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. കാജോളിനും കുമുദ് മിശ്രയ്‌ക്കും പുറമെ തമന്ന ഭാട്ടിയ, വിജയ് വർമ്മ, അമൃതാ സുഭാഷ്, അങ്കദ് ബേദി, മൃണാൾ താക്കൂർ, നീനാ ഗുപ്ത, തിലോത്തമ ഷോമേ എന്നിവരും ഈ ആന്തോളജി ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications