'ഒരു ഉമ്മ തരുമോ?'; മുഖം ഗ്രില്ലില്‍ വച്ച് അയാള്‍ ചോദിച്ചു; പേടിച്ചു മരവിച്ചു പോയി; ദുരനുഭവം പങ്കിട്ട് മാളവിക
സിനിമാ മേഖലയിലെ സ്ത്രീസുരക്ഷയെക്കുറിച്ച് നടി മാളവിക മോഹനന്‍. മലയാളം മുതല്‍ ബോളിവുഡ് വരെയുള്ള ഇന്‍ഡസ്ട്രികളില്‍ ജോലി ചെയ്തുള്ള അനുഭവത്തിലാണ് മാളവിക തന്റെ നിലപാട് പങ്കുവെക്കുന്നത്. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാളവിക മനസ് തുറന്നത്.
മിക്ക ഇന്‍ഡസ്ട്രികളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. 50-50 എന്നത് മറന്നേക്കൂ. 80-20 പോലുമില്ല. 95 ആണുങ്ങളുണ്ടെങ്കില്‍ മൂന്ന് പെണ്‍കുട്ടികളാണ് ഉണ്ടാവുക. സ്ത്രീകള്‍ കൂടുതുലുള്ളത് കോസ്റ്റിയും ഡിപ്പാര്‍ട്ട്‌മെന്റിലും മേക്കപ്പിലും ഹെയറിലുമാകും. അതും പോലപ്പോഴും ഇന്‍ക്ലൂസീവ് ആണെന്ന് കാണിക്കാന്‍ വേണ്ടി മാത്രമാകും എന്നാണ് മാളവിക പറയുന്നത്.

കഴിവുള്ള വനിതാ ഛായാഗ്രഹാകരനെ എനിക്കറിയാം. പക്ഷെ അവരെയൊന്നും സെറ്റില്‍ കാണാറില്ല. എഫ്ടിഐയില്‍ നിന്നുമുള്ള ഒരുപാട് കൂട്ടുകാരുണ്ട് എനിക്ക്. അവരെയൊന്നും ഇന്‍ഡസ്ട്രിയില്‍ കാണാറില്ല. ഈ അനുപാതം ഉയരണം. കൂടുതല്‍ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ വേണമെന്നാണ് മാളവിക പറയുന്നത്.
കൂടാതെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കണമെന്നും മാളവിക പറയുന്നു. നടിമാര്‍ക്ക് വാനിറ്റി വാനുണ്ടാകും. പക്ഷെ അസിസ്റ്റന്റ് ഡയറ്കടര്‍മാര്‍ക്ക് ബേസിക് സൗകര്യം പോലും ഉണ്ടാകില്ലെന്നാണ് താരം ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീകളുടെ സുരക്ഷയും ഉറപ്പു വരുത്തണം. പ്രത്യേകിച്ചും ഹിന്ദി സിനിമയില്‍. എനിക്ക് ഇവിടെ ഒരുപാട് സുഹൃത്തുക്കളുള്ളതാണ്. ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടുത്തെ വര്‍ക്ക് ടൈമിംഗ് വളരെ അസ്ഥിരമാണെന്നും താരം പറയുന്നു. മുംബൈ സ്ത്രീകള്‍ക്ക് സുരക്ഷിതമാണെന്ന പൊതുബോധത്തേയും മാളവിക തിരുത്തുന്നുണ്ട്.
ഇന്ന് എന്റെ പക്കല്‍ സ്വന്തമായി കാറുണ്ട്, സ്വന്തം ഡ്രൈവറുണ്ട്. അതിനാല്‍ മുംബൈയിലെ യാത്ര സുരക്ഷിതമാണോ എന്ന് ചോദിച്ചാല്‍ അതെ എന്നാകും പറയുക. പക്ഷെ ഞാന്‍ കോളേജിലായിരുന്നപ്പോള്‍, ബസിലും ട്രെയിനിലും യാത്ര ചെയ്തിരുന്നപ്പോള്‍ സുരക്ഷിതത്വം തോന്നിയിരുന്നില്ല. പലപ്പോഴും ഭാഗ്യത്തെ ആശ്രയിച്ചിരിക്കും. റിസ്‌ക് എടുക്കലാണ് എന്നും മാളവിക പറയുന്നുണ്ട്. പിന്നാലെ തനിക്കുണ്ടായൊരു ദുരനുഭവവും താരം പങ്കുവെക്കുന്നുണ്ട്.
''ഒരിക്കല്‍ ഞാനും എന്റെ കുട്ടിക്കാലം മുതലുള്ള രണ്ട് സുഹൃത്തുക്കളും ലോക്കല്‍ ട്രെയിനില്‍ തിരികെ വരികയായിരുന്നു. സമയം ഒമ്പതരയായിട്ടുണ്ടാകും. കംപാര്‍ട്ട്‌മെന്റില്‍ ഞങ്ങള്‍ മൂന്ന് പേരല്ലാതെ വേറെ ആരുമുണ്ടായിരുന്നില്ല. ഞങ്ങള്‍ വിന്‍ഡോ ഗ്രില്ലിന് അരികിലായിട്ടാണ് ഇരുന്നത്. മൂന്ന് പെണ്‍കുട്ടികളെ കണ്ടതും ഒരാള്‍ വിന്‍ഡോയുടെ അടുത്തേക്ക് വന്നു. അയാള്‍ മുഖം ഗ്രില്ലില്‍ വച്ച് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു. ഞങ്ങള്‍ മൂന്നു പേരും മരവിച്ചിരുന്നുപോയി. 19-20 വയസില്‍ ഇതിനോടൊക്കെ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയില്ല. എന്തെങ്കിലും തരത്തില്‍ പ്രതികരിച്ചാല്‍ അയാള്‍ അകത്തേക്ക് ചാടിക്കയറി വന്നാലോ? അടുത്ത സ്‌റ്റേഷന്‍ വരാന്‍ 10 മിനുറ്റ് എടുക്കും. എല്ലാ പെണ്‍കുട്ടികള്‍ക്കും ഇത്തരം അനുഭവമുണ്ടാകും.'' എന്നാണ് മാളവിക പറഞ്ഞത്.

സിനിമാ സെറ്റില്‍ സ്ത്രീകള്‍ക്കായി പിക്കപ്പ് ആന്റ് ഡ്രോപ്പ് സര്‍വ്വീസ് ഉണ്ടാകണം. അടിസ്ഥാന സൗകര്യങ്ങള്‍ വേണം. ഒരു സ്ത്രീ പരാതി പറയുകയാണെങ്കില്‍ അത് കേള്‍ക്കണം. പലപ്പോഴും സ്ത്രീകള്‍ പരാതിപ്പെടുമ്പോള്‍ ഗൗരവ്വമായി കാണാറില്ലെന്ന് തോന്നിയിട്ടുണ്ട്. തുടക്കം അവിടെ നിന്നുമാണ് ആരംഭിക്കേണ്ടത്. സ്ത്രീകളെ കേള്‍ക്കണം എന്നാണ് താരം പറയുന്നത്.
പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ബോളിവുഡിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിക്കുകയായിരുന്നു. ഈയ്യടുത്തിറങ്ങിയ തങ്കലാനിലെ മാളവികയുടെ പ്രകടനം കയ്യടി നേടിയിരുന്നു. യുദ്രയാണ് മാളവികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണ് മാളവിക. സര്‍ദാര്‍ 2, ദ രാജാ സാബ് തുടങ്ങിയ സിനിമകളും അണിറയിലുണ്ട്.


Click it and Unblock the Notifications











