2 കി.മീ അകലെയുള്ള ആശുപത്രിയിലെത്താന്‍ 2 മണിക്കൂര്‍; കൂടെ വന്നത് സുഹൃത്ത്; സെയ്ഫ് പറഞ്ഞത് നുണയോ?
നടന്‍ സെയഫ് അലി ഖാനെതിരെയുണ്ടായ ആക്രമണം വലിയ വാര്‍ത്തയായി മാറിയിരുന്നു. ജനുവരി 16 നായിരുന്നു സംഭവം. താരത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമി താരത്തെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതിയായ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് എന്ന ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് പിടികൂടിയത്.
സെയ്ഫിനെതിരായ ആക്രമണം വലിയ വാര്‍ത്തയായി മാറിയതോടെ പല തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നു വന്നിരുന്നു. ആക്രമണത്തിന് പിന്നാലെ താരം ലീലാവതി ആശുപത്രിയിലെത്തിയതിനെ ചൊല്ലിയും ആക്രമണത്തെക്കുറിച്ചുമൊക്കെ പല തരത്തിലുള്ള തിയറികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ താരത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത് സുഹൃത്തായ അഫ്‌സര്‍ സെയ്ദിയാണ്. താരത്തെ ആശുപത്രിയിലെത്തിച്ച സമയവും നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ്. നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത് സെയ്ഫ് ആശുപത്രിയിലെത്തുമ്പോള്‍ കൂടെയുണ്ടായിരുന്നത് മകന്‍ തയ്മുര്‍ അലി ഖാന്‍ ആയിരുന്നു. തുടക്കത്തില്‍ മൂത്ത മകന്‍ ഇബ്രാഹിം അലി ഖാന്‍ ആയിരുന്നു കൂടെ ഉണ്ടായിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പിന്നീട് സെയ്ഫിനൊപ്പമുണ്ടായിരുന്നത് തയ്മുര്‍ ആണെന്ന് പുറത്ത് വന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ തള്ളിക്കളയുന്നതാണ് ആശുപത്രി രേഖകള്‍. ഇത് പ്രകാരം സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത് സുഹൃത്താണ്. റിപ്പോര്‍ട്ട് പ്രകാരം സെയ്ഫിനെതിരെ ആക്രമണമുണ്ടാകുന്നത് രാത്രി 2.30 നാണ്. പുറത്തും കഴുത്തിലും തോളിലും കൈ മുട്ടിലുമായി താരത്തിന് പരുക്കേറ്റിയിരുന്നു.
അതേസമയം ആശുപത്രി റിപ്പോര്‍ട്ട് പ്രകാരം സെയ്ഫിനെ ആശുപത്രിയിലെത്തിക്കുന്നത് പുലര്‍ച്ചെ 4.11 നാണ്. സെയ്ഫിന്റെ വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആക്രണമുണ്ടായ ശേഷം, വെറും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയിലെത്താന്‍, എന്തിനാണ് രണ്ട് മണിക്കൂര്‍ എടുത്തതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

നേരത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി പുറത്ത് വരുന്ന സെയ്ഫ് അലി ഖാന്റെ വീഡിയോയും വൈറലായിരുന്നു. നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്തിട്ടും താരം എങ്ങനെയാണ് യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടന്നുവരുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഇതിനിടെ ചിലര്‍ സെയ്ഫിനെതിരായ ആക്രമണം നാടകമാണെന്ന് വരെ ആരോപിച്ചിരുന്നു. അതേസമയം സെയ്ഫിന്റേയും ഭാര്യ കരീന കപൂറിന്റേയും മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുള്ളതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇങ്ങനെ പലവഴിയ്ക്ക് പോകുമ്പോഴും താരവും കുടുംബവും പ്രതികരിച്ചിട്ടില്ല.
മോഷണശ്രമത്തിനിടെയാണ് താരത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. മകന്റെ മുറിയിലേക്ക് കയറാന്‍ ശ്രമിച്ച ആക്രമിയെ സെയ്ഫ് തടയുകയായിരുന്നു. രക്ഷപ്പെടാനാണ് താന്‍ സെയ്ഫിനെ കുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സെയ്ഫിനെതിരായ ആക്രമണം ബോളിവുഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സമീപകാലത്തായി ബോളിവുഡ് താരങ്ങള്‍ക്കെതിരെ ഉയരുന്ന ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്. സെയ്ഫിന്റെ വീട്ടിലെ മോഷണശ്രമത്തിന് മുമ്പായി പ്രതി ലക്ഷ്യമിട്ടത് ഷാരൂഖ് ഖാന്റെ വീടാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.


Click it and Unblock the Notifications











