'അച്ഛൻ എന്നെ നോക്കിയത് പോലുമില്ല, അച്ഛനെന്നാൽ എനിക്ക് പള്ളീലച്ചൻ'; ജമിനി ഗണേശനെപ്പറ്റി രേഖ
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും വലിയ താരങ്ങളിൽ ഒരാളാണ് രേഖ. പകരംവെക്കാനില്ലാത്ത പ്രതിഭയും താരവും. കുട്ടിക്കാലത്ത് തന്നെ സിനിമയിലെത്തിയ രേഖ ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഇന്ന് ലോകമെമ്പാടുമുള്ള ആരാധകരുടെ സ്‌നേഹവും ആദരവുമൊക്കെ ലഭിക്കുന്ന ഐക്കൺ ആണ് രേഖ. എന്നാൽ രേഖയുടെ തുടക്കകാലം അത്ര സുഖകരമായ ഒന്നായിരുന്നില്ല.
ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു രേഖയുടെ കുട്ടിക്കാലം. അതുമൂലമാണ് താൻ ഒരിക്കലും ആഗ്രഹിക്കാത്ത സിനിമ രംഗത്തേക്ക് രേഖയ്ക്ക് കടന്നു വരേണ്ടി വന്നത്.
അച്ഛൻ ഉപേക്ഷിച്ചു പോയ കുടുംബത്തെ പോറ്റാൻ വേണ്ടിയായിരുന്നു രേഖ സിനിമയിലെത്തിയത്. തന്റെ അച്ഛനെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും രേഖ തന്നെ ഒരിക്കൽ മനസ് തുറന്നിരുന്നു.

തമിഴ് സിനിമയിലെ ഇതിഹാസ താരം ജമിനി ഗണേശന്റേയും തെലുങ്ക് നടി പുഷ്പവല്ലിയുടേയും മകളായിട്ടായിരുന്നു രേഖയുടെ ജനനം. അച്ഛനില്ലാതെയായിരുന്നു രേഖ വളർന്നത്. തന്റെ സഹോദരങ്ങൾക്ക് വേണ്ടി സ്‌കൂൾ പഠനം നേരത്തെ തന്നെ നിർത്തേണ്ടി വന്നു. ചെറുപ്പത്തിലെ തന്നെ ഏകയായിരുന്നു രേഖ. എന്നിരുന്നാലും തന്റെ കുട്ടിക്കാലം മനോഹരമാണെന്നായിരുന്നു രേഖ പറഞ്ഞിരുന്നത്.
തന്റെ അച്ഛന്റേയും അമ്മയുടേയും ബന്ധത്തേക്കുറിച്ച് സിമി ഗേർവാളിനോട് രേഖ മനസ് തുറന്നിരുന്നു. '' അതൊരു പ്രണയ ബന്ധമായിരുന്നു. പ്രണയമുള്ളതൊന്നും എളുപ്പമായിരുന്നില്ല. അദ്ദേഹം ഞങ്ങളുടെ ജീവിതത്തിൽ നിന്നും പോകുമ്പോൾ ഞാനൊരു കുട്ടിയായിരുന്നു. അദ്ദേഹത്തെ വീട്ടിൽ കണ്ട ഓർമ്മ എനിക്കില്ല'' എന്നാണ് താരം പറയുന്നത്. അച്ഛനെക്കുറിച്ച് അമ്മയിൽ നിന്നും കേട്ടകഥകളെക്കുറിച്ചും രേഖ മനസ് തുറക്കുന്നുണ്ട്.

''എന്റെ അമ്മയെ അദ്ദേഹം അഘാതമായി പ്രണയിച്ചിരുന്നു. ഓൺ സ്‌ക്രീനിലും അദ്ദേഹം നല്ലൊരു കാമുകനായിരുന്നു. അദ്ദേഹത്തെ സ്‌ക്രീനിൽ കാണാൻ എനിക്ക് ഒരുപാടിഷ്ടമായിരുന്നു'' രേഖ പറയുന്നു. തന്റെ അർദ്ധ സഹോദരങ്ങളെ സ്‌കൂളിൽ കൊണ്ടു വിടാൻ അച്ഛൻ വരുന്നതിനെക്കുറിച്ച് രേഖ പറയുന്നുണ്ട്. മൂന്ന് തവണ വിവാഹം കഴിച്ചിരുന്നു ജമിനി ഗണേശൻ. അലമേലു, സാവിത്രി, പുഷ്പവല്ലി എന്നിവരാണ് അദ്ദേഹത്തിന്റെ ഭാര്യമാർ.
''എല്ലാ കുട്ടികളും, ഒരു ഡസനോളം, ഒരേ സ്‌കൂളിലായിരുന്നു. ചിലപ്പോഴൊക്കെ കുട്ടികളെ കൊണ്ടു വിടാൻ അദ്ദേഹം വരുമായിരുന്നു. അതാണ് അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മ. ഓ ഇതാണ് അപ്പ.. പക്ഷെ അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല. അദ്ദേഹം എന്നെ ശ്രദ്ധിക്കുക പോലും ചെയ്തിട്ടുണ്ടാകില്ലെന്ന് തോന്നുന്നു. അദ്ദേഹം എന്നെ കണ്ടത് പോലുമില്ല'' രേഖ പറയുന്നു.

അച്ഛൻ തന്നെ ശ്രദ്ധിച്ചിരുന്നില്ല എന്നത് അലട്ടിയോ എന്ന ചോദ്യത്തിനും താരം മറുപടി നൽകുന്നുണ്ട്. ''ആ പ്രായത്തിൽ അതൊന്നും കാര്യമാക്കിയെടുത്തിരുന്നില്ല. എന്റെ ആശങ്ക മൊത്തം എന്റെ ഹോം വർക്കും എന്റെ സഹോദരിയെന്താണ് എന്നേക്കാൾ സുന്ദരി എന്നതുമായിരുന്നു.
ചിലത് രുചിക്കാൻ സാധിച്ചില്ലെങ്കിൽ അതെന്താണെന്ന് അറിയാൻ സാധിക്കില്ല. അച്ഛൻ എന്ന വാക്കിന്റെ അർത്ഥം എനിക്ക് അറിയില്ലായിരുന്നു. എനിക്ക് ഫാദർ എന്നാൽ പള്ളീലച്ചനായിരുന്നു. അമ്മയുടെ സ്‌നേഹം പോലെയായിരിക്കില്ല അച്ഛന്റെ സ്‌നേഹം. പക്ഷെ എനിക്ക് അതേക്കുറിച്ച് അറിയില്ല'' രേഖ പറയുന്നു.
Recommended Video

അഭിനയിക്കാനുള്ള തീരുമാനം രേഖ സ്വന്തം ഇഷ്ടപ്രകാരം എടുത്തതായിരുന്നില്ല. തന്റെ കുടുംബത്തിന്റെ മോശം അവസ്ഥയെ തുടർന്ന് അഭിനയിക്കാൻ രേഖ നിർബന്ധിതയാവുകയായിരുന്നു.
'' ആറ് മക്കളുണ്ടായിരുന്നു. അവരുടെ വിദ്യാഭ്യാസവും. അതിനാൽ അമ്മ പറഞ്ഞു, നീയിത് ചെയ്‌തേ പറ്റൂവെന്ന്. ഒരു സിനിമ മാത്രം ചെയ്യാം എന്ന് ഞാൻ പറഞ്ഞു'' എന്നാണ് അഭിനയത്തിലേക്കുള്ള വരവിനെക്കുറിച്ച് രേഖ പറയുന്നത്. അങ്ങനെയാണ് രേഖ സിനിമയിലെത്തുന്നത്. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. ഇനിയൊരിക്കലും ആവർത്തിക്കപ്പെടാൻ സാധ്യതയില്ലാത്തൊരു ചരിത്രം.


Click it and Unblock the Notifications