'അയാൾ ചെയ്തതുകൊണ്ടാണ് ആ അച്ഛൻ-മകൻ കോമ്പിനേഷൻ ഹിറ്റായത്';നെടുമുടി വേണു പറഞ്ഞ വാക്കുകൾ
2001ൽ മലയാളത്തിൽ റിലീസിനെത്തിയ ദിലീപ് സിനിമയായിരുന്നു ഇഷ്ടം. അതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു അച്ഛൻ-മകൻ കോമ്പിനേഷനായിരുന്നു സിനിമ പറഞ്ഞത്. ദിലീപ്-നെടുമുടി വേണു കോമ്പോയും കൂടെ ഇന്നസെന്റും നവ്യാ നായരും ഒക്കെ കൂടി ചേർന്നപ്പോൾ എത്ര കണ്ടാലും മതിവരാത്ത ദിലീപ് സിനിമകളിൽ ഒന്നായി മാറി ഇഷ്ടം. അടുത്തിടെയാണ് സിനിമയുടെ ഇരുപതാം വാർഷികം ആഘോഷിച്ചത്. സിബി മലയിൽ ആണ് ഇഷ്ടം സംവിധാനം ചെയ്തത്. നവ്യാ നായരുടെ ആദ്യ സിനിമയും ഇഷ്ടമായിരുന്നു. ശ്രീനിവാസൻ അടക്കമുള്ള പ്രതിഭകളും സിനിമയുടെ ഭാഗമായിരുന്നു.
Also Read: 'ആമേനിൽ അഭിനയിക്കാൻ എത്തിയപ്പോൾ തന്റെ രൂപം കണ്ട് ഫഹദ് പറഞ്ഞ കമന്റ്', മനസ് തുറന്ന് രാജേഷ് ഹെബ്ബാർ
വെട്ടം, സിഐഡി മൂസ, മീശ മാധവൻ, പഞ്ചാബി ഹൗസ്, കല്യാണരാമൻ എന്നിങ്ങനെയുള്ള ഇന്നും സോഷ്യൽ മീഡിയകളിൽ ആഘോഷിക്കപ്പെടുന്ന ദിലീപ് ചിത്രങ്ങളുടെ ലിസ്റ്റിൽ അധികം പരാമർശിക്കപ്പെടാത്ത ഒരു സിനിമ കൂടിയാണ് ഇഷ്ടം. പക്ഷെ ഇന്നും ഈ സിനിമയുടെ കഥ പുതിയ കഥാപരിസരങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരുപക്ഷെ മലയാളത്തിലെ ഏറ്റവും നല്ല അച്ഛൻ-മകൻ കോമ്പിനേഷൻ എടുത്താൽ അതിൽ മുന്നിൽ തന്നെ ഈ ചിത്രത്തിലെ നെടുമുടി വേണുവിന്റേയും ദിലീപിന്റേയും പ്രകടനം ഉണ്ടാകും.
Also Read: 'കുഞ്ഞിനെ റെസ്റ്റോറന്റിൽ മറന്നുവെച്ചു', അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ച് താരപത്നി

നിരവധി വ്യത്യസ്ഥ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഒരു നടൻ കൂടിയാണ് ദിലീപ്. ഒരു കാലത്ത് എല്ലാത്തരം പ്രേക്ഷകരെയും സന്തോഷിപ്പിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. പ്രേക്ഷകനെ ചിരിപ്പിക്കാനും കരയിപ്പിക്കാനും ചിന്തിപ്പിക്കാനും ഒരേപോലെ ദിലീപ് കഥാപാത്രങ്ങൾക്കും അദ്ദേഹത്തിന്റെ പ്രകടനങ്ങൾക്കും സാധിച്ചിരുന്നു. തുടക്ക കാലത്തെ ചെറിയൊരു സഹനടന്റെ വേഷം ചെയ്തുകൊണ്ടുപോലും പ്രേക്ഷക ശ്രദ്ധ തന്റെ കഥാപാത്രത്തിലേക്ക് കൊണ്ടുവരാൻ ദിലീപിന് സാധിച്ചിരുന്നു. അതിന്റെ വലിയൊരു ഉദാഹരണമാണ് തെങ്കാശിപട്ടണത്തിലേയും രാക്ഷസരാജാവിലേയുമൊക്കെ പ്രകടനം. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ ദിലീപ് സംവിധായകൻ പറയുന്നതിന് അപ്പുറം എന്തെങ്കിലും ചെയ്ത് കഥാപാത്രത്തെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് ദിലീപ്.

ഇപ്പോൾ ദിലീപിനൊപ്പമുള്ള അഭിനയത്തെ കുറിച്ച് അന്തരിച്ച നടൻ നെടുമുടി വേണു പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. മരിക്കുന്നതിന് മുമ്പ് അദ്ദേഹം അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പാടാം നേടാം പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ അവതാരകനായ ഗായകൻ എംജി ശ്രീകുമാർ ചോദിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ദിലീപുമൊത്തുള്ള അഭിനയത്തെ കുറിച്ച് നെടുമുടി മനസ് തുറന്നത്. ദിലീപല്ലാതെ വേറാരെങ്കിലും ഇഷ്ടത്തിലെ പവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിൽ ഇത്രയേറെ ശ്രദ്ധിക്കപ്പെടില്ലായിരുന്നുവെന്നും നെടുമുടി വേണു പറഞ്ഞു. ഇഷ്ടത്തിന് ശേഷവും സ്വലേ, സൗണ്ട് തോമ തുടങ്ങി നിരവധി സിനിമകളിൽ നെടുമുടി വേണുവും ദിലീപും ഒരുമിച്ച് അഭിനയിച്ചിരുന്നു.
Recommended Video

ഇഷ്ടത്തിലെ പവനാകാൻ മറ്റൊരു നടനെയായിരുന്നു കണ്ടുവെച്ചിരുന്നതെന്നും എന്നാൽ പിന്നീട് അയാളെ അണിയറപ്രവർത്തകർ വിളിക്കുമ്പോഴെല്ലാം ആ നടൻ കൃത്യമായി പ്രതികരിക്കാതിരുന്നതിനാൽ അവാസാനം ആ കഥാപാത്രം ചെയ്യുന്നതിന് വേണ്ടി സംവിധായകനും മറ്റുള്ളവരും ദിലീപിനെ സമീപിക്കുകയായിരുന്നുവെന്നും നെടുമുടി വേണു പറഞ്ഞു. ദിലീപ് നല്ലൊരു കുസൃതി നിറഞ്ഞയാളാണെന്നും കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അത് ആ കഥാപാത്രങ്ങൾക്ക് പ്രയോജനപ്പെടാറുണ്ടെന്നും നെടുമുടി വേണു പറഞ്ഞു. 'ദിലീപ് നല്ലൊരു കുസൃതിക്കാരനാണ്. അയാൾ ജിവിതത്തിലും സിനിമയിലും അങ്ങനെ തന്നെയാണ്. അയാൾക്കൊപ്പം അഭിനയിക്കുമ്പോൾ നമുക്ക് കൂടുതലായി എന്തെങ്കിലും ചെയ്യാൻ തോന്നും. അങ്ങോട്ട് കൊടുക്കുമ്പോൾ അതിനനുസരിച്ചായിരുക്കും ദിലീപിന്റെ ഭാഗത്ത് നിന്നുള്ള പ്രകടനങ്ങൾ. കൊടുക്കൽ വാങ്ങൽ നന്നാകുമ്പോൾ അത് കഥാപാത്രത്തെയും മികച്ചതാക്കും' നെടുമുടി വേണു പറഞ്ഞു. ദിലീപ് അല്ലാതെ മറ്റൊരാൾ ആ കഥാപാത്രം ചെയ്തിരുന്നെങ്കിൽ ഒരിക്കലും നന്നാകുമായിരുന്നില്ലെന്നും അച്ഛൻ മകൻ കോമ്പോയെ പ്രേക്ഷകർ ഇഷ്ടപ്പെട്ടതും അത് കൊണ്ടാണെന്നും നെടുമുടി വേണു പറഞ്ഞു. കലവൂർ രവികുമാർ സംവിധാനം ചെയ്ത ഇഷ്ടം ഡേവിഡ് കാച്ചപ്പിള്ളിയാണ് നിർമിച്ചത്.


Click it and Unblock the Notifications











