കുടിച്ച് ലക്കുകെട്ട് ഷൂട്ടിങ് സെറ്റിൽ എത്തുന്ന സെയ്‌ഫ് അലി ഖാൻ!; സിനിമകൾ നഷ്ടപ്പെട്ടതിനെ കുറിച്ച് താരം പറഞ്ഞത്
ബോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടനാണ് അദ്ദേഹം. ക്രിക്കറ്റ് താരമായിരുന്ന മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും നടി ശർമിള ടാഗോറിന്റെയും മകനായി ജനിച്ച സെയ്‌ഫ് അമ്മയുടെ പാത പിന്തുടർന്നാണ് സിനിമയിൽ എത്തിയത്. തുടക്കത്തിൽ റൊമാന്റിക് റോളുകളിൽ തിളങ്ങിയ സെയ്‌ഫ് പിൽക്കാലത്ത് വില്ലനായും നെഗറ്റീവ് ഷേഡുള്ള നായകനടനയുമെല്ലാം ബോളിവുഡിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു.
ഏകദേശം മുപ്പത് വർഷമായ തന്റെ സിനിമാ കരിയറിൽ പലപ്പോഴും പല വിവാദങ്ങളിലും സെയ്‌ഫ് ചെന്ന് പെട്ടിട്ടുണ്ട്. നിരവധി കിംവദന്തികളും നടന്റെ പേരിൽ പ്രചരിച്ചിട്ടുണ്ട്. തുടക്കകാലത്ത് ഉണ്ടായ ചില കിംവദന്തികൾ അദ്ദേഹത്തെ ദോഷകരമായി ബാധിച്ചിരുന്നു. അത് ബോളിവുഡിൽ ചുടുറപ്പിക്കും മുൻപ് തന്നെ പല കഥാപാത്രങ്ങളും നഷ്ടമാകാൻ വരെ കാരണമായി.

1993 ലെ മെയ് മാസത്തിൽ രണ്ട് റിലീസുകളുമായിട്ടായിരുന്നു സെയ്ഫ് അലി ഖാന്റെ സിനിമ അരങ്ങേറ്റം. യാഷ് ചോപ്രയുടെ പരംപര, ഉമേഷ് മെഹ്‌റയുടെ ആഷിക് അവാര എന്നിവയായിരുന്നു ചിത്രങ്ങൾ. വാസ്തവത്തിൽ ഇതിനു മുൻപ് സെയ്‌ഫിന് മറ്റു രണ്ട് സിനിമകൾ നഷ്ടപ്പെട്ടിരുന്നു. അവയിലൊന്ന് ഷൂട്ടിങ് സെറ്റിൽ മദ്യപിച്ചു എത്തുന്നു എന്ന പ്രചരണങ്ങളെ തുടർന്നായിരുന്നു.
വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ഒരു അഭിമുഖത്തിൽ, 1992 ൽ കാജോളിനെ നായികയാക്കി രാഹുൽ രവാലി സംവിധാനം ചെയ്ത ബെഖുദിയിൽ നിന്ന് തനിക്ക് സിനിമയോട് താൽപര്യമില്ലെന്ന് തെറ്റിദ്ധരിച്ചു ഒഴിവാക്കിയതായി സെയ്ഫ് പറഞ്ഞിരുന്നു.

'എനിക്ക് സിനിമകളിൽ താൽപ്പര്യമില്ലെന്നും എനിക്ക് ആ ജോലി ചെയ്യാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം (രാഹുൽ) കരുതിയതായി എനിക്ക് തോന്നുന്നു. ആ സമയത്ത് ഞാൻ മദ്യപിച്ചാണ് സെറ്റിലെത്തിയതെന്നും സെറ്റിൽ കിടന്നുറങ്ങാറുണ്ടെന്നും നിരവധി കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഇതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്, പക്ഷേ എന്നെ വളരെയധികം ബാധിച്ചവയാണ്,' എന്നാണ് സെയ്ഫ് അഭിമുഖത്തിൽ പറഞ്ഞത്.
ഈ കിംവദന്തികൾ, പുതുമുഖ നടനെന്ന നിലയിലുള്ള തന്റെ പ്രശസ്തിയെ കളങ്കപ്പെടുത്തിയെന്നും അതിന്റെ ഫലം തനിക്ക് കാണാൻ കഴിഞ്ഞുവെന്നും സെയ്ഫ് പറഞ്ഞു. 'ഒരുപാട് സംവിധായകർ... ആരും
അന്ന് എന്നോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഒരു ചെറുപ്പക്കാരന് ഗൗരവമില്ലെന്ന് തോന്നിയാൽ ആരാണ് പണം നിക്ഷേപിക്കുക? അത് വലിയ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. അദ്ദേഹം (രാഹുൽ) എന്നെ ആ സിനിമയിൽ നിന്ന് പുറത്താക്കി. ഒരു സിനിമയിൽ നിന്നും ഞാൻ പിന്മാറിയിട്ടില്ല. രാഹുൽ ജിയുടെ സിനിമ എന്റെ നഷ്ടമാണ്,' സെയ്ഫ് കൂട്ടിച്ചേർത്തു.

സതീ ഷൂരിയുടെ നിർമ്മിച്ച് ആനന്ദ് മഹേന്ദ്രൂ സംവിധാനം ചെയ്ത ചിത്രമാണ് തന്നെ ഏറെ ബാധിച്ച മറ്റൊരു ചിത്രമെന്നും സെയ്ഫ് പറഞ്ഞു. ഒരു കരാർ നിലവിലുണ്ടായിരുനെന്നും അത് തകർന്നതോടെ താൻ അതിൽ നിന്ന് മാറിയെന്നുമാണ് സെയ്ഫ് പറഞ്ഞത്.
അങ്ങനെ തുടക്കത്തിലെ ചില തടസ്സങ്ങൾക്ക് ശേഷം, 90 കളിൽ തന്നെ സെയ്ഫ് തന്റെ കരിയർ ആരംഭിച്ചെങ്കിലും 2001 ൽ ഫർഹാൻ അക്തറിന്റെ ദിൽ ചാഹ്താ ഹേയിൽ എത്തുന്നത് വരെ കാര്യമായി തിളങ്ങാൻ സെയ്‌ഫിന് കഴിഞ്ഞിരുന്നില്ല. ആ ചിത്രത്തിന് ശേഷമാണ് സെയ്‌ഫിന്റെ തലവര തെളിയുന്നത് പിന്നീട് അങ്ങോട്ട് മികച്ച നടനുള്ള ദേശീയ അവാർഡ് ഉൾപ്പടെ നടനെ തേടി എത്തുകയായിരുന്നു.

വിക്രം വേദയാണ് സെയ്ഫ് അലി ഖാന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഹൃത്വിക് റോഷനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. വിജയ് സേതുപതിയും മാധവനും ചെയ്ത വിക്രം വേദയുടെ ഹിന്ദി പതിപ്പാണ് ചിത്രം. ചിത്രം സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.


Click it and Unblock the Notifications