പ്രിയങ്കയ്ക്ക് ഇരുണ്ട നിറമായിരുന്നു, ചില പോരായ്മകളും ഉണ്ടായിരുന്നു; ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് നിർമാതാവ്
ഇന്ത്യൻ സിനിമയുടെ അഭിമാന താരമാണ് നടി പ്രിയങ്ക ചോപ്ര. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാൾ. മോഡലിങ്ങിലൂടെ സിനിമയിലെത്തി പിന്നീട് ബോളിവുഡിലെ സൂപ്പർ താരമായി ഇപ്പോൾ ഹോളിവുഡിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച നടിയാണ് പ്രിയങ്ക. 2000 ല്‍ ലോകസുന്ദരി പട്ടം നേടിയ പ്രിയങ്ക തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ഇതുവരെ സിനിമാ ലോകത്ത് പ്രിയങ്ക കൈവരിച്ച നേട്ടങ്ങൾ ആരെയും വിസ്മയിപ്പിക്കുന്നതാണ്. കരിയറില്‍ പല വെല്ലുവിളികളും മറികടന്നാണ് പ്രിയങ്ക ഇന്ന് കാണുന്ന ഗ്ലോബൽ സ്റ്റാറായി മാറിയത്. അതുകൊണ്ട് തന്നെ നിരവധി പേര്‍ക്ക് പ്രചോദനമാണ് പ്രിയങ്ക ചോപ്ര എന്ന സൂപ്പർ നായിക.

2018 ൽ പോപ് ഗായകൻ നിക് ജോനാസുമായി വിവാഹിതയായ പ്രിയങ്ക ഇപ്പോൾ ഫാഷൻ ഐക്കൺ, സംരഭക, നിർമാതാവ്, എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്. അടുത്തിടെ വാടക ഗർഭ ധാരണത്തിലൂടെ ഒരു കുഞ്ഞിനെയും പ്രിയങ്കയും നിക്കും സ്വീകരിച്ചിരുന്നു. മാലതി മേരി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന്റെ പേര്.
ഇന്ന് ഗ്ലോബൽ സ്റ്റാറായാണ് അറിയപ്പെടുന്നതെങ്കിലും ബോളിവുഡിലെ ആദ്യ നാളുകൾ പ്രിയങ്കയ്ക്ക്
ഏറെ കടുപ്പമേറിയതായിരുന്നു. പലരും താരത്തെ തിരസ്ക്കരിക്കുകയും ചില നിർമ്മാതാക്കളും സംവിധായകരും മോശമായി പെരുമാറുകയും ചെയ്തിട്ടുണ്ട്. അക്ഷയ് കുമാറിനൊപ്പം 2003 ൽ പുറത്തിറങ്ങിയ ആൻഡാസ് എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്, അന്നത്തെ മിസ് യൂണിവേഴ്സ് ലാറ ദത്തയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. സുനിൽ ദർശൻ ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ നിർമ്മാതാവ് സുനീൽ ദർശൻ, താൻ ആദ്യമായി പ്രിയങ്കയെ കണ്ടതിനെ കുറിച്ച് സംസാരിച്ചിരുന്നു. അന്ന് പ്രിയങ്കയിൽ തിരുത്തേണ്ടതായ ചില കാര്യങ്ങൾ ഉള്ളതായി തോന്നിയിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി.
"ഞാൻ കരീന കപൂർ, കരിഷ്മ കപൂർ, ജൂഹി ചൗള, മീനാക്ഷി എന്നിവരോടൊപ്പമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്, അവർ വളരെ സുന്ദരികളായ നടിമാരായിരുന്നു. എന്നാൽ പ്രിയങ്കാ അവരിൽ നിന്നെല്ലാം ഏറെ വ്യത്യസ്ത ആയിരുന്നു. ഞാൻ അവരെ അവിടെ ഇരുത്തി സംസാരിക്കാൻ ശ്രമിച്ചു. 15 മിനിറ്റു കഴിഞ്ഞു എനിക്ക് രണ്ടു കാര്യങ്ങൾ മനസിലായി, ഒന്നുകിൽ ഞാൻ ഈ പെൺകുട്ടിയെ വച്ച് വലിയ വിജയമുണ്ടാക്കും, അല്ലെങ്കിൽ ഇതൊരു വലിയ ദുരന്തമായി തീരും,'

'ആ കണ്ണുകളായിരുന്നു ഏറെ ആകർഷിച്ചത്.. അവൾക്ക് ഇരുണ്ട നിറമായിരുന്നു, ആ സമയത്ത് അവൾക്ക് തിരുത്തേണ്ടതായ ചില പോരായ്മകൾ ഉണ്ടായിരുന്നു. പക്ഷേ അവൾക്ക് അഭിനയത്തോട് അതിയായ ആഗ്രഹം ഉണ്ടായിരുന്നു, മൃദുവായ ശബ്ദമായിരുന്നു. അത് ഗംഭീരമായിരുന്നു. എന്റെ മുഴുവൻ യൂണിറ്റും, എന്റെ മുഴുവൻ ടീമും, രാജ് കൻവാറും, അക്ഷയും, ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നവരെല്ലാം 'ഓ ലാറ ദത്ത, ലാറ ദത്ത' എന്നാണ് പറഞ്ഞോണ്ടിരുന്നത്. പക്ഷേ ഞാൻ പറഞ്ഞു, ലാറ ദത്ത കൊള്ളാം എന്നാൽ കറുത്ത കുതിര, രേഖ വരുന്നുണ്ട്. അത് പ്രിയങ്ക ചോപ്രയായിരുന്നു.' സുനിൽ ദർശൻ പറഞ്ഞു.
അതേ അഭിമുഖത്തിൽ തന്നെ നിർമ്മാതാവ് സുനീൽ ദർശൻ, ഐത്രാസ് എന്ന ചിത്രത്തിൽ നെഗറ്റീവ് റോൾ വാഗ്ദാനം ചെയ്തപ്പോൾ പ്രിയങ്ക ചോപ്ര വിഷമിച്ചതിനെ കുറിച്ചും പറഞ്ഞു. നല്ല വേഷമാണെന്ന് ബോധ്യപ്പെടുതാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

'ഒരു പ്രേതത്തിന്റെ വേഷം ചെയ്യാൻ പറഞ്ഞു സമീപിച്ചപ്പോൾ പ്രിയങ്ക വളരെ അസ്വസ്ഥയായി, കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി. പോയി കിടന്ന് ഉറങ്ങി. ഉറങ്ങി എഴുന്നേറ്റതിന് ശേഷം വീണ്ടും ഓഫീസിലേക്ക് വരാൻ ഞാൻ പറഞ്ഞു. പ്രിയങ്ക വന്നു, അവൾ ആ വേഷം ചെയ്യുന്നതിന്റെ പ്രാധാന്യം ഞാൻ ബോധ്യപ്പെടുത്തി,' സുനീൽ ദർശൻ പറഞ്ഞു. പ്രിയങ്ക പിന്നീട് ചിത്രത്തിൽ അഭിനയിച്ചു. അക്ഷയ് കുമാർ, കരീന കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.


Click it and Unblock the Notifications