എന്നെ ബോഡി ഷെയിമും സ്ലട്ട് ഷെയിമും ചെയ്തവര്‍, ഇന്നവര്‍ ഫെമിനിസ്റ്റുകളാണ്; മീഡിയയ്‌ക്കെതിരെ രവീണ
ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു രവീണ ടണ്ടന്‍. വൈകാരിക രംഗങ്ങളും ഡാന്‍സും കോമഡിയുമൊക്കെ രവീണയ്ക്ക് ഒരുപോലെ വഴങ്ങിയിരുന്നു. അതുകൊണ്ട് തന്നെ തൊണ്ണൂറുകളില്‍ ഏറ്റവും തിരക്കുള്ള നായികയായി മാറാന്‍ രവീണയ്ക്ക് സാധിച്ചു. അന്നത്തെ മുന്‍നിര നായകന്മാരും സംവിധായകരുമെല്ലാം രവീണയുടെ പിന്നാലെയായിരുന്നു.
സൂപ്പര്‍ താരങ്ങളുടെ നായികയായ രവീണ തന്റെ പ്രകടനം കൊണ്ടും ലുക്കു കൊണ്ടുമൊക്കെ അന്ന് ഒപ്പം അഭിനയിച്ചവരെ പിന്നിലാക്കി. മികച്ചൊരു നര്‍ത്തകി കൂടിയായിരുന്ന രവീണയുടെ പാട്ടുകള്‍ ഇന്നും ഐക്കോണിക്കാണ്. ഇന്നും തന്റെ ഫിറ്റ്നസു കൊണ്ടും ഭംഗി കൊണ്ടും യുവനടിമാരെ പോലും പിന്നിലാക്കാന്‍ രവീണയ്ക്ക് സാധിക്കും.

അതേസമയം രവീണയുടെ കരിയറില്‍ വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. വ്യാജ വാർത്തകളും ഗോസിപ്പുകളുമൊക്കെ ഒരുപാടുണ്ടായിരുന്നു രവീണയുടെ പേരില്‍. രവീണയുടെ പ്രണയങ്ങളെല്ലാം വലിയ വാർത്തയായി മാറിയിരുന്നു. ഗോസിപ്പ് കോളങ്ങളുടെ സ്ഥിരം ഇരയായിരുന്നു രവീണ. ഇപ്പോഴിതാ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് രവീണ.
അന്നത്തെ കാലത്തെ മാധ്യമങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നാണ് രവീണ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രവീണയുടെ പ്രതികരണം. ''1990 കളിലെ മീഡിയ വളരെ മോശമായിരുന്നു. മഞ്ഞ പത്ര പ്രവര്‍ത്തനത്തിന്റെ ഏറ്റവും പീക്ക് ആയിരുന്നു അത്. ഒരു ധാര്‍മ്മികതയുമില്ലായിരുന്നു. സത്യസന്ധതയും ആത്മാര്‍ത്ഥതയുമൊന്നുമില്ല. ഭാഗ്യവശാല്‍ ഇന്ന് സത്യം ആരാധകരെ അറിയിക്കാന്‍ സോഷ്യല്‍ മീഡിയയുണ്ട്. നമ്മുടെ പ്രസ്താവനയ്ക്ക് ഇന്ന് വിലയുണ്ട്'' എന്നാണ് രവീണ പറയുന്നത്.
''ഇന്ന് ആരാധകരുമായി മുഖാമുഖം വരാന്‍ ഒരുപാട് പ്ലാറ്റ്‌ഫോമുകളുണ്ട്. നേരത്തെ ഞങ്ങള്‍ എഡിറ്റര്‍മാരുടെ ദയയിലായിരുന്നു. അവര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുണ്ടായിരുന്നു. അവരെക്കുറിച്ച് മാത്രമായിരുന്നു നല്ലത് എഴുതിയിരുന്നത്. സത്യം അറിയാന്‍ പോലും കാത്തിരിക്കില്ലായിരുന്നു. മാപ്പ് പറയേണ്ടി വന്നാല്‍ പോലും ചെറിയൊരു പ്രസ്താവനയേ കാണൂ. അതും ഉള്ളില്‍ ആരും കാണാത്തിടത്ത്'' എന്നും രവീണ പറയുന്നു.
തന്നെക്കുറിച്ച് എഴുതിയ മോശം വാര്‍ത്തകള്‍ക്കെതിരേയും രവീണ തുറന്നടിക്കുന്നുണ്ട്. ''ഇന്നത്തെ ചില സ്ത്രീ എഡിറ്റര്‍മാര്‍ ഫെമിനിസ്റ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. പക്ഷെ അവര്‍ പണ്ട് എന്തൊക്കെ വൃത്തികേടാണ് ചെയ്തതെന്ന് എനിക്കറിയാം. എന്നെ സ്ലട്ട് ഷെയിം ചെയ്ത, ബോഡി ഷെയിം ചെയ്ത, എന്നെ പല പേരുകള്‍ വിളിച്ചവരാണ്. എന്നെ ആമസോണിയന്‍, തണ്ടര്‍ തൈസ്, മിസ് അഹങ്കാരി എന്നൊക്കെ വിളിച്ചവരാണ് ഇവര്‍'' എന്നാണ് രവീണ തുറന്നടിക്കുന്നത്.

അതേസമയം, ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായിരിക്കുകയാണ് രവീണ ടണ്ടന്‍. ആരണ്യക് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. പിന്നാലെ ബിഗ് സ്‌ക്രീനിലേക്കും രവീണ മടങ്ങിയെത്തി. കെജിഎഫ് ചാപ്റ്റര്‍ ടുവിലൂടെയാണ് താരം തിരിച്ചുവന്നത്. ചിത്രത്തിലെ പ്രകടനം കയ്യടി നേടുകയും ചെയ്തു. വണ്‍ ഫ്രൈഡേ നൈറ്റ് ആണ് രവീണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഘുദ്ച്ചഡിയാണ് രവീണയുടെ പുതിയ സിനിമ. സഞ്ജയ് ദത്താണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications