ഞാന്‍ രാജാവായിരുന്നു! ഭാര്യയ്ക്ക് മന്ത്രിയുമായി അവിഹിതം, ഞാനവളെ തട്ടി; കഴിഞ്ഞ ജന്മത്തെപ്പറ്റി സഞ്ജു
ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് സഞ്ജയ് ദത്ത്. സുനില്‍ ദത്തിന്റേയും നര്‍ഗിസിന്റേയും മകനായ സഞ്ജയ് അവരുടെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറാന്‍ സഞ്ജയ് ദത്തിന് സാധിച്ചു. റോക്കി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ താരമായി മാറിയ സഞ്ജുവിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
അതേസമയം തന്റെ ജീവിതത്തില്‍ ധാരാളം ദുരന്തങ്ങളെ സഞ്ജുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. അമ്മയുടെ മരണമായിരുന്നു ആദ്യത്തെ ദുരന്തം. ആദ്യ ഭാര്യയുടെ മരണവും സഞ്ജുവിനെ തളര്‍ത്തി. ഇതിനിടെ 1993 ലെ ബോംബെ ബോംബ് സ്‌ഫോടന കേസില്‍ അകത്തായി. മയക്കുമരുന്നിന്റെ ഉപയോഗവും കരിയറിനേയും ജീവിതത്തേയും സാരമായി തന്നെ ബാധിച്ചു. വിവാദങ്ങള്‍ യാതൊരു പഞ്ഞവുമില്ലാത്ത ജീവിതമായിരുന്നു സഞ്ജുവിന്റേത്.

പിന്നീടാണ് സഞ്ജയ് ദത്ത് മാന്യതയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. തന്റെ ദുശ്ശീലങ്ങളെല്ലാം ഉപേക്ഷിച്ച് പുതിയൊരു ജീവിതം നയിക്കുകയാണ് സഞ്ജയ് ദത്ത് ഇപ്പോള്‍. മുമ്പൊരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ താനൊരു കമ്യൂണിറ്റിയെ പരിചയപ്പെട്ടതെന്നും അവര്‍ വിരലടയാളം നോക്കി കഴിഞ്ഞ ജന്മത്തെക്കുറിച്ച് പറയുന്നതിനെക്കുറിച്ചുമെല്ലാം സഞ്ജയ് ദത്ത് സംസാരിച്ചിരുന്നു.
''എന്റെയൊരു സുഹൃത്ത് ഗംഗാവതിയിലുണ്ട്. അവനാണ് ശിവ്‌നാരിയെക്കുറിച്ച് പറയുന്നത്. മദ്രാസില്‍ നിന്നും രണ്ട് മണിക്കൂര്‍ ദൂരെയാണ്. അവര്‍ക്ക് ആകെ അറിയുന്നത് രജനീകാന്തിനെയാണ്. മറ്റാരേയും അവര്‍ക്ക് അറിയില്ല. ചെറിയൊരു ഗ്രാമമാണ്. അവര്‍ക്ക് വിരലടയാളം കൊടുത്താല്‍ അവരൊരു ഓലയെടുക്കും. എന്റെ ഓലയെടുത്ത് അച്ഛന്റെ പേര് ബല്‍രാജ് ദത്ത് ആണെന്ന് പറഞ്ഞു. അല്ല, സുനില്‍ ദത്ത് ആണെന്ന് ഞാന്‍ പറഞ്ഞു. അമ്മയുടെ പേര് ഫാത്തിമയാണെന്ന് പറഞ്ഞു. അതൊക്കെ ആര്‍ക്കാണ് അറിയുന്നത്? അല്ലെന്ന് ഞാന്‍ പറഞ്ഞ് നോക്കിയെങ്കിലും അസാധ്യമാണെന്നാണ് അയാള്‍ പറഞ്ഞത്'' സഞ്ജയ് ദത്ത് പറയുന്നു.
സഞ്ജയ് ദത്തിന്റെ അച്ഛന്റേയും അമ്മയുടേയും യഥാര്‍ത്ഥ പേരുകള്‍ തന്നെയായിരുന്നു അത്. പിന്നീട് അവര്‍ തന്റെ പേരിലുള്ള ഓല കണ്ടെത്തിയെന്നു തന്റെ കഴിഞ്ഞ ജന്മത്തെക്കുറിച്ച് പറഞ്ഞുവെന്നുമാണ് സഞ്ജയ് ദത്ത് പറയുന്നത്. താന്‍ അശോകന്റെ പരമ്പരയിലെ രാജാവായിരുന്നുവെന്നും തന്റെ ഭാര്യയ്ക്ക് മന്ത്രിയുമായി അവിഹിതമായിരുന്നുവെന്നും അവര്‍ പറഞ്ഞുവെന്നാണ് സഞ്ജയ് ദത്ത് പറയുന്നത്.
''എന്റെ ഓല കണ്ടെത്തി. ഞാന്‍ അശോകന്റെ പരമ്പരയിലെ രാജാവായിരുന്നു. എന്റെ റാണിയ്ക്ക് എന്റെ മന്ത്രിയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. അവള്‍ എന്നെ മരിക്കാന്‍ വേണ്ടി യുദ്ധത്തിന് പറഞ്ഞു വിട്ടു. പക്ഷെ ഞാന്‍ ഒരുപാട് പേരെ കൊന്ന് തിരിച്ചു വന്നു. തിരിച്ച് വരുമ്പോഴാണ് അവളുടെ അവിഹിതത്തിന്റെ കഥ അറിയുന്നത്. അവളേയും അവനേയും ഞാന്‍ കൊന്നു. ഞാനൊരു ശിവഭക്തനായിരുന്നു. അതിനാല്‍ കാട്ടിലേക്ക് പോയി. പട്ടിണി കിടന്ന് മരിച്ചു'' എന്നാണ് സഞ്ജയ് ദത്ത് പറയുന്നത്.
''അതുകൊണ്ടാണ് ഞാന്‍ നല്ലൊരു കുടുംബത്തില്‍ ജനിച്ചത്. ഇന്ന് ജീവിക്കുന്നത് പോലെ ജീവിക്കുന്നതും. എനിക്ക് ഈ കരിയര്‍ ലഭിച്ചതും അതുകൊണ്ടാണ്. കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ കൊന്ന ജീവനുകള്‍ക്കെല്ലാം പകരം വീട്ടണം എനിക്ക്'' എന്നും താരം പറയുന്നു. മയക്കുമരുന്നിന് കടുത്ത അടിമയായിരുന്നു സഞ്ജയ് ദത്ത്. അതേതുടര്‍ന്ന് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ വരെ താരത്തിന് നേരിടേണ്ടി വന്നിരുന്നു. ഒരിക്കല്‍ മയക്കുമരുന്ന് ഉപയോഗിച്ച് താന്‍ രണ്ട് ദിവസം കഴിഞ്ഞാണ് എഴുന്നേറ്റത് എന്നും സഞ്ജയ് ദത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.

പിന്നീട് മയക്കുമരുന്നില്‍ നിന്നും മോചനം നേടാന്‍ സഞ്ജയ് ദത്തിന് സാധിച്ചു. ഇതോടെ താരം കരിയറിലും ശക്തമായി തിരികെ വന്നു. രണ്ടാമത് വിവാഹം കഴിക്കുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്തു. തന്റെ ദുരനുഭവങ്ങള്‍ താരം പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. യുവാക്കളോട് മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് താരം എപ്പോഴും ഉപദേശിക്കാറുണ്ട്.
അതേസമയം ഈയ്യടുത്ത് സഞ്ജയ് ദത്തിന് ക്യാന്‍സര്‍ ബാധിച്ചിരുന്നു. ഇതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ചികിത്സയ്ക്കായി വിദേശത്ത് പോവുകയും ചെയ്തിരുന്നു. രോഗമുക്തി നേടിയ സഞ്ജയ് ദത്ത് സിനിമയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. കെജിഎഫ് ചാപ്റ്റര്‍ ടുവിലെ വില്ലന്‍ വേഷത്തിലൂടെയാണ് തിരിച്ചുവരവ്. ഇപ്പോഴിതാ വിജയ് ചിത്രം ലിയോയിലും വില്ലനായി എത്തുകയാണ് സഞ്ജയ് ദത്ത്.


Click it and Unblock the Notifications