സഹപാഠികളുടെ ബുള്ളിയിങ്, അധ്യാപകരും വരത്തനായി കണ്ടു; വെറുക്കുന്ന സ്‌കൂള്‍ കാലത്തെക്കുറിച്ച് ഷാഹിദ്
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാഹിദ് കപൂര്‍. ചോക്ലേറ്റ് ബോയ് ഇമേജില്‍ നിന്നും മികച്ചൊരു നടനായി മാറിയിരിക്കുകയാണ് ഷാഹിദ്. നടന്‍ പങ്കജ് കപൂറിന്റെ മകനാണ് ഷാഹിദ് കപൂര്‍. എന്നാല്‍ ഷാഹിദിന് മൂന്ന് വയസ് പ്രായമുള്ളപ്പോള്‍ അച്ഛനും അമ്മ നീലിമ അസീമും പിരിയുകയായിരുന്നു. അതുകൊണ്ട് കുട്ടിക്കാലത്ത് പലതരത്തിലുള്ള ട്രോമകളിലൂടെ ഷാഹിദിന് കടന്നു പോകേണ്ടി വന്നിരുന്നു. അതോടൊപ്പം സ്‌കൂളില്‍ നിന്നും മുതിര്‍ന്ന കുട്ടികളില്‍ നിന്നും മോശം അനുഭവങ്ങളും ഷാഹിദിന് നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് ഷാഹിദ് കപൂര്‍ മനസ് തുറന്നിരുന്നു.
ഡല്‍ഹിയിലായിരുന്നു ഷാഹിദ് ആദ്യം പഠിച്ചത്. പിന്നീട് തന്റെ പത്താം വയസില്‍ മുംബൈയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളില്‍ മുതിര്‍ന്ന കുട്ടികളില്‍ നിന്നും ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ താന്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നുമാണ് ഷാഹിദ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കേര്‍ളി ടേല്‍സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാഹിദ് മനസ് തുറന്നത്. മുംബൈയിലെ സ്‌കൂള്‍ താന്‍ വെറുത്തിരുന്നുവെന്നാണ് ഷാഹിദ് പറയുന്നത്. ക്ലാസിലെ കുട്ടികള്‍ മോശമായി പെരുമാറിയിരുന്നുവെന്നും താരം ഓര്‍ക്കുന്നു. അതേസമയം ഡല്‍ഹിയിലെ സ്‌കൂളിനെക്കുറിച്ച് നല്ല ഓര്‍മ്മകളാണുള്ളതെന്നും താരം പറയുന്നു. സ്‌കൂളില്‍ നിന്നും കോളേജിലേക്ക് എത്തിയപ്പോള്‍ ഒരുപാട് മാറിയെന്നും താനത് ആസ്വദിക്കാന്‍ ആരംഭിച്ചുവെന്നുമാണ് ഷാഹിദ് പറയുന്നത്.

''മുംബൈയിലെ സ്‌കൂള്‍ ഞാന്‍ വെറുത്തിരുന്നു. വളരെ മോശമായിട്ടായിരുന്നു എന്നോട് പെരുമാറിയത്. ബുള്ളിയിങ് നേരിട്ടു. അധ്യാപകരും നന്നായിട്ടായിരുന്നില്ല എന്നോട് പെരുമാറിയിരുന്നത്. ക്ഷമിക്കണം, പക്ഷെ സത്യമാണ്. ഡല്‍ഹിയിലെ സ്‌കൂള്‍ എനിക്കിഷ്ടമായിരുന്നു. ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നതിനാലാം. ഡല്‍ഹിയെക്കുറിച്ച് നല്ല ഓര്‍മ്മകളാണുണ്ടായിരുന്നത്. എന്നാല്‍ മുംബൈയിലെ സ്‌കൂള്‍ കാല ഓര്‍മ്മകള്‍ അത്ര നല്ലതല്ല. പക്ഷെ മുംബൈയിലെ കോളേജ് നല്ലതായിരുന്നു. ഒരുപാട് ആസ്വദിച്ചു. സ്‌കൂളിലായിരുന്നു പ്രശ്‌നം'' എന്നാണ് ഷാഹിദ് പറയുന്നത്.

മുംബൈയിലേയും ഡല്‍ഹിയിലേയും വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും ഷാഹിദ് മനസ് തുറക്കുന്നുണ്ട്. തന്നെ ഒരു വരത്തനായിട്ടായിരുന്നു കണ്ടിരുന്നതെന്നും തന്നെ ഡല്‍ഹിക്കാരന്‍ ചെക്കന്‍ എന്നായിരുന്നു വിളിച്ചിരുന്നതെന്നും ഷാഹിദ് ഓര്‍ക്കുന്നു. ''ഇതിലൊരു മാറ്റവുമില്ലെന്ന് തോന്നുന്നു. ഒരു പുതിയ പുതിയ കുട്ടി വരുമ്പോള്‍ അവന്‍ വരത്തനായി മാറും. ഡല്‍ഹിയില്‍ നിന്നും വന്നതിനാല്‍ ഞാന്‍ ഡല്‍ഹിക്കാരന്‍ പയ്യന്‍ ആയിരുന്നു. പക്ഷെ ഞാന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ നീ എന്താണ് വിചാരിച്ചിരിക്കുന്നത്? ഞാന്‍ എന്തിന് പോകണം? ഞാന്‍ ആരാണെന്ന് നിനക്കറിയില്ല എന്ന് ഞാന്‍ തിരിച്ച് പറയുമായിരുന്നു'' എന്നാണ് ഷാഹിദ് പറയുന്നത്.

കോളേജില്‍ പഠിക്കുമ്പോള്‍ പണത്തിന്റെ കുറവ് മൂലം ബജറ്റിലായിരുന്നു കഴിഞ്ഞിരുന്നതെന്നും ഷാഹിദ് ഓര്‍ക്കുന്നുണ്ട്. ''എന്നെ സംബന്ധിച്ച് ഒന്നെങ്കില്‍ വീട്ടിലേക്ക് ബസില്‍ പോകാം അല്ലെങ്കില്‍ പതിനഞ്ച് രൂപയില്‍ അഞ്ച് രൂപയ്ക്ക് വടാപാവും പത്ത് രൂപയ്ക്ക് കൂള്‍ ഡ്രിംഗ്‌സും എന്ന അവസ്ഥയായിരുന്നു. പക്ഷെ വല്ലാതെ ക്ഷീണമുള്ള ദിവസം ഞാന്‍ റിക്ഷയില്‍ വീട്ടിലേക്ക് പോകും. അതിന് 16 രൂപയാകും. ആ ദിവസം എന്തെങ്കിലും കഴിക്കുന്നത് ഒഴിവാക്കേണ്ടി വരുമായിരുന്നു. രണ്ടിലൊന്ന് എപ്പോഴും തിരഞ്ഞെടുക്കേണ്ടി വന്നിരുന്നു'' എന്നാണ് ഷാഹിദ് ഓര്‍ക്കുന്നത്.
താരപുത്രനായിരുന്നുവെങ്കിലും സ്വന്തമായാണ് ഷാഹിദ് ബോളിവുഡിലൊരു ഇടം നേടിയെടുക്കുന്നത്. നടനായി മാറുന്നതിന് മുമ്പ് ബാക്ക്ഗ്രൗണ്ട് ഡാന്‍സറായിരുന്നു ഷാഹിദ് കപൂര്‍. പിന്നീടാണ് അഭിനയത്തില്‍ അരങ്ങേറുന്നത്. കരിയറിന്റെ തുടക്കകാലത്ത് ചോക്ലേറ്റ് ബോയ് ഇമേജുണ്ടായിരുന്ന താരമാണ് ഷാഹിദ് കപൂര്‍. എന്നാല്‍ ഹൈദര്‍, കമീനെ, ഉഡ്താ പഞ്ചാബ്, കബീര്‍ സിംഗ്, പത്മാവത് തുടങ്ങിയ സിനിമകളിലൂടെ ഈ ഇമേജ് തകര്‍ത്ത് മികച്ചൊരു അഭിനേതാവായി മാറിയിരിക്കുകയാണ് ഷാഹിദ്. അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കായ കബീര്‍ സിംഗ് വന്‍ വിജയമായി മാറിയിരുന്നു. മറ്റൊരു തെലുങ്ക് റീമേക്കായ ജേഴ്‌സിയാണ് ഷാഹിദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications