രണ്ട് വര്‍ഷം ഒന്നും മിണ്ടിയില്ല, കരഞ്ഞതുമില്ല! രക്ഷപ്പെടില്ലെന്നാണ് പറഞ്ഞത്; ഷാരൂഖിന്റെ സഹോദരിക്ക് സംഭവിച്ചത്
ഷാരൂഖ് ഖാന്റെ താരപരിവേഷത്തെക്കുറിച്ച് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇന്ത്യന്‍ സിനിമയില്‍ ഷാരൂഖ് ഖാനെ പോലെ മറ്റൊരാളില്ല. ഇനിയൊരിക്കലും ഷാരൂഖിന് ഒരു പകരക്കാരനുണ്ടാവുകയും ചെയ്യില്ല. ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകളോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെ കടന്നു വന്ന് ഇന്ന് ലോകമെമ്പാടും ആരാധകരുള്ള കിങ് ഖാനായുള്ള ഷാരൂഖിന്റെ വളര്‍ച്ച സിനിമാക്കഥയെ വെല്ലുന്നതാണ്.
വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഷാരൂഖ് ഖാനെ വേട്ടയാടുന്ന ചിലതുണ്ട്. താന്‍ നടനാകുന്നത് കാണാന്‍ കാത്തു നില്‍ക്കാതെ കടന്നു പോയ അച്ഛനും അമ്മയും. വിഷാദരോഗിയായ സഹോദരി. അച്ഛന്റേയും അമ്മയുടേയും വിയോഗം തീര്‍ത്ത വിടവ് നികത്താന്‍ വേണ്ടിയാണ് താന്‍ അഭിനയത്തില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് ഒരിക്കല്‍ ഷാരൂഖ് ഖാന്‍ പറഞ്ഞിട്ടുണ്ട്.

ഷാരൂഖിനെ പോലെ തന്നെ താരങ്ങളാണ് അദ്ദേഹത്തിന്റെ കുടുംബം. എന്നാല്‍ ഷാരൂഖ് ഖാന്റെ സഹോദരി ഷെഹ്നാസ് ലാലാരൂഖ് ഖാനെ അധികമാര്‍ക്കും അറിയില്ല. ബോളിവുഡിന്റെ ഗ്ലാമര്‍ ലോകത്തു നിന്നെല്ലാം അകലം പാലിക്കുകയാണ് ഷെഹ്നാസ്. 1981 ലാണ് ഷാരൂഖിന്റെ അച്ഛന്‍ മീര്‍ താജ് മുഹമ്മ് ഖാന്‍ മരിക്കുന്നത്. പത്ത് വര്‍ഷം കഴിഞ്ഞ് 1991 ല്‍ അമ്മ ലത്തീഫ് ഫാത്തിമ ഖാനേയും നഷ്ടമായി. അച്ഛന്റേയും അമ്മയുടേയും മരണങ്ങള്‍ ഷെഹ്നാസിനെ വിഷാദ രോഗിയാക്കി മാറ്റുകയായിരുന്നു.
പൊതുവെ തന്റെ സഹോദരിയെക്കുറിച്ചോ അവളുടെ രോഗത്തെക്കുറിച്ചോ ഷാരൂഖ് എവിടേയും സംസാരിക്കാറില്ല. ഒരിക്കല്‍ അദ്ദേഹം സഹോദരിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. അച്ഛന്റെ മരണത്തിന് പിന്നാലെയുണ്ടായ കാര്യങ്ങള്‍ ഷാരൂഖ് പറയുന്ന വീഡിയോ വൈറലായി മാറുകയാണ്.
''അവള്‍ കരഞ്ഞില്ല. ഒന്നും പറഞ്ഞതുമില്ല. വെറുതെ നോക്കി നിന്നു. പെട്ടെന്ന് അവള്‍ നിലത്തു വീണു. വീഴ്ചയില്‍ തല നിലത്തടിച്ചു. അതിന് ശേഷം രണ്ട് വര്‍ഷത്തേക്ക് അവള്‍ കരഞ്ഞില്ല. മിണ്ടിയില്ല. ശൂന്യതയിലേക്ക് നോക്കി ഇരിക്കും. അവളുടെ ലോകം തന്നെ മാറിപ്പോയി. ദൈവം സഹായിച്ച് ഇന്ന് അവള്‍ നന്നായിരിക്കുന്നു'', ഷാരൂഖ് ഖാന്‍ പറയുന്നു. ''അവള്‍ക്ക് ചില കുഴപ്പങ്ങളുണ്ട്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയുടെ സമയത്ത് അവള്‍ വീണ്ടും ആശുപത്രിയിലായി. അവള്‍ രക്ഷപ്പെടില്ലെന്നാണ് അവര്‍ പറഞ്ഞത്. ഞാനവളെ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കൊണ്ടു വന്നു. തുജേ ദേക്കാ തോയെ ജാനാ സനം പാട്ട് ചിത്രീകരിക്കുന്ന സമയത്ത് അവളുടെ ചികിത്സയും നടക്കുകയായിരുന്നു'' എന്നും താരം പറയുന്നു.

''പക്ഷെ അച്ഛന്റെ മരണത്തില്‍ നിന്നും അവള്‍ മുക്തയായില്ല. പെട്ടെന്നുള്ള മരണമായിരുന്നു. പത്ത് വര്‍ഷം കഴിഞ്ഞ് അമ്മയേയും നഷ്ടമായി. ഞങ്ങള്‍ അനാഥരായി. അവള്‍ നന്നായി പഠിക്കുമായിരുന്നു. എന്റെ അച്ഛനും അമ്മയും ആഗ്രഹിച്ചത് പോലെ. എംഎ എല്‍എല്‍ബിയാണ്. നല്ല ബുദ്ധിയുണ്ട്. പക്ഷെ തന്റെ അച്ഛനും അമ്മയും മരിച്ചു പോയെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനായില്ല'' എന്നാണ് താരം പറയുന്നത്.
ഞാന്‍ പക്ഷെ എല്ലാത്തില്‍ നിന്നും അകലം പാലിക്കാന്‍ പഠിച്ചു. പുറമേക്ക് ധീരത കാണിച്ചു. തമാശകള്‍ പറഞ്ഞ് നടക്കാന്‍ ശീലിച്ചു. ഞാന്‍ പൊതു ഇടങ്ങളില്‍ കാണിക്കുന്ന പലതും അങ്ങനെ ഉണ്ടാക്കിയെടുത്തതാണ് എന്നും ഷാരൂഖ് ഖാന്‍ പറയുന്നുണ്ട്. അതേസമയം കരിയറില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഷാരൂഖ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന പഠാന്‍ ചരിത്ര വിജയമാണ് നേടിയത്. ആറ്റ്ലി ഒരുക്കുന്ന ജവാന്‍, രാജ്കുമാർ ഹിറാനിയുടെ ഡങ്കി തുടങ്ങിയ സിനിമകളാണ് ഷാരൂഖിന്റേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications