ഇനി സംസാരിക്കുക വെടിയുണ്ടായിരിക്കും! ടൈഗറിനെ കല്യാണം കഴിച്ചതിന് വധഭീഷണി: ശര്‍മിള ടാഗോര്‍
മന്‍സുർ അലി ഖാനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് തനിക്ക് വധ ഭീഷണി ലഭിച്ചിരുന്നുവെന്ന് ശർമിള ടാഗോർ
ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം വളരെ ആഴമുള്ളതാണ്. ക്രിക്കറ്റ് താരത്തെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ബോളിവുഡ് സുന്ദരിമാര്‍ ഒരുപാടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തെ ജോഡിയാണ് ഈയ്യടുത്ത് വിവാഹിതരായ അഥിയ ഷെട്ടിയും കെഎല്‍ രാഹുലും. ഈ ക്രിക്കറ്റ്-ബോളിവുഡ് പ്രണയകഥകളുടെ പിന്നിലേക്ക് പോവുകയാണെങ്കില്‍ അത് ചെന്നെത്തുക ശര്‍മിള ടാഗോര്‍-മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ദമ്പതിമാരിലായിരിക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മഹാന്മാരില്‍ ഒരാളാണ് മന്‍സൂര്‍ അലി ഖാന്‍. ശര്‍മിളയാകട്ടെ ബോളിവുഡിന്റെ ഐക്കോണിത് താരവും. രണ്ടു പേരും തങ്ങളുടെ മേഖലയിലെ ഇതിഹാസങ്ങള്‍. 1968 ഡിസംബര്‍ 27 നായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. ഇരു മതാചാരങ്ങള്‍ പിന്തുടര്‍ന്ന് ജീവിച്ചിരുന്ന ശര്‍മിളയും മന്‍സൂറും തമ്മിലുള്ള വിവാഹവും ദാമ്പത്യവും ആരാധകര്‍ ആഘോഷമാക്കിയ ജീവിതമാണ്.

എന്നാല്‍ ഇരുമതങ്ങള്‍ ആയതിന്റെ പേരില്‍ ധാരാളം വെല്ലുവിളികളും ഇരുവര്‍ക്കും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതിനെയൊക്കെ പ്രണയം കൊണ്ട് മറി കടക്കുകയായിരുന്നു ശര്‍മിളയും മന്‍സൂറും. ഇപ്പോഴിതാ ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തില്‍ തങ്ങളുടെ വിവാഹ സമയത്ത് നേരിടേണ്ടി വന്ന ഭീഷണികളെക്കുറിച്ചും മനസ് തറന്നിരിക്കുകയാണ് ശര്‍മിള. വിശദമായി വായിക്കാം തുടര്‍ന്ന്.
മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുമായുള്ള വിവാഹത്തിന് മുമ്പ് തനിക്ക് വധ ഭീഷണി ലഭിച്ചിരുന്നുവെന്നാണ് ശര്‍മിള തുറന്നു പറയുന്നത്. തന്റെ അമ്മയ്ക്കും അച്ഛനും ടെലഗ്രാമിലൂടെ ഭീഷണികള്‍ ലഭിക്കുമായിരുന്നുവെന്നും താരം പറയുന്നത്. എന്നാല്‍ അതൊന്നും തങ്ങളുടെ വിവാഹത്തേയും റിസപ്ഷനേയുമൊന്നും ബാധിച്ചില്ലെന്നും താരം പറയുന്നുണ്ട്.
''ഞാന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ കൊല്‍ക്കത്തയിലുള്ള എന്റെ അച്ഛനും അമ്മയ്ക്കും ടെലഗ്രാം വഴി ഭീഷണികള്‍ ലഭിക്കുമായിരുന്നു. ഇനി സംസാരിക്കുക വെടിയുണ്ടകളായിരിക്കും എന്ന തരത്തില്‍. ടൈഗറിന്റെ കുടുംബത്തിനും ലഭിച്ചിരുന്നു. അവരൊക്കെ കുറച്ച് ആശങ്കയിലായിരുന്നു'' എന്നാണ് ശര്‍മിള പറയുന്നത്. എന്തായാലും വിവാഹവും തുടര്‍ന്ന് സല്‍ക്കാരവും നടന്നു. ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ലെന്നും ശര്‍മിള പറയുന്നത്.
തങ്ങള്‍ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്ന കാര്യം വീട്ടില്‍ പറഞ്ഞതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് കല്യാണം കഴിക്കണമെന്ന് വീട്ടില്‍ പറഞ്ഞു. അത്രയേയുള്ളൂ. അദ്ദേഹം ക്രിക്കറ്റ് കളിക്കുന്നതും ഞാന്‍ അഭിനയിക്കുന്നതും തുടര്‍ന്നുവെന്നാണ് താരം പറയുന്നത്. വിവാഹത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നും രണ്ടു പേര്‍ തങ്ങളുടെ സുരക്ഷയ്ക്കായി വന്നുവെന്നും താരം പറയുന്നു. അവര്‍ തനിക്ക് അറിയുന്നവരായിരുന്നില്ലെന്നും താരം പറയുന്നു.
''അവര്‍ പറഞ്ഞത് തങ്ങളെ ഡല്‍ഹിയില്‍ നിന്നും അയച്ചതാണെന്നാണ്. സിബിഐയില്‍ നിന്നോ മറ്റോ എന്തോ ആണെന്നാണ് പറഞ്ഞത്. നിങ്ങള്‍ക്ക് സുരക്ഷ വേണമോ എന്ന് ചോദിച്ചു. എന്തിനെന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ സുരക്ഷിതയാണെന്നും പറഞ്ഞു. എനിക്ക് സുരക്ഷ വേണമെന്ന് ഡല്‍ഹിയിലുള്ളവര്‍ക്ക് തോന്നിയിരുന്നു'' എന്നാണ് അതേക്കുറിച്ച് ശര്‍മിള പറയുന്നത്. വിവാഹ ശേഷവും താന്‍ അഭിനയം തുടര്‍ന്നതിനെക്കുറിച്ചും ശര്‍മിള ടാഗോര്‍ ഈയ്യടുത്ത് നല്‍കിയൊരു മറ്റൊരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.

''എന്റെ കുടുംബത്തില്‍ നിന്നും, എന്റെ ഭര്‍ത്താവില്‍ നിന്നും എനിക്ക് ഒരുപാട് പിന്തുണ ലഭിച്ചിരുന്നു. അദ്ദേഹം എനിക്ക് എന്റെ സ്‌പേസ് നല്‍കിയിരുന്നു. എന്നെ എല്ലാത്തിലും പിന്തുണച്ചു. എനിക്ക് എന്നെ വിശദീകരിക്കേണ്ടി വന്നിട്ടില്ല. അതില്‍ ഞാന്‍ എന്നും അനുഗ്രഹീതയായിരുന്നു. എന്റെ അമ്മ എംഎ പ്രൈവറ്റായിട്ടാണ് ചെയ്തത്. കാര്യങ്ങള്‍ മാറുകയാണ്. നമ്മള്‍ മുന്നോട്ട് പോവുകയാണ്'' എന്നാണ് താരം പറഞ്ഞത്.
ശര്‍മിളയ്ക്കും ടൈഗറിനും രണ്ട് മക്കളാണുള്ളത്. മകന്‍ സെയ്ഫ് അലി ഖാനും മകള്‍ സോഹ അലി ഖാനും. രണ്ടു പേരും അമ്മയുടെ പാതയിലൂടെ സിനിമയിലെത്തുകയായിരുന്നു. സെയ്ഫ് ബോളിവുഡിലെ സൂപ്പര്‍ താരമായി മാറിയപ്പോള്‍ നിരവധി ഹിറ്റുകളുടെ ഭാഗമാകാന്‍ സോഹയ്ക്കും സാധിച്ചു. ഇപ്പോഴിതാ സെയ്ഫിന്റെ മകള്‍ സാറ അലി ഖാനും അഭിനേത്രിയായി മാറിയിരിക്കുന്നു. മകന്‍ ഇബ്രാഹിം അലി ഖാനും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. അതേസമയം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയ്ക്ക് ശേഷം ആ കുടുംബത്തില്‍ നിന്നും മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരമുണ്ടായിട്ടില്ല.


Click it and Unblock the Notifications











